Wednesday, June 8, 2011

തവപ്പുതല്‍വന്‍


" പണ്ട് പണ്ടൊരു രാജ്യത്ത് ഒരു രാജാവുണ്ടായിരുന്നു . ആ രാജാവിന് അതി സുന്ദരിയായ ഒരു മകള്‍ . രാജകുമാരിയുടെ പേര് .... "

അപ്പു മാഷ്‌ അംഗ വിക്ഷേപങ്ങളോടെ കഥ പറഞ്ഞു തുടങ്ങി. കുട്ടികള്‍ ഉദ്വേഗം തിങ്ങുന്ന മിഴികളോടെ ഇമ വെട്ടാതെ മാഷിന്റെ മുഖത്തേക്ക് നോക്കി നിന്നു . 

" ആ രാജ കുമാരിയുടെ പേരാണ് ..... "

അപ്പോഴാണ്‌ അപ്പു മാഷ് അത് കണ്ടത്. 

ഓട മുള കൊണ്ടുള്ള പരമ്പു ചുമരിനിടയിലൂടെ  കൌതുകം വിരിഞ്ഞ രണ്ടു കുഞ്ഞി കണ്ണുകള്‍ . മാഷിന്റെ കഥാ കഥനത്തില്‍ ലയിച്ചു നില്‍ക്കുകയാണ് . 

" ആരാ അത് ? ..... "

കുഞ്ഞി കണ്ണുകളില്‍ നടുക്കത്തിന്റെ ഒരു അല മിന്നി .

" ഇങ്ങു വന്നേ ... " മാഷ് അവനെ നോക്കി .

സംശയത്തോടെ അവന്‍ ചുറ്റും നോക്കി . ഇരുന്നിടത്ത് നിന്നും പതിയെ എണീറ്റ്‌ മാഷിന്റെ അടുത്തേക്ക് ചുവടു വച്ചു .

പിഞ്ഞി തുടങ്ങിയ ട്രൌസര്‍ . ബട്ടണുകള്‍ ഇല്ലാത്ത മുഷിഞ്ഞ കുപ്പായം. വലതു വശത്തേക്ക് വീണു കിടക്കുന്ന അലസമായ പാറിപ്പറന്ന തലമുടി . 

" എന്താ നിന്റെ പേര് ? " 

സംശയത്തോടെ അവന്‍ ചുറ്റും നോക്കി. മറ്റു  കുട്ടികളുടെ എല്ലാം ശ്രദ്ധ തന്റെ മേലാണെന്ന് അവന്‍ തിരിച്ചറിഞ്ഞു . 

" ശെന്തില്‍ "

താഴേക്കു നോക്കിയാണവന്‍ അത് പറഞ്ഞത് . 

" ആരാ നീ ? നിന്റെ വീടെവിടെയാ? "

" ആ വിറകു വെട്ടാനൊക്കെ പോകുന്ന അണ്ണാച്ചിയുടെ മോനാ മാഷേ ... "

കുട്ടികളുടെ കൂട്ടത്തില്‍ നിന്നും ആരൊക്കെയോ ഉറക്കെ പറഞ്ഞു . മാഷ്‌ അവന്റെ മുഖത്തേക്ക് സാകൂതം നോക്കി. 

" എന്തിനാ ശെന്തില്‍ ഒളിച്ചു നിന്നത്? "

അവന്റെ മുഖത്ത് വിഹ്വലത കളിയാടി . " എനക്ക് കഥ നാ റൊമ്പ പുടിക്കും സാര്‍ . അതിനാലെ താം ..... " 

അവന്‍ വീണ്ടും തല താഴ്ത്തി . മാഷ് ആകെ വല്ലാത്തൊരു അവസ്ഥയില്‍ ആയി. തമിഴ് അത്രയ്ക്ക് വശമില്ല. കേട്ടാല്‍ മനസിലാകും എന്നല്ലാതെ പറയാന്‍ അറിഞ്ഞു കൂടാ. പുറം നാടുകളില്‍ ഒന്നും പോകാത്തത് കൊണ്ടായിരിക്കാം. എന്തായാലും അറിയുന്ന തമിഴില്‍ പറയാം 

" ഉനക്ക് പടിക്കണോന്നു ആസയിരുക്കാ ? "

" ആം ... !!! "

"എങ്കി അവരുടെ കൂടെ പോയി ഇരുന്നോ . "

അവന്റെ മുഖത്ത് അവിശ്വനീയത വന്നു നിറഞ്ഞു . കളിയായിട്ടു പറഞ്ഞതാണോ എന്ന മട്ടില്‍ അവന്‍ മാഷിന്റെ മുഖത്തേക്ക് നോക്കി . മാഷ് അതെ എന്ന അര്‍ത്ഥത്തില്‍ കണ്ണ് ചിമ്മി . 

അവന്റെ കുഞ്ഞു കണ്ണുകള്‍ നിറഞ്ഞു തുളുമ്പി . മാഷ് കൈ നീട്ടി ആ കണ്ണീര്‍ തുടച്ചു . " ഇനിമേ അഴക്കൂടാത് . എപ്പോതും ഉന്‍ മുഖത്തിലെ സിരിപ്പ് താന്‍ വരണം . പുരിയിതാ ? . പോയി ഉക്കാര് "

അവന്‍ സമ്മതത്തോടെ തലയാട്ടി. നിറഞ്ഞ പുഞ്ചിരിയോടെ പിന്‍ ബെഞ്ചില്‍ പോയി ഇരുന്നു . മറ്റു കുട്ടികളെല്ലാം ഒരു അത്ഭുത വസ്തുവിനെ കാണുന്ന പോലെ അവനെ നോക്കി 

" ഇനി ശേന്തിലും നിങ്ങളുടെ കൂട്ടത്തില്‍ ഒരാളാണ്. നിങ്ങളുടെ കൂട്ടുകാരന്‍ . അങ്ങനെ വേണം അവനോടു പെരുമാറാന്‍ . കേട്ടല്ലോ ? "

" ശരി സാര്‍ .. !!! " കുഞ്ഞുങ്ങള്‍ ഏക സ്വരത്തില്‍ വിളിച്ചു കൂവി .

" ഉനക്ക് മലയാളം തെരിയുമാ? "

" കൊഞ്ചം തെരിയും സാര്‍ .  കേട്ടാ തെരിയും. ആനാ പേസ തെരിയാത് "

ഭാഗ്യം. മലയാളം കേട്ടാല്‍ അറിയാമല്ലോ. തന്നെപ്പോലെ തന്നെ . മാഷ്‌ നേര്‍ത്തൊരു പുഞ്ചിരിയോടെ കുട്ടികളെ നോക്കി . എല്ലാരും അവനെ തന്നെ സാകൂതം നോക്കി നില്‍ക്കുകയാണ് . 

അപ്പു മാഷ്‌ കഥ തുടര്‍ന്നു . ഏതോ അത്ഭുത ലോകത്ത് എത്തിപ്പെട്ട പോലെ കുട്ടികള്‍ കഥയില്‍ മുഴുകി. 

" ഡേയ് ശെന്തില്‍ .......... !!!!! "

പെട്ടെന്ന് ഒരു അലര്‍ച്ച മുഴങ്ങി . മാഷും കുട്ടികളും ഒരുപോലെ ഞെട്ടിത്തിരിഞ്ഞു നോക്കി . വാതില്‍ക്കല്‍ നില്‍ക്കുന്നു കറുത്ത് തടിച്ചു ഭീമാകാരനായ ഒരാള്‍ . കയ്യില്‍ മൂര്‍ച്ചയേറിയ കോടാലി . അയാളെ കണ്ടതേ ശെന്തില്‍ ചാടി എണീറ്റു . പേടി കൊണ്ട് ആ കുരുന്നു വിറക്കാന്‍ തുടങ്ങി . 

" ഇങ്കെ എന്നടാ ഉനക്ക് വേല ? .... "

" അപ്പാ അത് വന്ത് ... നാന്‍ സുമ്മാ ... "

ഇതാണോ ആ വിറകുവെട്ടുകാരന്‍ അണ്ണാച്ചി ? മുഖം കണ്ടാല്‍ അറിയാം മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്തവനാണെന്ന് . മാഷ് എഴുന്നേറ്റു അയാളുടെ അടുത്തേക്ക് ചെന്നു .

" അണ്ണാച്ചി . അവന്‍ ഇവിടെ ഇരുന്നു പഠിച്ചോട്ടെ . അവനു പഠിക്കാന്‍ നല്ല ആഗ്രഹം ഉണ്ട് . പഠിത്തത്തിന്റെ ചെലവുകളെല്ലാം ഞാന്‍ നോക്കിക്കോളാം .. "

" സാറ് സാറിന്റെ കാര്യം പാത്താ പോതും. എന്‍ പുള്ളയെ എപ്പടി വളക്കണോങ്ക്രത് എനക്ക് നല്ലാവേ തെരിയും . !!!  വാടാ ഇങ്കെ  . ഉനക്ക് പടിക്കണുമാ ? നാന്‍ കത്ത് തറേണ്ടാ നായെ  .. "
അണ്ണാച്ചി കലി കൊണ്ട് തുള്ളി വിറച്ചു. ശെന്തില്‍ ഇപ്പൊ തളര്‍ന്നു വീഴും എന്ന മട്ടില്‍ നില്‍ക്കുകയാണ്. മാഷിനു സഹതാപം തോന്നി ആ കുരുന്നിനോട് . ഒപ്പം അണ്ണാച്ചിയോടു  അല്പം രോഷവും .

" അതേയ് .. ഇതൊരു സ്കൂളാണ് . അല്പം കൂടി മാന്യമായി സംസാരിക്കണം . കൊച്ചു കുട്ടികളുടെ മുന്നില്‍ വച്ചാണോ ഇങ്ങനെ ഒക്കെ പറയുന്നത് ? " ശബ്ദം അല്പം കൂടിപ്പോയോ എന്ന് മാഷ്‌ സംശയിച്ചു .

" ഉങ്കക്കിട്ടെ എന്ന പേച്ച് .  " അയാള്‍ ക്ലാസ്സിലേക്ക് കയറി ശെന്തിലിന്റെ കയ്ക്കു പിടിച്ചു പുറത്തേക്കു വലിച്ചിഴച്ചു . പിഞ്ചു കണ്ണുകള്‍ നിറഞ്ഞൊഴുകി. ദയനീയമായി അവന്‍ മാഷേ നോക്കി . 
" എന്നെ പറഞ്ഞയക്കല്ലേ മാഷേ .. " എന്നവന്റെ കണ്ണുകള്‍ തന്നോട് പറയുകയാണോ? ആ കാഴ്ച കാണാനാവാതെ മാഷ് മുഖം തിരിച്ചു . 

ലാസ്റ്റ് പിര്യേഡ്‌ ആണ് . ഇനി ക്ലാസ്സെടുക്കാന്‍ ഒരു മൂഡില്ല .  മാഷിന്റെ മനസ് വായിചിട്ടെന്നോണം നീണ്ട ബെല്‍ മുഴങ്ങി . അത് കേള്‍ക്കാന്‍ കാത്തു നിന്ന പോലെ കുട്ടികള്‍ പുറത്തേക്കു കുതിച്ചു . വീട്ടിലേക്കു നടക്കുമ്പോഴും മാഷിന്റെ മനസ്സില്‍ ആ കുരുന്നു മുഖമായിരുന്നു . വീട്ടിലേക്കു പോണോ ? വേണ്ട. ഒരു ചായ കുടിച്ചാല്‍ മനസിന്‌ ഒരു ലാഘവം കിട്ടും. അല്ലെങ്കില്‍ തന്നെ വീട്ടിലേക്കു പോയിട്ട് ആരിരിക്കുന്നു അവിടെ? 

പത്തു വര്‍ഷം മുമ്പ് തന്നെ വിട്ടു പോയ ഭാര്യയും മോനും. ദൈവത്തിന്റെ മറ്റൊരു വികൃതി . സ്നേഹിച്ചു കൊതി തീരുന്നതിനു മുമ്പ് പറിച്ചു മാറ്റിക്കളഞ്ഞു ദൈവം. ആ തമിഴ് പയ്യന്‍റെ അതേ പ്രായം തന്നെ ആയിരുന്നു മരണത്തിന്‍റെ ഇരുളിലേക്ക് നടന്നു കയറിയ തന്‍റെ കണ്ണനും . 

" എവിടെക്കാ മാഷെ ? ചായക്കട ഇതാണ് .... !!! " ചായക്കടക്കാരന്‍ ഗോവിന്ദന്റെ ശബ്ദമാണ് ചിന്തയില്‍ നിന്നുണര്‍ത്തിയത് . കടയും കഴിഞ്ഞു കുറെ മുന്നോട്ടു പോയിരിക്കുന്നു . അല്പം ഒരു ജാള്യതയോടെ മാഷ് കടയിലേക്ക് കയറി . ഭക്ഷണം എല്ലാം ഗോവിന്ദന്റെ കടയില്‍ നിന്നാണ്. ക്ലാസ്സ്‌ കഴിഞ്ഞാല്‍ പിന്നെ ചായക്കടയില്‍ വന്നിരുന്നു വെടിവട്ടം പറയുന്നതാണ് മാഷിന്റെ പതിവ് ദിനചര്യ . 

" എന്താ മാഷെ ഇത്ര വല്യ ആലോചന ? " ഗോവിന്ദന്‍ ചായ മേശപ്പുറത്തു വച്ചു .

" ഇന്നൊരു സംഭവം ഉണ്ടായി ഗോവിന്ദാ സ്കൂളില്‍ " മാഷ് ചായ പതിയെ മൊത്തിക്കുടിച്ചു കൊണ്ട് സംഭവം വിവരിച്ചു. ഗോവിന്ദന്‍ ശ്രദ്ധാപൂര്‍വ്വം കേട്ടുകൊണ്ടിരുന്നു . 

" അയാക്ക് പ്രാന്താ മാഷേ . ഇപ്പൊ അടുത്ത് വന്നതാ. ഇതിന്റെ അപ്പുറത്ത് തന്നെയാ അയാള് താമസിക്കണേ . കേശവന്‍ ചേട്ടന്റെ വാടക വീട്ടില്‍ . ആ ചെക്കനെ എടുത്തിട്ട് പേപ്പട്ടിയെ തല്ലുന്ന പോലെയാ മാഷേ അയാള് തല്ലി ചതക്കുന്നത് . കള്ള് കുടിച്ചാല്‍ പിന്നെ യാതൊരു ബോധവും ഉണ്ടാകില്ല . മാഷ് കൊച്ചീല്‍ അല്ലായിരുന്നോ . അതാ അറിയാതെ പോയത് . "

ശരിയാണ് . ഒരു ബന്ധു വീട്ടിലേക്കു പോയതായിരുന്നു. രണ്ടാഴ്ച അവിടെ ആയിരുന്നു . ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഗ്രാമത്തില്‍ നടക്കുന്ന എല്ലാ വിവരങ്ങളും വള്ളി പുള്ളി വിടാതെ ചായക്കടയില്‍ നിന്നു അറിഞ്ഞേനെ . 

" മനസ്സ് ആകെ പതറി നില്‍ക്കുവാ . ആ കുഞ്ഞിന്റെ മുഖം മനസീന്നു പോണില്ല "

" ഹാ വിട്ടു കള മാഷേ . അതൊക്കെ ചിന്തിച്ചു തല പുണ്ണാക്കാന്‍ നിന്നാല്‍ അതിനെ നേരം കാണൂ " ഗോവിന്ദന്‍ കാലിയായ ഗ്ലാസും എടുത്തുകൊണ്ട് തിരിഞ്ഞു നടന്നു . മാഷ് മുടിയില്‍ വിരലുകലാഴ്ത്തി മേശയിലേക്ക്‌ തല ചായ്ച്ചു 

" എനക്ക് കഥ നാ റൊമ്പ പുടിക്കും സാര്‍ "

 " ഉനക്ക് പടിക്കണോന്നു ആസയിരുക്കാ ? "

" ആം ... !!! "

**********************
ബസ്‌ കുത്തനെ ഉള്ള കയറ്റം കയറുകയാണ് . വിതുമ്പുന്ന കുരുന്നു മുഖം . പൊള്ളിയടര്‍ന്ന കൈപ്പത്തിയിലേക്കു സ്നേഹത്തിന്റെ സ്പര്‍ശനം. തന്‍റെ നെഞ്ചിലേക്ക്‌ തല ചായ്ച്ചു മയങ്ങുന്ന ശെന്തിലിനെ മാഷ് കാരുണ്യത്തോടെ നോക്കി . തനിക്കു കണ്ണന് പകരം ദൈവം വച്ചു നീട്ടിയ നിധി . അവന്റെ പൊള്ളി കരിഞ്ഞു കരുവാളിച്ച വലത്തേ കയ്യിലേക്ക് മാഷ് നോക്കി . മരുന്ന് വച്ചിട്ടുണ്ട്.  

" അപ്പാ .. വലിക്കിതപ്പാ .. യ്യോ .... കൊല്ലല്ലേ .... "

"സത്തു പോടാ നായെ ... !!! "

മാംസം കരിയുന്ന ഗന്ധം . പ്രാണന്‍ പിടയുന്ന നിലവിളി . തടസ്സം പിടിക്കാന്‍ ചെന്നവരുടെ നേരെ പഴുത്ത കമ്പി നീട്ടി അലറി വിളിക്കുന്ന രാക്ഷസന്‍ . മനസ്സില്‍ തീരുമാനിച്ചത് പെട്ടെന്നാണ് . തനിക്കു വേണം ഇവനെ . കണ്ണന് പകരം . അല്ല കണ്ണനായി തന്നെ ...

തളര്‍ന്നു മയങ്ങുന്ന ശെന്തിലിനെ മാഷ്‌ ഒന്ന് കൂടി ചേര്‍ത്ത് പിടിച്ചു . ആരും തന്നില്‍ നിന്നു പറിച്ചു മാറ്റാതിരിക്കാനെന്നവണ്ണം . പറിച്ചു മാറ്റില്ല. അത് കൊണ്ട് തന്നെയാണ് കണ്ണെത്താത്ത ദൂരത്തേക്കു ശേന്തിലിനെയും കൊണ്ട് പോകുന്നത് .
നരഭോജികള്‍ ആക്രമിക്കാതിരിക്കട്ടെ . ഈ നെയ്ത്തിരി നാളം അണയാതിരിക്കട്ടെ .

Tuesday, May 31, 2011

അശരണരുടെ വാര്‍ഡ്‌



" ഇച്ചിരി തണുത്ത വെള്ളം ഇങ്ങെടുത്തേ മാലതീ ... !!! "

ദാക്ഷായണിയമ്മ തിണ്ണയിലേക്ക് ഇരുന്നു . തോളില്‍ ഇട്ടിരുന്ന തോര്‍ത്ത്‌ എടുത്തു വീശി വിയര്‍പ്പാറ്റി .

മാലതി ഓട്ടു മൊന്തയില്‍ വെള്ളമെടുത്തു ദാക്ഷായണിയമ്മക്ക് നീട്ടി . അമ്മ കിതപ്പോടെ വെള്ളം കുടിക്കുന്നത് മാലതി നോക്കി നിന്നു .

" അമ്മ ഈ പൊരി വെയിലത്ത്‌ ഇതെങ്ങോട്ടു പോയതാ ? "

"  ഞാന്‍ ആശൂത്രി വരെ പോയതാ . വിലാസിനിയെ അവിടെ അഡ്മിറ്റ്‌ ചെയ്തെക്കുവാണെന്നു കേശവനാ പറഞ്ഞേ . അറിഞ്ഞിട്ടും ഒന്ന് പോയി കാണാതിരിക്കുന്നത് എങ്ങനെയാ .. "

ദാക്ഷായണിയമ്മ ഓട്ടു മൊന്ത നിലത്ത് വച്ചു .

"ആയമ്മക്ക് എന്താ അസുഖം ? അവരെ ഏതോ അഗതിമന്ദിരത്തില്‍ ആക്കീതല്ലായിരുന്നോ മക്കള്‍ എല്ലാരൂടെ ? "

മാലതി തിണ്ണയിലേക്ക് ഇരുന്ന് അമ്മയുടെ മുഖത്തേക്ക് നോക്കി .

"ഉം . അതെ. വിലാസിനി പറഞ്ഞപ്പഴാ അവിടത്തെ കഥകളൊക്കെ അറിഞ്ഞേ . വൃദ്ധ സദനം  ... നരാധമന്മാരുടെ ലോകം എന്ന് പറയണതാ ഒന്നൂടെ ശരി "

ദാക്ഷായണിയമ്മയുടെ പല്ലുകള്‍ ഞെരിഞ്ഞു . മുഖം ക്രോധം കൊണ്ട് വിറച്ചു .

മാലതി അമ്മയുടെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി . അമ്മ ഇത്രയ്ക്കു ക്ഷുഭിതയായി ആദ്യം കാണുകയാണ് അവള്‍ . അമ്മ പറയുമ്പോള്‍ നേരില്‍ കാണുന്നത് പോലെ അനുഭവിക്കുകയായിരുന്നു മാലതി .

നോക്കാന്‍ സമയമില്ലാത്തത് കാരണം അമ്മയെ വൃദ്ധസദനത്തില്‍ എത്തിച്ച മക്കള്‍ . മരുമക്കളുടെ പീഡനങ്ങളില്‍ നിന്നും രക്ഷ നേടാന്‍ കൊതിച്ചിരിക്കുകയായിരുന്ന അമ്മ . പക്ഷെ എരിതീയില്‍ നിന്നും വറചട്ടിയിലേക്കുള്ള പ്രയാണം ആയിരുന്നു അത് .

പണം മാത്രം ലക്‌ഷ്യം വച്ചുകൊണ്ടുള്ള ഒരു കച്ചവട സ്ഥാപനം ആണ് ആ വൃദ്ധ സദനം എന്ന് ആദ്യ നാളുകളില്‍ തന്നെ വിലാസിനിയമ്മ മനസ്സിലാക്കി . അന്തെവാസികളെക്കൊണ്ട് മാടുകളെപ്പോലെ പണിയെടുപ്പിക്കുന്ന കാവല്‍ക്കാര്‍ . ഭക്ഷണം എന്ന പേരില്‍ നല്‍കുന്ന മാടുകള്‍ പോലും തിന്നാന്‍ അറയ്ക്കുന്ന വിഭവങ്ങള്‍ . ഇവിടത്തെ കാര്യങ്ങള്‍ പുറത്തു മിണ്ടിയാല്‍ കുടുംബത്തെ വേരോടെ പിഴുതെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഗുണ്ടകളെപ്പോലെ ഉള്ള ചിലര്‍ ....

പനി പിടിച്ചു കിടന്ന സുമിത്ര എന്ന സ്ത്രീ മരിച്ചതോടെയാണ് അവിടത്തെ ഭീകരമായ അന്തരീക്ഷം വിലാസിനിയമ്മ നേരില്‍ കണ്ടത് . ഒരാള് പോലും തിരിഞ്ഞു നോക്കാതെ പനി പിടിച്ചു തളര്‍ന്ന അവര്‍ ഇടയ്ക്കിടെ വെള്ളത്തിനായി കേണു . ഡോക്ടര്‍ എന്ന പേരില്‍ ഒരാള്‍ വന്നു ചികില്‍സിച്ചു . മാരകമായ പകര്ച്ചപ്പനിയാണ് .. മാറ്റി പാര്‍പ്പിചില്ലെങ്കില്‍ എല്ലാവര്ക്കും പകരും . 

അങ്ങനെ സുമിത്രാമ്മയെ ഒരു പ്രത്യേക മുറിയിലേക്ക് മാറ്റി . വല്ലപ്പോഴും ജനലിലൂടെ നല്‍കുന്ന ഭക്ഷണ പാനീയങ്ങള്‍ . നാലാം ദിവസം നാറ്റമടിച്ചു തുടങ്ങിയതോടെ പുഴുവരിച്ചു തുടങ്ങിയ അവരുടെ  മൃതദേഹം പുറത്തെടുത്തു . കണ്ടു നിന്ന പലരും ബോധം കെട്ട് വീണു . പക്ഷെ അക്ഷരാര്‍ത്ഥത്തില്‍ അന്തേവാസികളെ നടുക്കിയത് മറ്റൊന്നായിരുന്നു .

അമ്മ മരിച്ചെന്ന് അറിഞ്ഞ മക്കള്‍ പറഞ്ഞ കാര്യം

" ഞങ്ങള്‍ക്ക് വരാന്‍ കഴിയില്ല . നിങ്ങള്‍ തന്നെ യഥാവിധി ദഹിപ്പിക്കുകയോ കുഴിച്ചിടുകയോ ചെയ്തേക്കൂ . അതിനുള്ള ചെലവ് കാശ് ഞങ്ങള്‍ അയച്ചു തരാം !!! "

ചികില്‍സ കിട്ടാതെ ആ സ്ത്രീ മരിച്ച സംഭവം മൂടി വെക്കാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും എങ്ങനെയോ പുറം ലോകം അറിഞ്ഞു . നാട്ടുകാര്‍ വൃദ്ധസദനം തല്ലിത്തകര്‍ത്തു . അധികൃതരെ അറസ്റ്റ് ചെയ്തു .

അവശരായ അന്തേവാസികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

" ഇതൊക്കെ അറിഞ്ഞിട്ടും ന്റെ മോന്‍ ഒന്ന് വിളിച്ചത് പോലും ഇല്ല്യ ന്റെ ദാക്ഷായന്യേ ... !!! "

വിലാസിനിയമ്മ ദാക്ഷായണിയമ്മയുടെ നെഞ്ചില്‍ തല ചായ്ച്ച് പൊട്ടിക്കരഞ്ഞു .

ദാക്ഷായണിയമ്മ തളര്‍ന്ന് ചുമരിലേക്ക് ചാരി . മാലതി നടുങ്ങി നില്‍ക്കുകയാണ് .

" നാളെ നീയും എന്നെ അതെ പോലെ ഒരിടത്തേക്ക് പറഞ്ഞയക്ക്യോ മാലതീ? ..... "

ദാക്ഷായണിയമ്മ വ്യഥയോടെ മാലതിയെ നോക്കി . 

നടുങ്ങിയുലഞ്ഞ മാലതി നേര്‍ത്തൊരു വിലാപത്തോടെ അമ്മയെ ചേര്‍ത്തുപിടിച്ചു പൊട്ടിക്കരഞ്ഞു . 

Sunday, May 29, 2011

ഭരണ ചക്രം


ക്ര്ര്‍ര്‍ര്‍ര്‍ര്‍ര്‍ .... ക്ര്ര്‍ര്‍ര്‍ര്‍ര്‍ര്‍ ....

ഭരണ ചക്രം അനങ്ങുന്നില്ല . എന്ത് ചെയ്യും ? ഇത് തിരിയാതെ എങ്ങനെ കാര്യങ്ങള്‍ നടക്കും ?

കപ്പിത്താന്‍മാര്‍ എല്ലാരും ചേര്‍ന്ന് ആഞ്ഞു ശ്രമിച്ചു .

അനങ്ങുന്നില്ല . 

ലോകോത്തര മെക്കാനിക്കുകള്‍ വന്നു നോക്കി . യോഗം ചേര്‍ന്നു . ചര്‍ച്ച ചെയ്തു ...

കവടി നിരത്തി . പ്രശ്നം വച്ചു .

" ജനങ്ങളുടെ കണ്ണീരും വിയര്‍പ്പും രക്തവും വീണ് ചക്രം പ്രവര്‍ത്തന രഹിതമായതാണ് !! . ഭാരതാംബ ക്ഷോഭിച്ചിരിക്കുന്നു "

"ശ്ശോ ... !!! "

" അന്ന് മുതല്‍ ഇന്ന് വരെ ഭരണ ചക്രം തിരിച്ചു കൊണ്ടിരുന്ന എല്ലാവരും ഇന്ധനത്തിന് പകരം ഉപയോഗിച്ചത് ജനങ്ങളുടെ കണ്ണീരും വിയര്‍പ്പും രക്തവും ആണ് . ഇനി അത് മാറണം . ജനങ്ങളുടെ സമാധാനവും സന്തോഷവും സുഖവും ആയിരിക്കണം ഇനി മേല്‍ ഭരണ ചക്രത്തിനുള്ള ഇന്ധനം . "

" ശരി . അങ്ങനെ തന്നെ !! " 

ഇന്ധനം തീര്‍ന്നു തുടങ്ങിയപ്പോള്‍ ജനങ്ങളുടെ രക്തത്തിനു പകരം ഭാരതത്തിന്‍റെ രക്തമൂറ്റി നേതാക്കള്‍ ഭരണ ചക്രം തിരിച്ചു . 

Monday, May 23, 2011

കടലാസു തോണി


" ഏട്ടാ .. എനിച്ചൊരു തോണീണ്ടാക്കി തര്വോ ? .. "

കുഞ്ഞു പെങ്ങള്‍ ഏട്ടന്റെ അടുത്തേക്ക് ചെന്ന് ചിണുങ്ങി 

" അച്ചോടാ .. ന്റെ പാറൂന് എത്ര തോണി വേണം ? ഏട്ടന്‍ ഉണ്ടാക്കി തരാല്ലോ !!! "

കുഞ്ഞു പാറുവിന്റെ കയ്യില്‍ നിന്നും കടലാസു വാങ്ങി ഏട്ടന്‍ തോണി ഉണ്ടാക്കാന്‍ തുടങ്ങി . 

കര്‍ക്കിടകം അലച്ചു തല്ലി പെയ്യുന്ന മുറ്റം . ഓടില്‍ നിന്നും വെള്ളം വീണു ചാലുകളായി മാറിയ ഇറയത്ത് കലക്ക വെള്ളം പതഞ്ഞൊഴുകുന്നു. 

കടലാസു തോണികളുമായി പാറു ഉമ്മറതിണ്ടില്‍ ഇരുന്നു . മുന്നോട്ടാഞ്ഞപ്പോഴേക്കും ഏട്ടന്റെ സ്വരം

" മോളേ .. വെള്ളത്തിലേക്ക്‌ ഇറങ്ങല്ലേ .. ഇടിമിന്നല്‍ ഉള്ളതാ .. "

" ആം .. " പാറു തല കുലുക്കി .

പൊടുന്നനെ ഒരു ഇടി മിന്നി . പാറുവിന്റെ കണ്ണ് മഞ്ഞളിച്ചു പോയി .

ഒരു നിമിഷത്തെ ഇരുട്ട് .. പെട്ടെന്ന് എന്തോ ഓര്‍മ്മ വന്നത് പോലെ പാറു തിരിഞ്ഞ് ഏട്ടനെ നോക്കി .

" ഏട്ടാ .. ഇടി മിന്നല്‍ കൊണ്ടാല്‍ അമ്മേടെ അടുത്തേക്ക് എനിച്ചും പോയ്ക്കൂടെ ? ... !!! "

മിന്നലിന് പിറകെ ഒരു ഇടി കൂടി മുഴങ്ങി . ഏട്ടന്‍ വ്യഥയോടെ കുഞ്ഞു പെങ്ങളെ ചേര്‍ത്തു പിടിച്ചു . മുറ്റത്ത്‌ കരുവാളിച്ചു കിടന്ന അമ്മയുടെ ശരീരത്തിന്റെ പിന്മുറക്കാരിയെന്നോണം  ഒരു കടലാസു തോണി മഴയില്‍ കുതിര്‍ന്നലിഞ്ഞു .

കടപ്പാടിന്‍റെ നേര്‍ രേഖ

ഈ പാഴ് ജന്മത്തില്‍
എനിക്കാരോടാണ് കടപ്പാട് ..
എന്നെ
ഈ ഭൂമിയിലേക്ക്‌ ദൌത്യത്തിനായി
തള്ളി വിട്ട ദൈവത്തിനോടോ

ഒരു ചെറു ബീജമായ്
നാട വിര പോല്‍ ജനിച്ചു കൈകാല്‍ കുടഞ്ഞു
ഗോളാകൃതിയില്‍
എനിക്ക് പ്രാണന്‍റെ ആദ്യ പാഠം
ചൊല്ലിതന്ന
ഗര്‍ഭ പാത്രത്തിനോടോ

അമിഞ്ഞപാലിന്‍റെ മാധുര്യം
എന്‍റെ നാവിന്‍ തുമ്പില്‍
ജീവാമൃതമായ് സ്നേഹവും ലാളനയും
സമം ചേര്‍ത്ത് നല്‍കിയ
അമ്മ തന്‍ വാല്‍സല്യത്തിനോടോ

ജീവിച്ചു തുടങ്ങും മുമ്പേ
ജീവിതത്തെക്കാള്‍ വലിയ ഭാരം
ചുമടായ് ചുമന്നു രക്തം ചുടു വിയര്‍പ്പായ്‌
ഒഴുക്കി എനിക്ക് അന്നം നല്‍കിയ
അച്ഛന്‍റെ വിയര്‍പ്പു തുള്ളികളോടോ ...

ഒരു നേര്‍ത്ത തെന്നല്‍ പോലെ
ധമനികളില്‍ പ്രേമത്തിന്‍ മുദ്രകള്‍ ചാര്‍ത്തി
സൌഹൃദത്തിന്റെ മൂട് പടം
അണിയിച്ചു ഹൃദയം
പിച്ചി പറിച്ചു കണ്‍ മുന്നിലൂടെ
തകര്‍ന്ന മനസ്സില്‍ ചവിട്ടി അനന്തതയിലേക്ക്
നടന്നു കയറിയ പ്രണയത്തോടോ .....

ഒരു നുള്ള് കുങ്കുമം സീമന്ത രേഖയിലും
താലി ചരടിന്റെ പരുക്കന്‍ ബാന്ധവം
കഴുത്തിലും വലം കയ്യിലേക്ക് ചേര്‍ത്ത് വച്ച് തന്ന
മറു കയ്യിന്‍റെ സംരക്ഷണയില്‍
വലതു കാല്‍ വച്ച് ജീവിതത്തിലേക്ക്
നടന്നു കയറിയ
ജീവിതത്തിന്‍റെ മറു പാതിയോടോ ....

മാതൃത്വത്തിന്‍ ആനന്ദം
കൈ കാലുകള്‍ കുടഞ്ഞു
ലോകത്തെ നോക്കി അലറിക്കരഞ്ഞു
പിഞ്ചു കൈകളാല്‍
മാതൃത്വത്തെ തൊട്ടുണര്‍ത്തിയ
കടിഞ്ഞൂല്‍ കുരുന്നിനോടോ .....

അമ്മെ എന്നാദ്യം കൊഞ്ചി
അമ്മിഞ്ഞ പാലിന്റെ കൂടെ
ജീവനും ജീവിതവും പകുത്തു വാങ്ങി
മാതൃത്വത്തിന്റെ താപം ശമിപ്പിച്ച
പിന്ജിളം ചുണ്ടിനോടോ ...

വാര്‍ധക്യത്തിന്റെ തണുത്തു മരവിച്ച
പായിലിരുന്ന് മരണത്തെ കൈ നീട്ടി
വിളിച്ചു അനന്ത വിഹായസ്സിലേക്ക് പറന്നുയരുമ്പോള്‍
അത് വരെ എനിക്ക് കൂട്ടിരുന്ന
മുഷിഞ്ഞു നാറിയ കീറിപ്പറിഞ്ഞ
പുല്‍ പായയോടോ ....

ചിതയിലോടുങ്ങും മുന്‍പേ
നാവില്‍ വീണ അരി മണികളും ഗംഗാ ജലവും
അഷ്ട ഗന്ധവും സാമ്പ്രാണിയും
ചന്ദന തിരികളും നിലവിളക്കും
എന്‍റെ കടപ്പാടിന്‍റെ അംശം
കൈക്കൊള്ളാനായി കാത്തു നില്‍ക്കില്ലേ ....

തെക്കേ ചിതയില്‍ എന്നെ ജ്വലിപ്പിക്കുന്ന
മൂവാണ്ടന്‍ മാവിനോടോ ...
ആരോടാണ് എനിക്ക് അവസാന കടപ്പാട് ...
അറിയില്ല ...

ഈ ജന്മം എനിക്ക് മരണത്തെ വരിക്കാനാവില്ല
കടങ്ങളും കടപ്പാടുകളും ജീവിതത്തിന്‍റെ
ഏകാന്ത നിമിഷങ്ങളും
സ്നേഹത്തിന്‍ ദ്യുതി ഉച്ചി മുതല്‍ ഉടല്‍ വരെ
എനിക്കായ് നല്‍കിയ എന്നെ അറിഞ്ഞ ഞാന്‍ അറിഞ്ഞ
ഓരോ പുല്‍ക്കൊടിയോടും ഉള്ള
കടപ്പാടുകളുടെ ആകെത്തുക
ഈ ജന്മമാണ് ...
ഇത് നിങ്ങള്‍ എടുക്കുക ...
ഈ ജന്മമാണ് നിങ്ങള്‍ക്ക് ഞാന്‍
നല്‍കുന്ന എന്‍റെ പ്രത്യുപകാരം ...

അമ്മേ ഞാന്‍ ഇവിടെ തനിച്ചാണ്



അനന്തതയിലേക്ക് മിഴി ചേര്‍ത്ത് തേങ്ങുമ്പോള്‍
ഹൃദയത്തില്‍ വിരിയുന്നു അമ്മതന്‍ സ്നേഹം
പര ശത സഹസ്ര ദലങ്ങളായ് പൂക്കുന്നു
വറ്റാത്തോരുറവയാം വാത്സല്യ സാഗരം

കണ്ണീരിന്‍ ചാലുകള്‍ പലരറിയും എന്നാല്‍
കരളിന്റെ വേദന ആരറിയും ?
അമ്മക്കിനാവിന്റെ സാന്ത്വന മേഘങ്ങള്‍
ആശ്വാസ ഗീതമായ് വന്നുവെങ്കില്‍ ....

പിറവി മുതലിന്നു വരെയും ശാപത്തിന്‍
വിത്തുകള്‍ എറിയുന്നു ബാന്ധവരോക്കെയും
എകാന്തതയിലാനെന്റെ ബാല്യം
ഇരുളും നിലാവുമാനെന്റെ തോഴര്‍

ദേഹത്തിന്‍ മുറിവുകള്‍ മായ്ച്ചു കളയാം പക്ഷെ
ദേഹി തന്‍ മുറിവുകള്‍ ആരുണക്കും?
കൂരമ്പ്‌ പോലത്തെ വാക്കുകളേറ്റെന്റെ
മനസ് മുറിയുന്നതും അമ്മേ നീ അറിയുന്നുവോ

അമ്മ തന്‍ മാറില്‍ തല ചായ്ച്ചുറങ്ങാന്‍
അമ്മിഞ്ഞ പാലിന്റെ മാധുര്യം നുണയാന്‍
താരാട്ട് പാട്ടിന്റെ ഈണങ്ങള്‍ കേള്‍ക്കാന്‍
കഴിയാത്തൊരീ ജന്മം എന്തിനു നല്‍കി നീ

ഇനിയൊരു ജന്മമുന്ടെന്കിലെനിക്കെന്റെ
അമ്മക്കിനാവിന്റെ സ്നേഹാമൃതമുണ്ണണം
ശാപത്തിന്‍ കറകളെ ഈ ജീവിതം തീര്‍ത്ത
കണ്ണീരിനാല്‍ മായ്ച്ചു വിട വാങ്ങിടുന്നു ഞാന്‍ 

ഗന്ധര്‍വ യാമം




നവര നെല്ല് ഇടിച്ചു കുത്തി ചളുങ്ങിയ അലൂമിനിയ പാത്രത്തിലേക്ക് തവിട് കളഞ്ഞു ഇടുമ്പോള്‍ അശ്വതിയുടെ കൈ പതറി ഒരല്‍പം അരി താഴെ വീണു . 

"ക്ഷമിക്കണേ ഭഗവാനെ ... !!! "

മനസ്സില്‍ പ്രാര്‍ഥിച്ചു കൊണ്ട് അശ്വതി ആ അരിമണികള്‍ പെറുക്കിയെടുത്തു കലത്തിലേക്ക് ഇട്ടു . കലം ഒന്ന് കുടഞ്ഞു നിവര്‍ത്തിയ ശേഷം അശ്വതി എണീറ്റു . 

മൂന്നു മണി ആയതെ ഉള്ളൂ സമയം. എങ്കിലും ഇരുട്ട് മൂടിയ പോലെ . രണ്ടു ദിവസമായി ഇതാണ് സ്ഥിതി . മഴക്കാറ് മൂടി പെട്ടെന്ന് ഇരുട്ടാകുന്ന പ്രതീതി . 

" ആതിരേച്ചീ ... ഒന്നിങ്ങട് വര്വോ ? .."

അശ്വതി അകത്തേക്ക് നോക്കി വിളിച്ചു .

" എന്താ അച്ചൂട്ടീ ? .. ഞാന്‍ കുളിച്ചോണ്ടിരിക്യാ .. "

" ഓ .. എന്നാ വേണ്ട . ഞാന്‍ പശൂനെ അഴിക്കാന്‍ പോവ്വാ ട്ടോ . നല്ല മഴക്കാറ്ണ്ട് . ചെലപ്പോ പെയ്തേക്കും "

"ശരി ... " 

അശ്വതി അരിക്കലം അടുക്കളയിലെ ഒരു പലകയിലേക്ക് വച്ചു . അഴയില്‍ കിടന്ന ഒരു തോര്‍ത്തും എടുത്തുകൊണ്ട് പറമ്പിലേക്ക് ഓടി . 

" കുട എടുത്തോണ്ട് പോ അച്ചൂട്ട്യെ .... "

പിന്നില്‍ നിന്നും ആതിരയുടെ സ്വരം കേട്ടില്ലെന്നു നടിച്ചു . അധികം ദൂരെ ഒന്നും അല്ലല്ലോ . 

മഴ വീണു തുടങ്ങി . ചീറിയടിക്കുന്ന തണുത്ത പിശറന്‍ കാറ്റില്‍ അശ്വതിയുടെ വസ്ത്രങ്ങള്‍ ഉലഞ്ഞു . 

" അച്ചൂട്ട്യെ ... എങ്ങടാ ഓടണെ ? അതും കുട പോലും എടുക്കാണ്ട് ? "

രാമേട്ടനാണ് . രാവിലെ പെയ്ത മഴയില്‍ ഇടിഞ്ഞു പോയ വരമ്പ് ശരിയാക്കുകയാണ് . പാടത്ത്‌ നിന്നും ചെളി കോരി വരമ്പിലേക്ക് വെക്കുന്ന രാമേട്ടന്റെ തലയിലെ കൂമ്പാള തൊപ്പിയില്‍ നിന്നും മഴവെള്ളം ഒലിച്ചു ചെന്നിയിലൂടെ ഒഴുകുന്നു ...

" പശൂനെ അഴിക്കാന്‍ പോവ്വാ രാമേട്ടാ .. "

അശ്വതി വേഗം കൂട്ടി .

കാവിനടുത്താണ് പശുവിനെ കെട്ടിയിരിക്കുന്നത് . എത്ര പറഞ്ഞാലും ചേച്ചി കേള്‍ക്കില്ല . ഒരു നൂറാവര്‍ത്തി പറഞ്ഞിട്ടുള്ളതാണ് കാവിനടുത്തു പശുവിനെ കെട്ടരുതെന്ന് . എന്തോരം കഥകളാ കാവിനെപ്പറ്റി ഉള്ളത് .. പേടിപ്പെടുത്തുന്ന കഥകള്‍ . 

അശ്വതി പശുവിനെ അഴിച്ചു . കാവിന്റെ നേരെ നോക്കാന്‍ ഭയം തോന്നി അവള്‍ക്ക് . മഴയും ഇരുട്ടും കൂടിക്കലര്‍ന്നു ഒരു പ്രേതഭൂമിയുടെ അന്തരീക്ഷം സൃഷ്ടിച്ചു അവിടം . മുത്തശി പണ്ട് പറഞ്ഞു തന്നിട്ടുള്ള കഥകളിലെ വാചകങ്ങള്‍ അശ്വതിയുടെ മനസ്സില്‍ പ്രതിധ്വനിച്ചു , 

" മരിച്ചിട്ടും ഗതി കിട്ടാതെ നടക്കുന്ന ആത്മാക്കളുടെ താവളമാ അത് . പണ്ട് വലിയൊരു മാന്ത്രികന്‍ ജീവിച്ചിരുന്നു ആ കാവിനടുത്തുള്ള മനയില്‍ . ആ മാന്ത്രികന്‍ പ്രേതാത്മാക്കളെ  ആവാഹിച്ചു കുടിയിരുത്തിയിരിക്കുന്നത് ആ കാവിലാ . രാത്രി കാലങ്ങളില്‍ ആ കാവില്‍ അവറ്റകള്‍ വിഹരിക്കും . ചിലപ്പോള്‍ അവിടന്ന് കരച്ചിലും അലര്‍ച്ചയും എല്ലാം കേള്‍ക്കാം ... രാത്രി ആ വഴിക്ക് പോവുന്ന ആളുകളെ യക്ഷികള്‍ കൊന്നു ചോര കുടിക്കും . ... പ്രത്യേകിച്ച് പെണ്‍കുട്ടികളെ .... "

ഒരുപാട് പേര്‍ മരിച്ചു കിടന്നിട്ടുള്ള കാവിന്റെ മുന്നിലാണ് താന്‍ നില്‍ക്കുന്നത് . അശ്വതിയുടെ സിരകളില്‍ നടുക്കത്തിന്റെ ദ്യുതി മിന്നി . 

" ഈശ്വരാ .. കാത്തോളണെ ... !! " അശ്വതി മനസ്സില്‍ പ്രാര്‍ഥിച്ചു . തലയില്‍ ഇട്ട തോര്‍ത്ത്‌ നനഞ്ഞു കുതിര്‍ന്നിരുന്നു . ഒരു കൈ കൊണ്ട് അവള്‍ തോര്‍ത്തെടുത്ത് പിഴിഞ്ഞു . ആ കൈ കൊണ്ട് തന്നെ വീണ്ടും തലയില്‍ വിതര്‍ത്തിയിട്ടു.പശുവിനെയും കൊണ്ട് വേഗത്തില്‍ നടന്നു. 

" ആ .............................. !!!!! "

പൊടുന്നനെ കാവില്‍ നിന്നും ഹൃദയം നടുക്കുന്ന ഒരു അലര്‍ച്ച ഉയര്‍ന്നു . 

നടുങ്ങി വിറച്ച അശ്വതി നിലവിളിച്ചു പോയി . നടുക്കവും തണുപ്പും കാരണം ഒരു ചെറിയ ശബ്ദമേ പുറത്തു വന്നുള്ളൂ . 

അശ്വതിയുടെ രോമകൂപങ്ങള്‍ ഷോക്കടിച്ച പോലെ എഴുന്നു നിന്നു . മുന്നോട്ടു കുതിക്കാന്‍ തുടങ്ങിയ അവളെ തല്‍ക്ഷണം രണ്ടു ബലിഷ്ഠ കരങ്ങള്‍ വരിഞ്ഞു മുറുക്കി . നൊടിയിടയില്‍ അശ്വതി കാവിനുള്ളിലേക്ക് വലിച്ചിഴക്കപ്പെട്ടു . 

ശ്വാസം കിട്ടാതെ ഉള്ള പിടച്ചില്‍ ശബ്ദം കാവിനെ നടുക്കി . വെട്ടേറ്റ മൃഗത്തിന്‍റെത് പോലെ ഉള്ള ഒരു ആക്രന്തനം മഴയിലേക്ക് തുളഞ്ഞിറങ്ങി . ഒരു നിമിഷം പ്രകൃതി നിശ്ചലമായത് പോലെ . കെട്ടഴിഞ്ഞ പശു പ്രാന ഭീതിയാലെന്നോണം വിരണ്ടോടി .

പിറ്റേ ദിവസം തണുത്തു വിറങ്ങലിച്ച അശ്വതിയുടെ മൃതദേഹം കാണാന്‍ വന്ന ആള്‍ക്കൂട്ടത്തില്‍ ആ ഗന്ധര്‍വ്വനും ഉണ്ടായിരുന്നു . ആര്‍ത്തി പൂണ്ട അയാളുടെ കണ്ണുകള്‍ അടുത്ത കന്യകയെ ആള്‍ക്കൂട്ടത്തില്‍ പരതി .