Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Saturday, November 26, 2011

മൃത്യുഗീതം പാടുന്ന മുല്ലപ്പെരിയാര്‍



യസ്യ നാസ്തി സ്വയം പ്രജ്ഞാ ശാസ്ത്രം തസ്യ കരോതി കിം
ലോചനാഭ്യാം വിഹീനസ്യ ദര്‍പ്പണ: കിം കരിഷ്യതി
അര്‍ത്ഥം :
സ്വയം വിവേക ജ്ഞാനമില്ലാത്തവര്‍ക്ക് ശാസ്ത്ര ജ്ഞാനം കൊണ്ട് എന്ത് പ്രയോജനമുണ്ടാവാനാണ് ? കണ്ണില്ലാത്തവന് കണ്ണാടി കൊണ്ട് എന്ത് പ്രയോജനമുണ്ടാവാനാണ് ?
==========
ചാണക്യ നീതിയിലെ ചില വരികളാണ് മുകളില്‍ എഴുതിയത് . നാം മലയാളികളും ഇന്ന് സ്വയം വിവേക ജ്ഞാനമില്ലാത്തവരായിരിക്കുകയാണ് . അല്ലെങ്കില്‍ അങ്ങനെ ഭാവിക്കുകയാണ് . കണ്ണുണ്ടെങ്കിലും കുരുടന്മാരായി അഭിനയിക്കുന്ന മലയാളി സമൂഹം നമ്മെ ഭരിക്കുന്ന കിഴങ്ങേശ്വരന്മാര്‍ക്ക് ( ഇതിലും നല്ല പ്രയോഗം അവര്‍ അര്‍ഹിക്കുന്നുണ്ടെങ്കിലും എന്റെ മാന്യത ആ പേരുകള്‍ വിളിക്കാന്‍ എന്നെ അനുവദിക്കുന്നില്ല ) ഓശാന പാടുകയാണ് . നാല്പതു ലക്ഷം മനുഷ്യ ജീവനുകള്‍ കൊണ്ട് പന്താടാന്‍ മത്സരിക്കുന്ന നമ്മുടെ മഹാന്മാരായ നേതൃ വൃന്ദം എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു . തീന്‍ മേശയിലെ വിഭവങ്ങളും മധുചഷകങ്ങളിലെ ലഹരിയും തലയ്ക്കു പിടിച്ച അധികാര ഭ്രാന്തും കേരള ജനതയെ ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഒരു ദുരന്തത്തിലേക്കാണ് തള്ളി വിടുന്നത് .

അധികാര ദുര്‍മ്മോഹികളുടെ ചോരക്കൊതി നാം ഇന്നും ഇന്നലെയും കാണാന്‍ തുടങ്ങിയതല്ല. സ്വന്തം കുടുംബത്തിന് നാശനഷ്ടം വരുത്താത്ത എന്തും അവര്‍ക്ക് തൃണസമാനമാണെന്നിരിക്കെ നാം വിലപിക്കുന്ന വിലാപങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വര പോലെ ആയിപ്പോകും എന്നത് ഒരു പരമമായ സത്യം മാത്രം .

തമിഴന് വെള്ളം കിട്ടുന്നതിനു വേണ്ടി മാത്രം നിര്‍മ്മിച്ച ഒരു അണക്കെട്ട് എന്നതിലുപരി കേരളത്തിന്റെ ഭക്ഷ്യ വ്യവസ്ഥിതിയെത്തന്നെ നിയന്ത്രിക്കുന്ന ചരിത്രമാണ് ലോകത്തിലെ ഏറ്റവും പഴക്കം കൂടിയ അണക്കെട്ടുകളില്‍ ഒന്നായ മുല്ലപ്പെരിയാറിനുള്ളത്. കേരളത്തെ ഒരു ഉപഭോക്താവായി മാത്രം കാണുന്ന തമിഴന് കേരള ജനതയുടെ ഈ നെഞ്ചിടിപ്പ് അത്ര വലിയ കാര്യമായിരിക്കില്ല . കേരളത്തിലെ അഞ്ചു ജില്ലകള്‍ ഒലിച്ചു പോവുന്നതിലുപരി നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ ഉണ്ടാക്കിയ പാട്ടക്കരാര്‍ അസാധുവായിപ്പോവും എന്നതാണ് അവരുടെ  സങ്കടം .

1798ൽ രാമനാട് ഭരിച്ചിരുന്ന രാജാവാണ് പെരിയാറിലെ ജലം അണ നിർമ്മിച്ച് മധുര,രാമനാട് എന്നിവിടങ്ങളിലേയ്ക്ക് തിരിച്ചുവിടാനുള്ള ആദ്യപദ്ധതി ആവിഷ്ക്കരിച്ചത്.ഇതിനുവേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിയ്ക്കുന്നത് 1867ൽ ആണ്.ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥനായ മേജർ റീവ്സാണ് 152അടിഉയരത്തിൽ പ്രസ്തുത ആവശ്യത്തിനായി ഡാം നിർമ്മിച്ചത്.അടിത്തറയിൽ 140അടി വീതിയിലാരംഭിച്ച് മുകൾപ്പരപ്പിൽ 8അടിയായി ചുരുങ്ങുന്ന വിധത്തിൽ നിർമ്മിച്ചു.പ്രധാന അണക്കെട്ടിന്റെ വലതുകരയിൽ മല തുരന്നുണ്ടാക്കിയ ചാലിലെ പാറക്കെട്ടിൽ 136അടി ഉയരത്തിൽ ഒഴുകാൻ 10സ്പിൽവേകളും നിർമ്മിച്ചു.1887ൽ ആരംഭിച്ച പദ്ധതി 65ലക്ഷം രൂപ ചെലവഴിച്ചാണ് 1895ൽ പൂർത്തിയാവുന്നത്.50വർഷമായിരുന്നു ഈ അണക്കെട്ടിന്റെ ആയുസ്സായി എൻജീനിയറായ പെനിക്വിക്ക് നിർണ്ണയിച്ചത്. ( വിക്കി )

അന്ന് ഈ പദ്ധതിയില്‍ ഒപ്പുവെക്കുമ്പോള്‍ അന്നത്തെ രാജാവായിരുന്ന ശ്രീ വിശാഖം തിരുനാൾ മാർത്താണ്ഡവർമ എൻറ ഹൃദയരക്തംകൊണ്ടാണ് ഞാൻ ഒപ്പുവയ്ക്കുന്നത് എന്നാണ്  വ്യസനത്തോടെ ഈ കരാറിനെ വിശേഷിപ്പിച്ചത്. ഇന്ന് നാം മലയാളികള്‍ ഓരോരുത്തരും സ്വന്തം ഹൃദയ രക്തം കൊണ്ട് തന്നെയാണ് മുല്ലപ്പെരിയാറിന് വേണ്ടി ; മുല്ലപ്പെരിയാര്‍ സംരക്ഷിക്കുന്നതിന് വേണ്ടി ; കേരളത്തെ സംരക്ഷിക്കുന്നതിന് വേണ്ടി ; നാല്പതു ലക്ഷത്തോളം ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടി ഒപ്പ് വെക്കുന്നത് എന്നുള്ളത് വിധിയുടെ വിളയാട്ടം തന്നെ ആയിരിക്കാം .

അമ്പതു വര്‍ഷം ആയുസ്സ് വിധിച്ച മുല്ലപ്പെരിയാര്‍ ഇന്ന് നൂറും കഴിഞ്ഞു മുന്നോട്ടു കുതിക്കുകയാണ് . തമിഴ്നാടുമായി ഉണ്ടാക്കിയ പാട്ടക്കരാര്‍ അനുസരിച്ച് ഇനിയും 800 വര്‍ഷങ്ങള്‍ ഒരു കേടും കൂടാതെ മുല്ലപ്പെരിയാര്‍ നിലനില്‍ക്കും . കാരണം അന്ന് അവരുമായി ഉണ്ടാക്കിയ കരാര്‍ 999 വര്‍ഷത്തേക്കായിരുന്നു . ഇനിയും എത്രയോ വര്‍ഷങ്ങള്‍ കിടക്കുന്നു അതിന്റെ ബാക്കി . അപ്പോള്‍ പിന്നെ ആ കരാര്‍ കാലാവധി തീരുന്നത് വരെ മുല്ലപ്പെരിയാര്‍ അതേപടി നിലനിന്നേ പറ്റൂ . നിലനിന്നില്ലെങ്കില്‍ മുല്ലപ്പെരിയാറിനെതിരെ വിശ്വാസ വഞ്ചന , കൊലക്കുറ്റം എന്നീ വകുപ്പുകളിലായി തമിഴ്നാട് കേസ്‌ കൊടുക്കാന്‍ വരെ സാധ്യതയുണ്ട് . അതിന്റെ ഫലമായി മുല്ലപ്പെരിയാറിനെ ചിലപ്പോള്‍ തൂക്കിക്കൊല്ലുകയോ ചുരുങ്ങിയത് ജീവപര്യന്തം കഠിന തടവിനു ശിക്ഷിക്കുകയോ ചെയ്തേക്കാം . മുല്ലപ്പെരിയാറേ ... ജാഗ്രതൈ ..

ഇന്നലെയും ഇന്നും ആയി പത്ര മാധ്യമങ്ങളിലും ചാനലുകളിലും നിറഞ്ഞു നില്‍ക്കുന്ന ഒരു വാര്‍ത്തയുണ്ട് . ശരത് പവാറിന്റെ മുഖത്തടിച്ച സംഭവം . അവര്‍ക്കത് സെന്‍സേഷണല്‍ ന്യൂസ് ആണ് . കട്ട് മുടിച്ചു കീശ വീര്‍പ്പിക്കുന്ന നമ്മുടെ ഇത്തരം നേതാക്കളുടെ കരണം പൊളിഞ്ഞതാണ് അവര്‍ക്ക് ചൂടുള്ള വാര്‍ത്ത . ആ വിഷയം ചര്‍ച്ച ചെയ്യാന്‍ വേണ്ടി ഒരു ഫുള്‍ പേജ് വരെ മാറ്റി വച്ച പത്ര ധര്‍മ്മത്തിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പാന്‍ നമുക്കെന്തേ ഇത്ര താമസം ? കേരളത്തിലെ അഞ്ചു ജില്ലകള്‍ മാപ്പില്‍ നിന്നേ ഒഴുകിപ്പോകുന്ന ഘട്ടത്തിലും അതിനു വേണ്ടി ഒരു കോളം വാര്‍ത്ത പോലും കൊടുക്കാത്ത ഈ നാറിയ പത്ര ധര്‍മ്മത്തിനെതിരെ ഒരു ചെറുവിരല്‍ പോലും നാം അനക്കില്ല . കാരണം നമുക്ക് വേണ്ടത് നമ്മുടെ തന്നെ ജീവന്‍ അപകടപ്പെടുമ്പോഴുള്ള തത്രപ്പാടല്ല . മറിച്ച് ഇതുപോലുള്ള ചൂടുള്ള വാര്‍ത്തകളോടാണ് നമുക്ക് പ്രിയം . പാമ്പിന്റെ വായില്‍ അകപ്പെട്ട തവളയുടെ അവസ്ഥ . അപ്പോഴും മുന്നിലൊരു പ്രാണിയെ കണ്ടാല്‍ ആ പ്രാണിയെ പിടിച്ചു തിന്നാനാണ് നോക്കുന്നത് .

മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത് ചുണ്ണാമ്പും കരിങ്കല്ലും സുര്‍ക്കിയും ചേര്‍ത്താണ് . ഒരു അണക്കെട്ടിന്റെ ആയുസ്സ് അമ്പതു മുതല്‍ അറുപതു വര്‍ഷം വരെ മാത്രം ആണെന്നിരിക്കെ നൂറു കഴിഞ്ഞും നിലനില്‍ക്കുന്ന ഒരു അണക്കെട്ടിനെ ചൂണ്ടി ദൈവഹിതം എന്ന് മാത്രമേ നമുക്ക് പറയാന്‍ കഴിയൂ . ഇടയ്ക്കിടെ നടത്തുന്ന അറ്റകുറ്റപ്പണികള്‍ വിള്ളല്‍ വീണ ഭാഗം ഓട്ടയടക്കുക എന്നത് മാത്രമാണ് . 136 അടി വെള്ളം സംഭരിക്കാന്‍ കെല്‍പ്പുള്ള ഈ അണക്കെട്ടിലെ ഇന്നത്തെ സംഭരണം 142.2 അടി ആണെന്നുള്ളത് തന്നെ നമ്മെ ഭീതിയിലാഴ്ത്താന്‍ പോന്ന വാര്‍ത്തയാണ് . 136  എന്നത് ഡാം ഉണ്ടാക്കിയ കാലത്ത് പറഞ്ഞിട്ടുള്ള കണക്കാണ് . അതായത് ഡാമില്‍ സംഭരിക്കാവുന്ന ഏറ്റവും കൂടിയ വെള്ളത്തിന്റെ അളവാണിത് . ഈ വെള്ളം കൊണ്ടും മതിയാവാതെ തമിഴ്നാടിന്റെ വികസനം മാത്രം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ശാസിച്ചതിന്റെ ഫലമായി ഡാമിലെ വെള്ളത്തിന്റെ അളവ് പിന്നെയും കൂട്ടി . ഡാമിന്റെ കേടുപാടുകളും ബലക്ഷയവും ജനങ്ങളുടെ ജീവന് തന്നെ അപകടം ഉണ്ടായേക്കാവുന്ന സ്ഥിതി വിശേഷവും കേരളം ഇവരുടെ മുന്നില്‍ അവതരിപ്പിച്ചെങ്കിലും കേരളത്തില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ മറിയുന്ന തമിഴ്നാടിനോടായിരുന്നു അന്നും കേന്ദ്ര ഭരണത്തിനും സര്‍ക്കാരിനും കൂറ് . തമിഴ്നാടിന്റെ കടും പിടിത്തത്തിന് മുന്നില്‍ കേരളം അപഹാസ്യരായ കാഴ്ചയാണ് അന്ന് നാം കണ്ടത് .

കൃത്രിമ അണക്കെട്ടുകള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തന്നെ തകിടം മറിക്കും എന്നുള്ള കാര്യം പണ്ടെങ്ങോ പുസ്തകത്തില്‍ വായിച്ചതോര്‍ക്കുന്നു . ഭൂമി ശാസ്ത്രപരമായി ഇടയ്ക്കിടെ ചലനം സംഭവിക്കുന്ന ഭൂവിഭാഗമാണ് ഇടുക്കി . ഇടയ്ക്കിടെ ഉണ്ടാവുന്ന ഭൂചലനങ്ങളും ഉരുള്‍പൊട്ടലുകളും വാര്‍ത്തകളില്‍ ഇടവേളകളിട്ടു വരാരുള്ളതും നാം കാണുന്നതാണ് . അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന അണക്കെട്ടുകള്‍ക്ക് വരെ പൊളിച്ചു പണി ആവശ്യപ്പെടുമ്പോള്‍ തമിഴന്റെ കൃഷിയും വൈദ്യുതിയും മാത്രം മുഖവിലക്കെടുത്ത് ; ഇതെപ്പറ്റി ഗൌരവമായി ചിന്തിക്കാന്‍ വരെ സമയം ചോദിക്കുന്ന സര്‍ക്കാര്‍ നമുക്ക് ആവശ്യമുണ്ടോ ? ചിന്തിക്കുക .

തൊട്ടതിനും പിടിച്ചതിനും ബന്തും ഹര്‍ത്താലും ആചരിക്കുന്ന നമ്മുടെ പ്രബുദ്ധ കേരളത്തില്‍ മരുന്നിനു പോലും ഈ കാര്യത്തില്‍ പ്രതിഷേധം ഉയരാത്തത് മലയാളിയുടെ മഹത്വം തന്നെയാണ് . നമ്മള്‍ ആവേശത്തോടെ ആദരിക്കുകയും അനുകരിക്കുകയും ചെയ്യുന്ന നമ്മുടെ പ്രിയപ്പെട്ട നടന്മാരും നടികളും ഒന്നും ഇതിനെതിരെ ഒരു വാക്ക് പോലും പ്രതിഷേധിച്ചു കണ്ടില്ല . നമ്മള്‍ അവര്‍ക്ക് നല്‍കുന്ന സ്നേഹത്തിന് പകരമായി വേണ്ട. നമ്മുടെ ജന്മനാട് കൂലം കുത്തി ഒഴുകിപ്പോകുന്ന അവസ്ഥാ വിശേഷം കണ്ടിട്ടെങ്കിലും അവര്‍ പ്രതികരിക്കുന്നില്ലെങ്കില്‍ അതിനര്‍ത്ഥം ഒന്നേയുള്ളൂ . ചോറ് ഇവിടെയും കൂറ് അവിടെയും എന്ന ആണും പെണ്ണും കെട്ട പണിയാണ് അവര്‍ ചെയ്യുന്നത് . സ്വന്തം ജന്മനാട് നശിച്ചു പോകുന്നത് കണ്ടിട്ടും കാണാത്ത ഭാവത്തില്‍ തമിഴന്മാരുടെ മൂട് താങ്ങി നടക്കുന്ന ഇവന്മാരെ നാം എന്ത് പേരിട്ടു വിളിക്കും ? നാല്പതു ലക്ഷം ജനങ്ങളുടെ ജീവനേക്കാള്‍ അവര്‍ക്ക് മുഖ്യം തമിഴ്നാട്ടില്‍ അങ്ങോളമിങ്ങോളം അവര്‍ പണിഞ്ഞിരിക്കുന്ന കെട്ടിടങ്ങള്‍ക്കാണ് . നാടിനെയും നാട്ടാരെയും അവരുടെ ജീവനെയും പുല്ലുപോലെ അവഗണിക്കുന്ന ഇവര്‍ക്കൊക്കെ നാം പൂമാല തന്നെ ഇടണം .

മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഡാം നില്‍ക്കുന്ന ഇടുക്കി , അയല്‍ ജില്ലകളായ എറണാകുളം , കോട്ടയം, പത്തനംതിട്ട , ആലപ്പുഴ , കൊല്ലത്തിന്റെ പകുതിയോളം ഭാഗം എന്നിവ കല്ലിന്മേല്‍ കല്ല്‌ ശേഷിക്കാതെ തകര്‍ന്നടിയും . മുല്ലപ്പെരിയാര്‍ തകരുമ്പോള്‍ ബേബി ഡാം കൂടെ തകരും . ഈ വെള്ളമെല്ലാം ഒഴുകിയെത്തുന്നത് ഇടുക്കി ഡാമിലേക്കാണ് . കേരളത്തിന്‌ ആവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഇടുക്കി ഡാം ഈ വെള്ളത്തെ തടഞ്ഞു നിര്‍ത്താന്‍ പര്യാപ്തമല്ല തന്നെ . ഇടുക്കി ഡാം തകരുന്നതോടെ ഈ സ്ഥലങ്ങളെല്ലാം വെറും വെള്ളവും ചെളിയും കൊണ്ട് നിറയും . നാല്പതു ലക്ഷത്തില്‍പരം ആളുകള്‍ കൊല്ലപ്പെടും . അഞ്ചു ജില്ലകള്‍ എന്നെന്നേക്കുമായി അപ്രത്യക്ഷമാവും.  അത്രയോളം ആളുകള്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയില്‍ ആയിരിക്കും . ലോകം കണ്ട ഏറ്റവും വലിയ ദുരന്തമായ ഹിരോഷിമ നാഗസാക്കി അണുവിസ്ഫോടനത്തില്‍ പോലും ഒരു ലക്ഷത്തില്‍ താഴെ ആളുകളെ കൊല്ലപ്പെട്ടിട്ടുള്ളൂ എന്ന വസ്തുത നമ്മുടെ ഈ കൊച്ചു കേരളം അനുഭവിക്കാന്‍ പോകുന്ന ദുരന്തത്തിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു .

സായിപ്പിനെ ഈ നാട്ടില്‍ നിന്ന് ഓടിച്ച കൂട്ടത്തില്‍ അവര്‍ ഉണ്ടാക്കി വച്ച നൂറുകണക്കിന് കരാറുകളും നമ്മുടെ നാട് കീറിയെറിഞ്ഞു . പക്ഷെ കേരളവും തമിഴ്നാടും തമ്മില്‍ ഉള്ള ഈ പാട്ടക്കരാര്‍ മാത്രം ആരും കണ്ടില്ല . അതോ ഇനി തമിഴന്മാര്‍ അധികാരികളുടെ കണ്ണ് മൂടിക്കെട്ടിയതോ ? ഡാം സ്ഥിതി ചെയ്യുന്ന നദിയുടെ 155 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന 8000 ഏക്കർ സ്ഥലവും നിർമ്മാണത്തിനായി 100 ഏക്കർ സ്ഥലവുമാണ്‌ പാട്ടമായി നൽകിയിരിക്കുന്നത് . പാട്ടത്തുകയായി 40000 രൂപ കേരളത്തിനു അതായത് അന്നത്തെ തിരുവിതാം കൂറിന് ലഭിക്കും . ചുരുക്കി പറഞ്ഞാല്‍ ആയിരം ഗ്യാലന്‍ വെള്ളത്തിനു തമിഴ്നാട് നമുക്ക് നല്‍കുന്നത് 0.047 പൈസയാണ് . കരാര്‍ ഉണ്ടാക്കിയ കാലത്തെ അതേ തുക തന്നെ ആണ് ഇന്നും തമിഴന്മാര്‍ നമുക്ക് നല്‍കി വരുന്നത് .

ഇന്ന് കാലത്തും ഇടുക്കി ജില്ലയില്‍ ഭൂചലനമുണ്ടായി . റിക്റ്റര്‍ സ്കെയിലില്‍ 3.2 രേഖപ്പെടുത്തിയ ചലനം നമ്മളേവരും നടുക്കത്തോടെയാണ് കേട്ടത് . ഉറക്കമുണരുമ്പോള്‍ ആരൊക്കെ അവശേഷിക്കും എന്ന ഭയത്തില്‍ ഉറങ്ങാന്‍ കിടക്കുന്ന ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലെ ജനങ്ങളുടെ അവസ്ഥ ദന്ത ഗോപുര നിവാസികളായ നേതാക്കന്മാര്‍ക്കും നമ്മുടെ തലതൊട്ടപ്പന്മാര്‍ക്കും എങ്ങനെ മനസ്സിലാവാനാണ് ? ഭീതിയോടെ അര്‍ദ്ധമയക്കത്തിലും ഉറങ്ങാതെയും ഇരുട്ടി വെളുപ്പിക്കുന്ന ലക്ഷക്കണക്കായ ജനങ്ങളുടെ ജീവന് അധികാരപ്പെട്ടവര്‍ വില കല്പിച്ചില്ലെങ്കിലും നാം മലയാളികള്‍ എങ്കിലും വില കല്‍പ്പിക്കെണ്ടതല്ലേ ?

നമുക്ക് ചെയ്യാന്‍ കഴിയുന്നത് :

ഈ വിപത്തിനെതിരെ നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം ശക്തിയായി പ്രതിഷേധിക്കുക എന്നുള്ളതാണ് . കൊച്ചിയില്‍ മെഴുകുതിരി കത്തിച്ചു പ്രതിഷേധ പ്രകടനം നടത്തിയ ജനങ്ങളുടെ അംഗ സംഖ്യ തന്നെ നാം എത്ര വലിയ അപകടത്തിലാണ് എന്നുള്ള കാര്യം വിളിച്ചോതുന്നു . നമ്മെക്കൊണ്ട് ഒരു പുല്‍ക്കൊടി എങ്കിലും ഇളക്കാന്‍ കഴിഞ്ഞാല്‍ അത്രയും ആയില്ലേ ?

ഫെയ്സ്ബുക്കിലും ട്വിറ്ററിലും എന്ന് വേണ്ട ... സകലവിധ ഓണ്‍ലൈന്‍   കമ്മ്യൂണിറ്റികളിലും പ്രതിഷേധ തരംഗം അലയടിക്കുകയാണ് . ഓരോ ഗ്രൂപ്പിലും ആയിരക്കണക്കിന് അംഗങ്ങള്‍ ഉണ്ടെന്നുള്ളതാണ് സത്യം . ഇത്രയും ആളുകളെ ഏകോപിപ്പിച്ച് ഒരൊറ്റ ഗ്രൂപ്പ് ആക്കി പ്രതിഷേധിച്ചാല്‍ അത് കണ്ടില്ലെന്നു നടിക്കാന്‍ ഒരാള്‍ക്കും കഴിയില്ല . ആയിരം പേര്‍ പ്രതിഷേധിച്ചാല്‍ ഇവിടെ ഒരു ചുക്കും നടക്കില്ല എന്നുള്ള കാര്യം നമുക്കെല്ലാവര്‍ക്കും അറിയാം . പക്ഷെ ലക്ഷക്കണക്കിന് ആളുകളുടെ പ്രതിഷേധത്തിന് അധികാരികളുടെ ചെറുവിരല്‍ അല്ല അവരെ മുഴുവനോടെ പിഴുതെറിയാന്‍ കഴിയും .

ഒരു നിമിഷം ചിന്തിക്കുക . നമ്മള്‍ മലയാളികള്‍ ഒഴുകിപ്പോയാല്‍ തമിഴന് ഒന്നുമില്ല . അവര്‍ക്ക് വേണ്ടത് ചുളുവിലക്ക് കിട്ടുന്ന വെള്ളം മാത്രമാണ് . മുല്ലപ്പെരിയാര്‍ പൊളിച്ചു പുതുക്കിപ്പണിതാല്‍ അടുത്ത ഇരുപതു വര്‍ഷത്തേക്ക് അവര്‍ക്ക് കേരളത്തില്‍ നിന്നും വെള്ളം കിട്ടാതെയാവും എന്നുള്ളത് തന്നെയാണ് അവരെ ഇത്രമേല്‍ പ്രകൊപിതരാക്കാന്‍ കാരണം . കേരളത്തില്‍ പിറന്നു കേരളത്തില്‍ തന്നെ അവസാനിക്കുന്ന പെരിയാറിന്റെ മേല്‍ തമിഴ്‌നാടിനു എന്ത് അവകാശം ?

ഇനിയും വൈകരുത് . കേരളം ലക്ഷക്കണക്കിന് ആളുകളുടെ കുരുതിക്കളമാവുന്നതിനു മുമ്പ്‌ ഒരു നിമിഷം ചിന്തിക്കുക .. ഇതില്‍ നാം കൂടി ഉള്‍പ്പെടും , നമ്മുടെ ബന്ധുജനങ്ങള്‍ , സുഹൃത്തുക്കള്‍ , അതിലുപരി അനേക ലക്ഷം നിരപരാധികള്‍ ചത്തൊടുങ്ങും . ധനുഷ്‌കോടിക്ക് പ്രേത നഗരി എന്ന് പേരിട്ട പോലെ കേരളത്തിലെ ശവപ്പറമ്പായ അഞ്ചു ജില്ലകള്‍ക്കും ഇതുപോലെ ഓരോ ഓമനപ്പേരും കണ്ടുപിടിച്ചുകൊണ്ട് നമ്മുടെ നേതാക്കള്‍ കണ്ണീരും ഒലിപ്പിച്ചുകൊണ്ടു വരും . അവരുടെ മുതലക്കണ്ണീര്‍ കണ്ടു അന്നും നമ്മള്‍ കയ്യടിക്കും . അവര്‍ക്ക് ജയ് വിളിക്കും . അതാണ്‌ മലയാളി .
അതാവണമെടാ മലയാളി .

Wednesday, October 19, 2011

മലയാളി മങ്കമാരുടെ ഭാവശുദ്ധി - പണ്ഡിറ്റിന്റെ നായികമാരിലൂടെ ഒരു പുനരവലോകനം


നാം ഇന്ന് ചര്‍ച്ച ചെയ്യുന്ന ഏറ്റവും വലിയ ഹാസ്യ വിഷയമാണ് സന്തോഷ്‌ പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും എന്ന ചിത്രം ( ? ) . ഒരു ശരാശരി മലയാളിയുടെ ക്ഷമയെ പരീക്ഷിക്കുന്ന ഗാനാലാപനം കൊണ്ടും ഗാന ചിത്രീകരണം കൊണ്ടും ഒരുപടി മുന്നില്‍ നില്‍ക്കുന്ന ഈ ചിത്രം അടുത്തു തന്നെ റിലീസ്‌ ആവുമെന്നാണ് ഏലിയന്‍ സ്റ്റാര്‍ പണ്ഡിറ്റിന്റെ പ്രഖ്യാപനം . നാം ഒരുപാട് ചര്‍ച്ച ചെയ്ത ഒരു വിഷയം ആണ് ഇതെന്നുള്ളത് കൊണ്ട് സന്തോഷ്‌ പണ്ഡിറ്റിനെ നമുക്ക് തല്‍ക്കാലം വെറുതെ വിടാം . എന്നാല്‍ ഈ ഒരു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്ന (? ) നായികമാരെക്കുറിച്ചു ഒരു മലയാളി സ്ത്രീ എന്ന ഒരൊറ്റ കാരണത്താല്‍ എനിക്ക് ചിലത് പറയാതിരിക്കാന്‍ വയ്യ . 

1930 ഇല്‍ വിഗത കുമാരന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയുടെ ചരിത്രം തുടങ്ങുന്നത് . സ്ത്രീകളാരും മുഖ്യധാരയിലേക്ക് വരാന്‍ മടിച്ചു നിന്ന അക്കാലത്ത് ധൈര്യസമേതം ആ സിനിമയിലേക്ക് നായികയായി കടന്നു വന്ന സ്ത്രീ ആയിരുന്നു പി കെ റോസി . എന്നാല്‍ സിനിമയില്‍ അഭിനയിച്ചു എന്ന ഒറ്റ കാരണം കൊണ്ട് മലയാളികള്‍ ആ സ്ത്രീയെ അധിക്ഷേപിച്ചത് ചരിത്ര താളുകളിലൂടെ നമുക്ക് കാണാന്‍ കഴിയും . തിയേറ്റര്‍ സ്ക്രീനില്‍ അവരെ കാണുമ്പോഴൊക്കെ ആളുകള്‍ കൂവിയും ചെരുപ്പ് വലിച്ചെറിഞ്ഞും ആയിരുന്നു എതിരേറ്റത് . നഗരമധ്യത്തില്‍ വച്ച് പരസ്യമായി വസ്ത്രാക്ഷേപം ചെയ്യുക വരെ ചെയ്തു എന്ന് സിനിമാ ചരിത്രം നമുക്ക് തെളിവ് നല്‍കുന്നു . 

ആ ഒരു കാലഘട്ടത്തില്‍ നിന്നും പിന്നീട് മലയാള സിനിമക്ക് ഒട്ടനവധി നായികമാരെ ലഭിച്ചു . സൌന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും അഭ്രപാളികളെ കോരിത്തരിപ്പിച്ച ആ നായികാ വസന്തത്തിലൂടെ തന്നെയാണ് ഒരു തരത്തില്‍ പറഞ്ഞാല്‍ മലയാള സിനിമ മുന്നോട്ടു കുതിച്ചത് . ഭാരത സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധി എന്താണെന്നും സ്ത്രീ ബഹുമാനിക്കപ്പെടെണ്ടവളാണെന്നും നമ്മെ പഠിപ്പിച്ചവരായിരുന്നു ആ നായികമാര്‍ . പികെ റോസിയില്‍ തുടങ്ങി എം കെ കമലത്തിലൂടെ വളര്‍ന്നു ശാരദ , ജയഭാരതി , ഷീല , മോനിഷ  തുടങ്ങിയ നടിമാരിലൂടെ പടര്‍ന്നു പന്തലിച്ച് സംയുക്ത , മഞ്ജുവാര്യര്‍ മീര , കാവ്യ , തുടങ്ങിയ നടിമാരിലൂടെ മുന്നോട്ടു നീങ്ങുന്ന മലയാള സിനിമയില്‍ മലയാള സ്ത്രീയുടെ മകുടോദാഹരണമായി നമുക്ക് ചൂണ്ടിക്കാണിക്കാന്‍ പേരുകള്‍ ഏറെ . 

എന്നാല്‍ നാം ഇന്ന് കാണുന്ന ചിത്രങ്ങളില്‍ മുഖം മൂടികള്‍ അഴിഞ്ഞു വീഴുന്നു . ചായക്കൂട്ടുകളില്‍ നാം തീര്‍ത്ത നായികാ സങ്കല്പങ്ങള്‍ മാറ്റി രചിക്കപ്പെടുകയാണ് . നിങ്ങള്‍ക്കെന്നെ കൊല്ലാം എന്നാലും സിനിമയില്‍ അഭിനയിക്കാന്‍ വരില്ല എന്ന് പറഞ്ഞിരുന്ന മലയാള സ്ത്രീകളില്‍ നിന്നും ഇന്നത്തെ സ്ത്രീകള്‍ ഒരുപാട് വളര്‍ന്നിരിക്കുന്നു . ക്യാമറ കണ്ടാല്‍ തുണിയുരിയാന്‍ വരെ മടിയില്ലാത്ത ഒരു കൂട്ടം സ്ത്രീകളായി അധ:പതിച്ചിരിക്കുന്നു ഇന്നത്തെ മലയാളി നായിക ( ? ) . എല്ലാവരെയും അല്ല ഞാന്‍  പറയുന്നത് . ഇന്നത്തെ സിനിമാ രംഗത്ത് നാം കാണുന്ന നഗ്ന സത്യങ്ങള്‍ . 

കൃഷ്ണനും രാധയും എന്ന ചിത്രത്തിലെ ഗാന രംഗങ്ങള്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ . പക്ഷെ ആ ചില രംഗങ്ങള്‍ മാത്രം മതി എന്റെ ചിന്തകള്‍ സത്യമെന്നു അടിവരയിടാന്‍ . സഭ്യതയുടെ അതിര്‍വരമ്പുകള്‍ തകര്‍ക്കുന്ന തരത്തില്‍ ചിത്രീകരിച്ച രാത്രി ശുഭരാത്രി എന്ന ഗാനം കാണുക ( നിങ്ങളില്‍ പലരും കണ്ടിട്ടുണ്ടാവും . കാണാത്തവര്‍ ; എന്തും സഹിക്കാനുള്ള കെല്‍പ്പുള്ളവര്‍ മാത്രം ഒന്ന് കാണുക . കണ്ടവര്‍ ഒരിക്കല്‍ കൂടി കാണുക ) വെറും നാലാം കിട ചിത്രങ്ങളില്‍ അഭിനയിക്കുന്നത് ഇതിനേക്കാള്‍ മാന്യത ഉള്ള കാര്യമാണെന്ന് ബോധ്യമാവും നിങ്ങള്‍ക്ക് . അതിനു ശേഷം " കണ്ണന്റെ ലീലകള്‍ " എന്ന ഗാനം കൂടി ഒന്ന് കാണുക . 

ആ ചിത്രത്തില്‍ അഭിനയിച്ച ( ? ) നടിമാരോട് ഒരൊറ്റ കാര്യം മാത്രമേ എനിക്ക് ചോദിക്കാനുള്ളൂ . നിങ്ങള്‍ക്കൊന്നും വീട്ടില്‍ ചോദിക്കാനും പറയാനും ആരും ഇല്ലേ? ഒരു സിനിമയില്‍ (?) അഭിനയിക്കുക എന്നുള്ളത് കിളിമാസു കളിക്കുന്ന പോലെ ഉള്ള ഒരു കാര്യം അല്ലല്ലോ . എന്തായാലും വീട്ടില്‍ സ്വന്തം അമ്മയോ അച്ഛനോ അറിയാതെ നടക്കില്ല എന്നുള്ളത് ഒരു സത്യം മാത്രമല്ലേ ? . ശരി . അഭിനയിക്കുന്നു എന്ന് തന്നെ ഇരിക്കട്ടെ . ഇത്തരം കാര്യങ്ങളിലേക്ക് ചാടി വീഴുന്നതിനു മുമ്പ്‌ ഏതൊരു സ്ത്രീ ആണെങ്കിലും ( പുരുഷന്മാരുടെ കാര്യം തല്‍ക്കാലം വിടാം . ) ചോദിച്ചറിയുന്ന ഒരു കാര്യം ഉണ്ട് . എന്താണ് കഥ ? ഞാന്‍ അവതരിപ്പിക്കേണ്ട റോള്‍ എന്താണ് ? . പെണ്‍കുട്ടികളുടെ കാര്യവും നമുക്ക് വിടാം . പ്രായത്തിന്റെ പക്വത ഏറിയും കുറഞ്ഞും ഇരിക്കും ഓരോരുത്തരിലും . ഇതിലെ നടിമാര്‍ക്കും ഇത്തിരി പക്വത കുറവാണെന്ന് നമുക്ക് കരുതി അവരെയും നമുക്ക് വെറുതെ വിടാം . പക്ഷെ ഇവരുടെ രക്ഷിതാക്കള്‍ അങ്ങനെ ആണോ? തന്റെ മകള്‍ ഒരു സിനിമയുടെ ഭാഗഭാക്കാവുന്നത് ഇന്നത്തെ കാലത്ത് ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്നമാണ് എന്നുള്ളത് ഒരു സത്യം മാത്രമാണ് . ഒരു കാവ്യാമാധവനോ മീരാ ജാസ്മിനോ സംവൃതാ സുനിലോ ഒക്കെയായി തന്റെ പെണ്മക്കള്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമാവുന്നത് അവര്‍ സ്വപ്നം കാണുന്നെങ്കില്‍ അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . അത്രമാത്രം സിനിമാ ലോകം നമ്മുടെ ചിന്തകളെ മാറ്റി മറിച്ചിരിക്കുന്നു . പണവും പ്രശസ്തിയും നേടിയെടുക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗം ഇല്ലതന്നെ . 

പക്ഷേ ഇത്തരം പത്താം കിട ( അതിലും താഴെയോ ? ) ചിത്രങ്ങളില്‍ മക്കളെ പരസ്യമായി അഴിഞ്ഞാടാന്‍ വിടുന്ന അച്ഛനെയും അമ്മയെയും വിളിക്കാന്‍ മലയാള ഭാഷയില്‍ ഒരൊറ്റ വാക്കേ ഉള്ളൂ . കൂട്ടിക്കൊടുപ്പുകാര്‍ . അവര്‍ക്ക് പോലും ഇത്തിരി നാണവും മാനവും ഉണ്ടാവും . സ്വന്തം മക്കളെ ഒരിക്കലും അവര്‍ കൂട്ടിക്കൊടുക്കില്ല . അങ്ങനെ ചിന്തിക്കുമ്പോള്‍ ഇവരുടെ സ്ഥാനം ഇന്ന് എവിടെയാണ് ? അറയ്ക്കുകയും വെറുക്കുകയും ചെയ്യപ്പെടേണ്ട ഒരു സമൂഹമാണ് ഇത്തരം മാതാപിതാക്കള്‍ എന്ന് മിഴിപക്ഷം . 

സ്ത്രീകളുടെ അഭിമാനത്തെപ്പറ്റിയും സമത്വത്തെപ്പറ്റിയും ഘോരഘോരം പ്രസംഗിക്കുന്ന ഫെമിനിസ്റ്റുകള്‍ കണ്ടില്ലേ ഇതൊന്നും ? അതോ ഇതൊന്നും സ്ത്രീകളുടെ മാനക്കേടിനെ ബാധിക്കുന്ന കാര്യം അല്ലെന്നു വനിതാ കമ്മീഷനും സ്ത്രീ രക്ഷാവാദികളും അങ്ങ് ഉറപ്പിച്ചോ ? അതുമല്ലെങ്കില്‍ തസ്നി ഭാനുമാര്‍ അപമാനിക്കപ്പെടുമ്പോള്‍ മാത്രമേ വനിതാമേലാളന്‍മാരുടെ രക്തം പതഞ്ഞു പൊങ്ങുകയുള്ളോ? . 

ഞാന്‍ ആദ്യം റോസി എന്ന ആദ്യ നായികയുടെ അനുഭവം ചിത്രീകരിച്ചതിന് കാരണം ഉണ്ട് . ആദ്യ നായിക പീഡനം എറ്റു വാങ്ങിയത് അന്നത്തെ സാമൂഹിക പരിതസ്ഥിതി ആണെന്ന് നമുക്ക് കരുതാം . പക്ഷേ ഈ നടിമാരെ അതിനേക്കാള്‍ ഭീകരമായി ജനം ചിത്രവധം ചെയ്യുന്ന കാലം വിദൂരമല്ല . എന്റെ കണ്മുന്നില്‍ അവളുമാരെ കാണുകയാണെങ്കില്‍ അവരുടെ മുഖത്ത് ഞാന്‍ കാര്‍ക്കിച്ചു തുപ്പിയിരിക്കും എന്നുള്ളത് ഹൃദയത്തില്‍ തട്ടിയ സത്യം . 

സ്വന്തം അഭിമാനത്തിനും മാനത്തിനും ജീവനേക്കാള്‍ വിലമതിക്കുന്നവരാന്  ഭാരത സ്ത്രീകള്‍ . പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീകള്‍ . ആ സ്ത്രീകളുടെ ഭാവ ശുദ്ധിക്ക് കളങ്കം വരുത്തുകയാണ് ; സ്ത്രീയുടെ മാനത്തിന് വില പറയുകയാണ്‌ ഇത്തരം തേഡ് റേറ്റ്‌ നായികമാര്‍ . അഭിനയിക്കുമ്പോള്‍ അവര്‍ അറിഞ്ഞിരുന്നില്ല ഇത്തരം കടന്നു കയറ്റങ്ങള്‍ എന്ന് അവര്‍ക്ക് വാദിക്കാം . പക്ഷേ യൂട്യൂബില്‍ ഇപ്പോഴും ആളുകളെ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാന്‍ പ്രേരിപ്പിക്കുന്ന ആ ഗാന രംഗങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ് .  അതൊന്നും അവര്‍ അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ അതൊരിക്കലും മാപ്പ് കൊടുക്കാന്‍ കഴിയുന്ന കാര്യമല്ല . അവര്‍ പറയണമായിരുന്നു സന്തോഷ്‌ പണ്ടിറ്റിനോട് ആ ഗാന രംഗങ്ങള്‍ ഒഴിവാക്കണം എന്ന് . അവര്‍ അങ്ങനെ പറഞ്ഞിട്ടും സന്തോഷ്‌ പണ്ഡിറ്റ്‌ ആ രംഗങ്ങള്‍ റിമൂവ് ചെയ്തിട്ടില്ലെങ്കില്‍ അതിനര്‍ത്ഥം ഒന്നേ ഉള്ളൂ . സ്ത്രീകളുടെ അഭിമാനത്തിന് വില പറയുകയാണ്‌ അയാള്‍ ചെയ്തിരിക്കുന്നത് . അതൊരിക്കലും അനുവദിച്ചു കൊടുക്കാന്‍ ആവില്ല . ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . ഇവരെപ്പോലെ ഉള്ള അമ്മമാരും അച്ഛന്മാരും ആണ് സന്തോഷ്‌ പണ്ടിറ്റുമാര്‍ക്ക് വളം വച്ച്കൊടുക്കുന്നത് . നിങ്ങള്‍ക്കും ഉണ്ട് പെണ്മക്കള്‍ . അവരാണ് ഇങ്ങനെ ഒരു രംഗത്ത് നിങ്ങളുടെ പൂമുഖത്ത് ജനമദ്ധ്യത്തില്‍ അഴിഞ്ഞാടുന്നതെങ്കില്‍ ; ചിന്തിച്ചു നോക്കുക . 

എവിടെ എത്തി ഇന്ന് വിശുദ്ധിക്കും സ്വഭാവമഹിമയ്ക്കും പേരു കേട്ട മലയാളി മങ്കമാരുടെ മാനാഭിമാനത്തിന്റെ തോത് ? സര്‍വ്വതും കച്ചവടക്കണ്ണു കൊണ്ട് കാണുന്ന സിനിമാ ലോകത്ത്‌ ഇതൊന്നും പുത്തരി അല്ലായിരിക്കാം . സമൂഹത്തിന്റെ അവിഭാജ്യ ഘടകമായ അവിഞ്ഞ സോഷ്യല്‍ മെന്റാലിറ്റിയുടെ മുന്നിലും ഇത് കൊട്ടിഘോഷിക്കപ്പെടെണ്ട കാര്യമായിരിക്കില്ല . പക്ഷേ ഒരു ശരാശരി മലയാളിപ്പെണ്ണിന്റെ കാഴ്ചപ്പാടില്‍ ഇത് ക്ഷമിക്കാനാവാത്ത തെറ്റ് തന്നെയാണ് . 

എനിക്കറിയാം . ചിലപ്പോള്‍ ഇതെന്റെ കാഴ്ചപ്പാടില്‍ മാത്രമേ ശരിയാവുകയുള്ളൂ . മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ ഞാനീ പറഞ്ഞത് തെറ്റായിരിക്കാം . എന്നിരിക്കിലും പറയാതെ വയ്യ . വരുംകാല നായികമാരില്‍ ഒരാള്‍ക്കെങ്കിലും ഈ വരികള്‍ വായിച്ചു ബോധോദയം ഉണ്ടായാല്‍ അത് മതി എനിക്ക് സംതൃപ്തി നല്‍കാന്‍ .

Friday, April 29, 2011

മാപ്പിളൈ - ഒരു ചെറിയ അവലോകനം




ചിത്രം - മാപ്പിളൈ

സംവിധാനം - സുരാജ്

സംഗീതം - മണിശര്‍മ്മ

കാസറ്റ്‌ ആന്‍ഡ്‌ ക്ര്യൂ - ധനുഷ്‌ , ഹന്‍സിക , മനീഷ, വിവേക്‌ , മനോബാല തുടങ്ങിയവര്‍


എന്റെ കാഴ്ചപ്പാട്

20 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ രാജനികാന്തും , അമലയും , ശ്രീവിദ്യയും തകര്‍ത്തഭിനയിച്ച , ചിരഞ്ജീവി നിര്‍മ്മിച്ച്‌ ഇളയരാജ സംഗീതം നല്‍കിയ മാപ്പിളൈ എന്ന ബ്ലോക്ക്‌ ബസ്റ്റര്‍ ചിത്രത്തിന്റെ പുനരാവിഷ്കരണം ആണ് ധനുഷിന്റെ മാപ്പിളൈ . പുതിയ തലമുറയ്ക്ക് വേണ്ടി അഭ്ര പാളികളില്‍ എത്തുന്നത്‌ ധനുഷിനോപ്പം ഹന്‍സിക , മനീഷ വിവേക്‌ എന്നിവരാണ് . സംവിധാനം സുരാജ് , സംഗീതം മണിഷര്‍മ്മ . പഴയ രജനിയുടെ ചിത്രം കണ്ടവര്‍ക്ക് പുതിയ ചിത്രവും കഥാപാത്രങ്ങളുടെ അഭിനയവും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല . 

കഥ : 

ഒരു പക്കാ റൌഡി ആയ നായകന്‍. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും നിരന്തരം തലവേദന ഉണ്ടാക്കുന്ന മകനെ വീട്ടില്‍ നിന്ന് കുറച്ചു ദിവസത്തേക്ക് അകറ്റി നിര്‍ത്താന്‍ തീരുമാനിക്കുന്നു അച്ഛനും അമ്മയും . വീട്ടില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ നാട്ടുകാര്‍ പുത്രന് അന്ത്യ കൂദാശ നല്‍കും . അങ്ങനെ മകന്‍ ചെന്നൈ യില്‍ ഉള്ള ബന്ധുവിന്റെ അടുത്തേക്ക് താമസം മാറ്റുന്നു . അവിടെ മൂപ്പര്‍ ഭയങ്കര ഭക്തന്‍ ആയിട്ടാണ് അറിയപ്പെടുന്നത് . വഴക്കില്ല. ചീത്ത സ്വഭാവം ഇല്ല ... ഒരു നല്ല നായകന്‍ . അവിടത്തെ പ്രധാന വായ്നോക്കികള്‍ ആണ് ചൈല്‍ഡ്‌ ചിന്നയും കൂട്ടാളികളും . ചിന്നയെ അവതരിപ്പിക്കുന്നത്‌ വിവേക്‌ ആണ് . ചിന്നയുടെ തലമുടിയും സ്ലാങ്ങും തന്നെ ഈ ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത . 

പെട്ടെന്ന് പണക്കാരനാവാന്‍ എന്ത് ചെയ്യണം എന്ന ചിന്നയുടെ ചോദ്യത്തിന് പണക്കാരി പെണ്ണിനെ ലൈനടിച്ചു കല്യാണം കഴിച്ചാല്‍ മതി എന്ന് നായകന്‍ പറയുന്നു . അങ്ങനെ ചിന്ന ലൈനടിക്കാന്‍ കണ്ടു വെക്കുന്ന പെണ്ണിനെ നായകന്‍ പ്രേമിക്കുന്നു ( നേരെ മറിച്ചാണ് . നായിക നായകനെ പ്രേമിക്കുന്നു )

പെണ്ണിന്റെ അമ്മ മനീഷ കാര്യം അറിയുന്നു . മകളെ നായകന് കെട്ടിച്ചു കൊടുക്കാന്‍ ഒരുങ്ങുന്നു . അപ്പോഴാണ്‌ നായകന്‍ ഭയങ്കര സംഭവം ആണ് എന്ന് അറിയുന്നത് . മനീഷ നേരെ ചെന്ന് ആശിഷ്‌ വിദ്യാര്‍ഥിയുടെ മകനെകൊണ്ട് മകളെ കെട്ടിക്കാന്‍ ഒരുങ്ങുന്നു . നായകന്‍ ഇതറിഞ്ഞു തന്ത്രപൂര്‍വ്വം നായികയെ കെട്ടുന്നു . 

അമ്മയിയമ്മക്ക് ബിപി കൂടി . മരുമകനെ വെല്ലു വിളിക്കുന്നു . മകളെക്കൊണ്ട് നിന്നെ വേണ്ട എന്ന് പറയിപ്പിക്കും എന്ന് അമ്മായിയമ്മ . അത് നടക്കില്ലെന്നും നിങ്ങളുടെ ഈ പണം കൊണ്ടുള്ള അഹങ്കാരം തീര്‍ത്തു എന്നെ മാപ്പിളൈ എന്ന് നല്ല മനസ്സോടെ വിളിപ്പിക്കും എന്ന് മരുമകന്‍ 

ജുദ്ധം സ്റ്റാര്‍ട്ട്‌ ...

ബാക്കി എല്ലാം വെള്ളിത്തിരയില്‍ 

കഥയുടെ കാര്യം ഞാന്‍ പറയേണ്ടല്ലോ . ഒരു കാലത്ത് ഗംഭീര വിജയം നേടിയ ഒരു ചിത്രം എന്ന നിലയില്‍ കഥ നല്ലതായിരിക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല . പക്ഷെ പുതിയ വേര്‍ഷനില്‍ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതില്‍ തെറ്റ് പറ്റിയോ ? അതോ അവര്‍ക്ക് നല്‍കിയ വേഷത്തില്‍ അല്‍പ്പം അതിഭാവുകത്വം കലര്ന്നോ ? ഓരോരുത്തരെ ആയി പറയാം

ധനുഷ്‌ :

അഭിനയിക്കാന്‍ അറിയാം എന്ന് ആടുകാലം , യാരടി നീ മോഹിനി , എന്നീ ചിത്രങ്ങളിലൂടെ ധനുഷ്‌ തെളിയിച്ചിട്ടുള്ളതാണ് . മാപ്പിളൈ എന്നാ ചിത്രത്തിലും അദ്ദേഹത്തിനാല്‍ കഴിയുന്ന രീതിയില്‍ അദ്ദേഹം നീതി പുലര്‍ത്തിയിട്ടുണ്ട് . പക്ഷെ നല്ലവനായ നായകനില്‍ നിന്നും ലോക്കല്‍ ഗുണ്ടയിലേക്കുള്ള കൂടുമാറ്റം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല . ധനുഷ്‌ അടിച്ചു വീഴ്ത്തുന്ന ആളുകളുടെ ശരീര പ്രകൃതി തന്നെ ആ ദഹനക്കേടിന് കാരണം . കാരണം വില്ലന്മാര്‍ ഒന്ന് തുമ്മിയാല്‍ പറന്നു പോകാവുന്ന അത്രയെ ഉള്ളൂ ധനുഷ്‌ . ആ ധനുഷിന്റെ മേല്‍ ഇത്തരം ഒരു വേഷം കെട്ടി വച്ചത് ശരിയായോ ? ( തമിഴില്‍ .. ഇപ്പോള്‍ മലയാളത്തിലും .. ഇതൊന്നും വലിയ പുത്തരി അല്ലല്ലോ . അത് കൊണ്ട് നമുക്ക് അക്കാര്യം വിടാം )

മനീഷ :

മനീഷയുടെ ഒരു തിരിച്ചു വരവ് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം . ഒരു അമ്മായിയമ്മ മരുമകന്‍ മത്സരമായ ചിത്രത്തില്‍ രണ്ടുപേരും തകര്‍ത്തു അഭിനയിച്ചിട്ടുണ്ട് ( അഭിനയം എന്ന് ഒരു അരങ്ങിനു വേണ്ടി പറഞ്ഞതാണ് .. സത്യത്തില്‍ അങ്ങനെ ഒരു കാര്യം ആരെങ്കിലും ഈ ചിത്രത്തില്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് വിവേക്‌ , നായകന്‍റെ അച്ഛന്‍ , അമ്മ , കള്ളാ സ്വാമി ആയി അഭിനയിച്ച മനോബാല എന്നിവരാണ് )

പക്ഷെ മനീഷയുടെ കഥാപാത്രത്തിന് പുതിയ ഉടുപ്പ് തുന്നിയപ്പോള്‍ അതില്‍ പടയപ്പയിലെ നീലാംബരിയെ ചേര്‍ത്ത് വെക്കാന്‍ ശ്രമിച്ചത് വകതിരിവില്ലാത്ത ഒരു കാര്യം ആയിപ്പോയി . മനീഷയെ ഇന്ട്രോഡ്യൂട് ചെയ്യുന്ന സമയത്ത് ഒരു നീലാംബരി പ്രേതം മനീഷയില്‍ കടന്നു കൂടി എന്ന് എനിക്ക് തോന്നിയത് എന്റെ തെറ്റാവാം ചിലപ്പോള്‍ . ക്ഷമിക്കുക .

എങ്കിലും മനീഷ തന്റെ റോള്‍ ഭംഗിയാക്കി എന്ന് തന്നെ വേണം പറയാന്‍ ( പഴയ വേര്‍ഷനില്‍ നമ്മുടെ സ്വന്തം വിദ്യാമ്മ ( ശ്രീവിദ്യ ) അവിസ്മരണീയമാക്കിയ രാജ രാജെശ്വരിക്ക് പുതു ജീവന്‍ നല്‍കിയപ്പോള്‍ അത് വിദ്യാമ്മയുടെ ഒരു നിഴല്‍ മാത്രം ആയി എന്ന് മിഴിപക്ഷം )

ഹന്‍സിക :

ഇപ്പോള്‍ തമിഴ്‌ , മലയാളം സിനിമകളില്‍ നായികമാര്‍ എന്താണോ ചെയ്യുന്നത് അത് തന്നെയേ ഹന്സികക്കും ഇതില്‍ ചെയ്യാനുള്ളൂ . നായകനെ പ്രേമിക്കുക , നാല് മരം ചുറ്റി പ്രേമ ഗാനങ്ങള്‍ . തീര്‍ന്നു . എന്തിനു ബോളിവുഡില്‍ നിന്നും ഈ താരത്തെ തമിഴില്‍ കൊണ്ട് വന്നു എന്ന് എനിക്ക് മനസിലായില്ല . ഒരു സാദാ നായിക . നോ കമ്മന്റ്സ്

വിവേക്‌ :

ഞെട്ടിച്ചു കളഞ്ഞു . ഉത്തമ പുത്തിരന് ശേഷം വിവേക്‌ പ്രേക്ഷകരെ ശരിക്കും ഞെട്ടിക്കുക തന്നെ ആണ് . ഉത്തമ പുത്തിരനിലെ ഇമോഷണല്‍ എകാംബരം നമ്മെ പൊട്ടിച്ചിരിയുടെ പുതിയൊരു മേഖലയിലേക്ക് കൊണ്ട് പോയത് എങ്ങനെയോ അതിനേക്കാള്‍ ഒരുപടി മേലെ ആണ് ഈ ചിത്രത്തിലെ ചൈല്‍ഡ്‌ ചിന്ന . രൂപത്തിലും ഭാവത്തിലും ശൈലിയിലും ഓരോ നിമിഷവും പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കാന്‍ വിവേകിന് കഴിയുന്നുണ്ട് . പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ അറിയാതെ സംശയിച്ചു .ഇതോരു ധനുഷ്‌ പടമോ അതോ വിവേക്‌ പടമോ ? സംശയിക്കാന്‍ കാരണം ഉണ്ട് . അത്രയ്ക്ക് മികച്ച റോള്‍ ആണ് വിവേകിന് ഈ ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത് .

കണ്ടിരിക്കാന്‍ പറ്റിയ ഒരു നല്ല ചിത്രം . സംഘട്ടന രംഗങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഒരു നല്ല എന്റര്‍ടെയ്നര്‍ .

വാല്‍ക്കഷണം : ഒറിജിനല്‍ മാപ്പിളയുമായി താരതമ്യപ്പെടുതാതിരിക്കുക . ധനുഷിന്റെ പടം കാണാന്‍ വേണ്ടി പോവുക. അല്ലാതെ രജനി പടത്തിന്റെ അതെ ഗുണത്തില്‍ കാണണം എന്ന ആവേശവുമായി ആണ് ഈ ചിത്രം കാണുന്നതെങ്കില്‍ നിരാശയായിരിക്കും ഫലം .

ഒരു കാര്യം പറയാന്‍ മറന്നു പോയി . സംഗീതവും സംവിധാനവും . രണ്ടും ആവറെജ് . അതിനപ്പുറം ഇല്ല .