Sunday, April 26, 2015

മകളേ മയങ്ങു നീ ....

മുല്ലപ്പൂക്കളുടെയും വിയര്‍പ്പിന്റെയും വാടിയ മണം കുമിയുന്ന നോട്ടുകളിലേക്കു നോക്കി നില്‍ക്കെ പിഞ്ചു കണ്ണുകളില്‍ കൌതുകം കൂട് കൂട്ടി .
നിസ്സഹായത സ്ഫുരിക്കുന്ന കണ്ണുകള്‍ കാലുകള്‍ തളര്‍ന്നു കിടക്കുന്ന അച്ഛന്റെതാണെന്ന് കൌതുക നയനങ്ങള്‍ കണ്ടു പിടിച്ചു
കൌതുകം നിസ്സഹായതയുമായി കൊമ്പ് കോര്‍ത്തു .
" എന്തിനാ അച്ഛാ എല്ലാവരും വന്നു അമ്മയുടെ കൂടെ മുറിയില്‍ അടച്ചിരിക്കുന്നെ? "
നിസ്സഹായത നേര്‍ത്തൊരു ഞെട്ടലോടെ കൌതുക നയനങ്ങളിലേക്ക് നോക്കി .
" അമ്മ ഒരു ദേവിയാണ് മോളേ .. ആഗ്രഹങ്ങളെല്ലാം നിറവേറ്റുന്ന അഭീഷ്ട വരദായിനി "
മങ്ങി കത്തുന്ന മണ്ണെണ്ണ വിളക്ക് നേര്‍ത്തൊരു പൊട്ടലോടെ കണ്ണടക്കാന്‍ ഒരുങ്ങി
കൌതുകം ഇരുണ്ടു വരുന്ന നേര്‍ത്ത ഇരുട്ടിലേക്ക് നോക്കി . " അപ്പൊ വരുന്നവരെല്ലാം അമ്മക്ക് പൈസ കൊടുക്കുന്നതോ? "
പുറത്തു മഴ ആര്‍ത്തലച്ചു പെയ്തു . ഓല മേഞ്ഞ വീടിനുള്ളിലേക്ക് കണ്ണീര്‍ കണങ്ങള്‍ പോലെ മഴത്തുള്ളികള്‍ ഇറ്റിറ്റു വീണു.
" നമ്മള്‍ അമ്പലത്തില്‍ പോകുമ്പോള്‍ ഭാണ്ടാരത്തില്‍ പൈസ ഇടാറില്ലേ ? അത് പോലെയാ മോളേ .. "
നേര്‍ത്തൊരു വിതുമ്പലോടെ വെളിച്ചം കണ്ണടച്ചു കളഞ്ഞു .
പിഞ്ചു കണ്ണുകളില്‍ പിന്നെയും സംശയത്തിന്റെ തിരമാലകള്‍ ഇരമ്പി .
" അപ്പൊ വലുതാകുമ്പോ ഞാനും അമ്മയെപ്പോലെ ദേവിയാവോ അച്ഛാ? "
നിസ്സഹായമായ കണ്ണുകളില്‍ നടുക്കവും ദൈന്യതയും മിന്നി മറഞ്ഞു . കണ്ണില്‍ ഉരുണ്ടു കൂടിയ തുലാവര്‍ഷം ഇരുളില്‍ അലിഞ്ഞു ഇല്ലാതെയായി
ഇനി സംശയം തല പൊക്കാത്തവണ്ണം കൌതുകത്തെ നിസ്സഹായത നെഞ്ചോടു ചേര്‍ത്ത് പിടിച്ചു .
ഇടി മുഴക്കത്തോട്‌ കൂടി മഴ ആര്‍ത്തലച്ചു പെയ്തു . ഇരുളില്‍ പ്രാവിന്റെ കുറുകല്‍ പോലെ വിതുമ്പലുകള്‍ ഇടറി വീണു .....


Wednesday, April 24, 2013

പേശാമടന്ത


തന്റെ വാക്കുകളെ അവന്‍ തിന്നു തുടങ്ങിയപ്പോഴാണ്
അവള്‍ ആദ്യമായി നിശബ്ദയായത്
കേട്ട കേള്‍വികള്‍ വാക്കുകളായി കേള്‍വിയെ നോവിച്ചപ്പോള്‍
വീണ്ടുമവള്‍ നിശബ്ദയായി
പറയേണ്ട കാര്യങ്ങള്‍ പറഞ്ഞ കാലത്ത് ജനം അവളെ
അധികപ്രസംഗി എന്ന് വിളിച്ചു
പറച്ചില്‍ നിര്‍ത്തി കേള്‍വി തുടങ്ങിയപ്പോള്‍
അവള്‍ അവര്‍ക്ക് പേശാമടന്തയായി.

വാക്കുകള്‍ ഉപയോഗിച്ച കാലത്ത് അവള്‍ക്കു ചുറ്റും
കാതുകള്‍ ഉണ്ടായിരുന്നു .
മൌനം ഭുജിച്ച കാലം കേട്ട കാതുകള്‍
വാക്കുകളായി പരിണമിച്ചു .
അന്ന് പറയാന്‍ ഒരു വായും കേള്‍ക്കാന്‍
ആയിരം കാതുകളും
ഇന്ന് പറയാന്‍ ആയിരം " വാ " യും
കേള്‍ക്കാന്‍ ഒരു കാതും മാത്രം

പൂക്കാലത്ത് അവളൊരു പൂന്തോട്ടമായിരുന്നു
ഇന്നവള്‍ വെറും ചെടി
പുഷ്പിക്കാത്ത , കായ്ക്കാത്ത വെറും
പാഴ്ചെടി

വാക്കിന്റെ കനം നോക്കിയിരുന്നവര്‍
ഇന്നവളുടെ മൌനത്തെ ദംഷ്ട്രകളാല്‍
കാര്‍ന്നു തിന്നു .

Sunday, April 21, 2013

ഇവിടെ ഇങ്ങനെയാണ് മാഷേ .... !!!


എന്താണത് ?

ഓ അതോ ? പുതിയൊരു അമ്പലം ആണ് .

അമ്പലമോ ? ആരാണ് പ്രതിഷ്ഠ ?

ഏറ്റവും കൂടുതല്‍ പിഞ്ചു പൈതങ്ങളെ പീഡിപ്പിച്ചു കൊന്ന ടിന്റു ഭഗവാന്‍ ആണ് പ്രതിഷ്ഠ !!!

ങേ ? പീഡനക്കേസിലെ പ്രതിക്ക് അമ്പലമോ ?

ഇവിടെ ഇങ്ങനെയാണ് മാഷേ ... !!! പ്രതിഷേധിക്കാന്‍ പാടില്ല . പ്രതിഷേധിച്ചാല്‍ നിയമപാലകര്‍ പ്രതിഷേധിക്കുന്നവരെ തട്ടും !!!

അപ്പോള്‍ പോലീസിന്റെ റോള്‍ ?

പീഡനങ്ങള്‍ നടന്നാല്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെ തല്ലിച്ചതച്ച് കേസ്‌ ഒതുക്കിത്തീര്‍ക്കും !!

അതുകൊണ്ട് ഇനിയും പിഞ്ചു പൈതങ്ങളെ അതി ക്രൂരമായി പീഡിപ്പിക്കൂ ...
പീഡിപ്പിച്ചുകൊണ്ടിരിക്കൂ .. നമ്മെ ഭരിക്കുന്നവരുടെയും നിയമപാലകരുടെയും ഇഷ്ടക്കാരനാവൂ !!!

അല്ല .. നിങ്ങളെങ്ങോട്ടു പോവുന്നു ?

ഹോ .. കേട്ടിട്ട് കൊതിയായിട്ടു പാടില്ല . ഞാനൊരു കൊച്ചു കുഞ്ഞിനെ പീഡിപ്പിച്ചു വരാം !!!

=====================================================
വാല്‍ക്കഷണം : നിയമപാലകര്‍ നിയമം നടപ്പാക്കിയില്ലെങ്കില്‍ പൊതുജനം നിയമം കയ്യിലെടുക്കുന്ന കാലം വിദൂരമല്ല . 

Thursday, April 4, 2013

എന്നാലും എന്‍റെ നിതാഖാത്തേ .... !!!


സീന്‍ 1
എയര്‍പോര്‍ട്ട് .
അയാള്‍ക്ക്‌ ചുറ്റും വളഞ്ഞു നില്‍ക്കുന്ന മാധ്യമപ്പട . അവരുടെ ക്യാമറകള്‍ക്കു മുന്നില്‍ മുപ്പത്താറു പല്ലും കാണിച്ചു ചിരിച്ചു നില്‍ക്കുന്ന ഒരുപറ്റം രാഷ്ട്രീയ നേതാക്കള്‍ .
" സര്‍ ... താങ്കള്‍ നിതാഖാത്ത്‌ നിയമം നിമിത്തം സൌദിയില്‍ നിന്നും വന്നതാണല്ലോ . എന്തൊക്കെയാണ് താങ്കള്‍ക്ക് അനുഭവിക്കേണ്ടി വന്നത് ? ഒന്ന് വിശദീകരിക്കാമോ ? "
ഈശ്വരാ .. ഇത്രയും വലിയ സ്വീകരണമോ ? കൊള്ളാം !!!
" ഞാന്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം . പോലീസുകാര്‍ ചുറ്റും വളഞ്ഞ് ഞങ്ങളെ പിടിച്ചുകൊണ്ടു പോയി . ഇഖാമ കീറിക്കളഞ്ഞു . അതിനു ശേഷം ജയിലില്‍ കൊണ്ടുപോയി ഇട്ടു . അവിടെ നരക യാതന . ഇടയ്ക്കിടെ അവരുടെ കൈത്തരിപ്പ് തീര്‍ക്കും. നരകിച്ചു ശരിക്കും .... !!! "
ഒന്ന് പൊട്ടിക്കരഞ്ഞെക്കാം !!! പൂര്‍ത്തിയാവട്ടെ !!
കരഞ്ഞപ്പോള്‍ അടുത്ത കുരിശ്. മാധ്യമപ്പടയും മന്ത്രിമാരും ഒരു കമ്പനി തന്ന് കന്നു കരയുന്ന പോലെ കരയുന്നു .
കരച്ചിലിന്റെ ഇടയില്‍ വിക്കിയും വിതുമ്പിയും മന്ത്രി പുങ്കവന്റെ പ്രഖ്യാപനം .
"സൌദിയില്‍ നിന്നും ജീവിതം നഷ്ടപ്പെട്ട് തിരിച്ചെത്തിയ ഈ സഹോദരന് സര്‍ക്കാര്‍ ജോലി നല്‍കും . സഹായനിധിയായി രണ്ടുലക്ഷം രൂപയും . പിന്നെ ഒരല്‍പം പുനരധിവസിപ്പിക്കലും !!! "
സന്തോഷം !!!
സീന്‍ 2 :
കോട്ടക്കല്‍ ആര്യവൈദ്യ ശാല
"എന്താ വന്നത് ? "
"നടുവിന് വല്ലാത്ത വേദന . കള്ളവാറ്റ് നടത്തിയതിന് സൗദി പോലീസ്‌ പിടിച്ചു . അവര് നടുവിനിട്ട് തന്നെയാ ഇടിച്ചത് . ഒരു മാസം ജയിലില്‍ ഇട്ട് നാട്ടിലേക്ക് അയച്ചു. ഒന്ന് ചവിട്ടിത്തിരുമ്മണം . എന്നാലെ ഇനി സര്‍ക്കാര്‍ ജോലി ചെയ്ത് സര്‍ക്കാരിനെ സേവിക്കാന്‍ പറ്റൂ !!! "
ഈശ്വരോ രക്ഷതു !!!!

Monday, July 23, 2012

സ്പാം


വഴിതെറ്റി വന്ന ഒരു മെയിലിലൂടെയാണ് അവള്‍ അവനെ ആദ്യമായി കാണുന്നത് . അവളതു സ്പാം സെക്ഷനിലേക്ക് തട്ടിയിട്ടു . വെറുമൊരു കൌതുകത്തിന്റെ പുറത്ത് അവളാ മെയില്‍ വീണ്ടും തുറന്നു നോക്കി . അബോധ മനസ്സിന്റെ പ്രേരണയാല്‍ അവളതിന് മറുപടി നല്‍കി . ആ സ്പാം മെയില്‍ പതിയെ ഇന്‍ബോക്സിലേക്കും അവിടന്ന് ചാറ്റിലെക്കും വഴിമാറിയതോടെ ഓണ്‍ലൈന്‍ സൗഹൃദം എന്നൊരു വ്യാധി അവര്‍ക്കിടയിലേക്ക് ആഴ്ന്നിറങ്ങി . 

മിനിട്ടുകളുടെ ദൈര്‍ഘ്യമുള്ള ചാറ്റുകള്‍ മണിക്കൂറുകളിലേക്ക് നീങ്ങി . മോണിറ്ററിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ തങ്ങളുടെ ബന്ധം ഒതുങ്ങില്ലെന്നു മനസ്സിലായതോടെ ചാറ്റ് ഫോണിലേക്ക് മാറി . 

ഒരാവര്‍ത്തി പറഞ്ഞ കാര്യങ്ങള്‍ ആയിരം തവണ ആവര്‍ത്തിച്ചപ്പോഴും  വിരസത തോന്നുന്നില്ല എന്ന സത്യം തങ്ങള്‍ക്കിടയിലെ ബന്ധത്തിന് പ്രണയം എന്ന മാനം നല്‍കിയിരിക്കുന്നു എന്ന് അവര്‍ തിരിച്ചറിഞ്ഞു . പരസ്പരം കാണാനുള്ള തയ്യാറെടുപ്പായിരുന്നു അടുത്തത് . കണ്ണുകള്‍ തമ്മിലെ കാഴ്ച മനസ്സുകളിലെക്കും അവിടന്ന് ശരീരത്തിലേക്കും മാറിയ മാറിയ നിമിഷങ്ങള്‍ ..

നിശ്വാസങ്ങള്‍ താണ്ഡവമാടിയ സായന്തനത്തില്‍ വിയര്‍പ്പുതുള്ളികള്‍ പുതച്ചു കിടന്ന അവളെ ട്രാഷിലേക്ക് തള്ളിയിട്ട് അവന്‍ നടന്നു നീങ്ങി .

അടുത്ത ഐഡി ക്രിയേറ്റ് ചെയ്തു അവന്‍ പുതിയ ഒരു ചാറ്റ് ഫ്രെണ്ടിനെ തിരഞ്ഞു തുടങ്ങി .

Sunday, April 15, 2012

പെയ്തുതോര്‍ന്ന സന്ധ്യയില്‍



അര്‍ത്ഥരഹിതമായ വാക്കുകള്‍
കടിപിടി കൂടുന്ന പാര്‍ട്ടിയില്‍ വച്ചാണ്
അവനെ ആദ്യമായി കണ്ടത്

അന്തരീക്ഷത്തില്‍ വിലകൂടിയ
സിഗരറ്റിന്റെ ധൂമ പടലങ്ങള്‍
പുകച്ചുരുളുകള്‍ക്ക് മേമ്പൊടിയായി
വിലകുറഞ്ഞ ഫലിതത്തിന്റെ കഫക്കെട്ടുകള്‍

പളപളപ്പാര്‍ന്ന പട്ടുവസ്ത്രങ്ങളില്‍ പൊതിഞ്ഞ
കെട്ടിലമ്മമാര്‍ക്കപ്പുറത്ത് നിസ്സംഗ ഭാവത്തോടെ
വിലകൂടിയ സുഗന്ധ ദ്രവ്യങ്ങള്‍ പുരട്ടാതെ
വെറും പച്ച മനുഷ്യനായി അവന്‍ !!!

അലസമായി പാറിപ്പറക്കുന്ന മുടിയിഴകള്‍
അതിലേറെ അലസമായി കോതിയൊതുക്കി
ഇനിയും പ്രസവവേദന തുടങ്ങിയിട്ടില്ലാത്ത
മേഘക്കെട്ടുകളെ ആര്‍ദ്രമായി നോക്കി
ഒരു ശില പോലെ അവന്‍ !!!

സീല്‍ക്കാരമടിച്ചെത്തിയ പിശറന്‍ കാറ്റിനൊപ്പം
നൃത്തം വെക്കാന്‍ തുടങ്ങിയ കേശഭാരം
ഒരുവേള കാഴ്ച മറച്ചപ്പോള്‍
വിരഹവേദന തപിപ്പിച്ച പ്രണയിനിയുടെ
വിതുമ്പുന്ന താപം മനസ്സില്‍ നിറഞ്ഞു .

കൊതിയൂറുന്ന ഭോജ്യവസ്തുക്കളുടെ കൂടെ
എച്ചില്‍ തമാശകള്‍ ചവച്ചു തുപ്പുന്ന
മദ്യം നിറച്ച വീപ്പകള്‍
എച്ചില്‍ പാത്രത്തിനു മുകളിലേക്ക്
മറ്റൊരു എച്ചിലായ് വീണുകിടക്കുന്ന ചിലര്‍

ഒരുമാത്ര നോട്ടം ഇടഞ്ഞ നേരം
ഹൃദയത്തില്‍ വെട്ടിയ വെള്ളിടി 
പ്രകൃതിയില്‍ പ്രകമ്പനം കൊണ്ടു .
കറുത്തിരുണ്ട മേഘപാളികള്‍ ചിതറിത്തെറിപ്പിച്ച്
ഭൂമിയുടെ മാറില്‍ ക്ഷതമേല്‍പ്പിച്ച്
ആദ്യാനുരാഗത്തിന്റെ മഴത്തുള്ളികള്‍ ആവാഹിച്ച്
അലച്ചുതല്ലി പെയ്തു തുടങ്ങിയ കള്ളക്കര്‍ക്കിടകം

ഒരു കുഞ്ഞിനെപ്പോലെ മഴയിലേക്ക് ഇറങ്ങി നടക്കുന്ന
അവനു പിന്നാലെ മസ്തിഷ്കം മരവിച്ച പോലെ
പതറിയ കാല്‍വെപ്പുകളോടെ
പതിയെ പതിയെ ...

മതില്‍ക്കെട്ടിനപ്പുറത്ത്‌ പഴയ കുത്തുവിളക്ക് നാട്ടിയ
ക്ഷേത്ര മേല്‍ക്കൂരയിലിരുന്ന് രണ്ടു പ്രാവുകള്‍ കുറുകി
ഹൃദയഭാഷ കണ്ണുകളിലൂടെ പകര്‍ന്നു നല്‍കി
പ്രണയപരവശമായ രണ്ടു മനസ്സുകള്‍

മുടിയിഴയിലൂടെ കര്‍ക്കിടകം പെയ്തു കൊണ്ടിരുന്നു
രണ്ടു മനസ്സുകളെ ചേര്‍ത്തുവെക്കാന്‍ പ്രകൃതിയുടെ നാട്യം
കുളിരണിയിക്കുന്ന മനസ്സിലേക്ക് വീണ്ടും വീണ്ടും മഴ
വിങ്ങി വിതുമ്പി നേര്‍ത്ത് .. നേര്‍ത്ത് .....

Saturday, November 26, 2011

മൃത്യുഗീതം പാടുന്ന മുല്ലപ്പെരിയാര്‍



യസ്യ നാസ്തി സ്വയം പ്രജ്ഞാ ശാസ്ത്രം തസ്യ കരോതി കിം
ലോചനാഭ്യാം വിഹീനസ്യ ദര്‍പ്പണ: കിം കരിഷ്യതി
അര്‍ത്ഥം :
സ്വയം വിവേക ജ്ഞാനമില്ലാത്തവര്‍ക്ക് ശാസ്ത്ര ജ്ഞാനം കൊണ്ട് എന്ത് പ്രയോജനമുണ്ടാവാനാണ് ? കണ്ണില്ലാത്തവന് കണ്ണാടി കൊണ്ട് എന്ത് പ്രയോജനമുണ്ടാവാനാണ് ?
==========
ചാണക്യ നീതിയിലെ ചില വരികളാണ് മുകളില്‍ എഴുതിയത് . നാം മലയാളികളും ഇന്ന് സ്വയം വിവേക ജ്ഞാനമില്ലാത്തവരായിരിക്കുകയാണ് . അല്ലെങ്കില്‍ അങ്ങനെ ഭാവിക്കുകയാണ് . കണ്ണുണ്ടെങ്കിലും കുരുടന്മാരായി അഭിനയിക്കുന്ന മലയാളി സമൂഹം നമ്മെ ഭരിക്കുന്ന കിഴങ്ങേശ്വരന്മാര്‍ക്ക് ( ഇതിലും നല്ല പ്രയോഗം അവര്‍ അര്‍ഹിക്കുന്നുണ്ടെങ്കിലും എന്റെ മാന്യത ആ പേരുകള്‍ വിളിക്കാന്‍ എന്നെ അനുവദിക്കുന്നില്ല ) ഓശാന പാടുകയാണ് . നാല്പതു ലക്ഷം മനുഷ്യ ജീവനുകള്‍ കൊണ്ട് പന്താടാന്‍ മത്സരിക്കുന്ന നമ്മുടെ മഹാന്മാരായ നേതൃ വൃന്ദം എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു . തീന്‍ മേശയിലെ വിഭവങ്ങളും മധുചഷകങ്ങളിലെ ലഹരിയും തലയ്ക്കു പിടിച്ച അധികാര ഭ്രാന്തും കേരള ജനതയെ ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഒരു ദുരന്തത്തിലേക്കാണ് തള്ളി വിടുന്നത് .

അധികാര ദുര്‍മ്മോഹികളുടെ ചോരക്കൊതി നാം ഇന്നും ഇന്നലെയും കാണാന്‍ തുടങ്ങിയതല്ല. സ്വന്തം കുടുംബത്തിന് നാശനഷ്ടം വരുത്താത്ത എന്തും അവര്‍ക്ക് തൃണസമാനമാണെന്നിരിക്കെ നാം വിലപിക്കുന്ന വിലാപങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വര പോലെ ആയിപ്പോകും എന്നത് ഒരു പരമമായ സത്യം മാത്രം .

തമിഴന് വെള്ളം കിട്ടുന്നതിനു വേണ്ടി മാത്രം നിര്‍മ്മിച്ച ഒരു അണക്കെട്ട് എന്നതിലുപരി കേരളത്തിന്റെ ഭക്ഷ്യ വ്യവസ്ഥിതിയെത്തന്നെ നിയന്ത്രിക്കുന്ന ചരിത്രമാണ് ലോകത്തിലെ ഏറ്റവും പഴക്കം കൂടിയ അണക്കെട്ടുകളില്‍ ഒന്നായ മുല്ലപ്പെരിയാറിനുള്ളത്. കേരളത്തെ ഒരു ഉപഭോക്താവായി മാത്രം കാണുന്ന തമിഴന് കേരള ജനതയുടെ ഈ നെഞ്ചിടിപ്പ് അത്ര വലിയ കാര്യമായിരിക്കില്ല . കേരളത്തിലെ അഞ്ചു ജില്ലകള്‍ ഒലിച്ചു പോവുന്നതിലുപരി നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ ഉണ്ടാക്കിയ പാട്ടക്കരാര്‍ അസാധുവായിപ്പോവും എന്നതാണ് അവരുടെ  സങ്കടം .

1798ൽ രാമനാട് ഭരിച്ചിരുന്ന രാജാവാണ് പെരിയാറിലെ ജലം അണ നിർമ്മിച്ച് മധുര,രാമനാട് എന്നിവിടങ്ങളിലേയ്ക്ക് തിരിച്ചുവിടാനുള്ള ആദ്യപദ്ധതി ആവിഷ്ക്കരിച്ചത്.ഇതിനുവേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിയ്ക്കുന്നത് 1867ൽ ആണ്.ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥനായ മേജർ റീവ്സാണ് 152അടിഉയരത്തിൽ പ്രസ്തുത ആവശ്യത്തിനായി ഡാം നിർമ്മിച്ചത്.അടിത്തറയിൽ 140അടി വീതിയിലാരംഭിച്ച് മുകൾപ്പരപ്പിൽ 8അടിയായി ചുരുങ്ങുന്ന വിധത്തിൽ നിർമ്മിച്ചു.പ്രധാന അണക്കെട്ടിന്റെ വലതുകരയിൽ മല തുരന്നുണ്ടാക്കിയ ചാലിലെ പാറക്കെട്ടിൽ 136അടി ഉയരത്തിൽ ഒഴുകാൻ 10സ്പിൽവേകളും നിർമ്മിച്ചു.1887ൽ ആരംഭിച്ച പദ്ധതി 65ലക്ഷം രൂപ ചെലവഴിച്ചാണ് 1895ൽ പൂർത്തിയാവുന്നത്.50വർഷമായിരുന്നു ഈ അണക്കെട്ടിന്റെ ആയുസ്സായി എൻജീനിയറായ പെനിക്വിക്ക് നിർണ്ണയിച്ചത്. ( വിക്കി )

അന്ന് ഈ പദ്ധതിയില്‍ ഒപ്പുവെക്കുമ്പോള്‍ അന്നത്തെ രാജാവായിരുന്ന ശ്രീ വിശാഖം തിരുനാൾ മാർത്താണ്ഡവർമ എൻറ ഹൃദയരക്തംകൊണ്ടാണ് ഞാൻ ഒപ്പുവയ്ക്കുന്നത് എന്നാണ്  വ്യസനത്തോടെ ഈ കരാറിനെ വിശേഷിപ്പിച്ചത്. ഇന്ന് നാം മലയാളികള്‍ ഓരോരുത്തരും സ്വന്തം ഹൃദയ രക്തം കൊണ്ട് തന്നെയാണ് മുല്ലപ്പെരിയാറിന് വേണ്ടി ; മുല്ലപ്പെരിയാര്‍ സംരക്ഷിക്കുന്നതിന് വേണ്ടി ; കേരളത്തെ സംരക്ഷിക്കുന്നതിന് വേണ്ടി ; നാല്പതു ലക്ഷത്തോളം ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടി ഒപ്പ് വെക്കുന്നത് എന്നുള്ളത് വിധിയുടെ വിളയാട്ടം തന്നെ ആയിരിക്കാം .

അമ്പതു വര്‍ഷം ആയുസ്സ് വിധിച്ച മുല്ലപ്പെരിയാര്‍ ഇന്ന് നൂറും കഴിഞ്ഞു മുന്നോട്ടു കുതിക്കുകയാണ് . തമിഴ്നാടുമായി ഉണ്ടാക്കിയ പാട്ടക്കരാര്‍ അനുസരിച്ച് ഇനിയും 800 വര്‍ഷങ്ങള്‍ ഒരു കേടും കൂടാതെ മുല്ലപ്പെരിയാര്‍ നിലനില്‍ക്കും . കാരണം അന്ന് അവരുമായി ഉണ്ടാക്കിയ കരാര്‍ 999 വര്‍ഷത്തേക്കായിരുന്നു . ഇനിയും എത്രയോ വര്‍ഷങ്ങള്‍ കിടക്കുന്നു അതിന്റെ ബാക്കി . അപ്പോള്‍ പിന്നെ ആ കരാര്‍ കാലാവധി തീരുന്നത് വരെ മുല്ലപ്പെരിയാര്‍ അതേപടി നിലനിന്നേ പറ്റൂ . നിലനിന്നില്ലെങ്കില്‍ മുല്ലപ്പെരിയാറിനെതിരെ വിശ്വാസ വഞ്ചന , കൊലക്കുറ്റം എന്നീ വകുപ്പുകളിലായി തമിഴ്നാട് കേസ്‌ കൊടുക്കാന്‍ വരെ സാധ്യതയുണ്ട് . അതിന്റെ ഫലമായി മുല്ലപ്പെരിയാറിനെ ചിലപ്പോള്‍ തൂക്കിക്കൊല്ലുകയോ ചുരുങ്ങിയത് ജീവപര്യന്തം കഠിന തടവിനു ശിക്ഷിക്കുകയോ ചെയ്തേക്കാം . മുല്ലപ്പെരിയാറേ ... ജാഗ്രതൈ ..

ഇന്നലെയും ഇന്നും ആയി പത്ര മാധ്യമങ്ങളിലും ചാനലുകളിലും നിറഞ്ഞു നില്‍ക്കുന്ന ഒരു വാര്‍ത്തയുണ്ട് . ശരത് പവാറിന്റെ മുഖത്തടിച്ച സംഭവം . അവര്‍ക്കത് സെന്‍സേഷണല്‍ ന്യൂസ് ആണ് . കട്ട് മുടിച്ചു കീശ വീര്‍പ്പിക്കുന്ന നമ്മുടെ ഇത്തരം നേതാക്കളുടെ കരണം പൊളിഞ്ഞതാണ് അവര്‍ക്ക് ചൂടുള്ള വാര്‍ത്ത . ആ വിഷയം ചര്‍ച്ച ചെയ്യാന്‍ വേണ്ടി ഒരു ഫുള്‍ പേജ് വരെ മാറ്റി വച്ച പത്ര ധര്‍മ്മത്തിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പാന്‍ നമുക്കെന്തേ ഇത്ര താമസം ? കേരളത്തിലെ അഞ്ചു ജില്ലകള്‍ മാപ്പില്‍ നിന്നേ ഒഴുകിപ്പോകുന്ന ഘട്ടത്തിലും അതിനു വേണ്ടി ഒരു കോളം വാര്‍ത്ത പോലും കൊടുക്കാത്ത ഈ നാറിയ പത്ര ധര്‍മ്മത്തിനെതിരെ ഒരു ചെറുവിരല്‍ പോലും നാം അനക്കില്ല . കാരണം നമുക്ക് വേണ്ടത് നമ്മുടെ തന്നെ ജീവന്‍ അപകടപ്പെടുമ്പോഴുള്ള തത്രപ്പാടല്ല . മറിച്ച് ഇതുപോലുള്ള ചൂടുള്ള വാര്‍ത്തകളോടാണ് നമുക്ക് പ്രിയം . പാമ്പിന്റെ വായില്‍ അകപ്പെട്ട തവളയുടെ അവസ്ഥ . അപ്പോഴും മുന്നിലൊരു പ്രാണിയെ കണ്ടാല്‍ ആ പ്രാണിയെ പിടിച്ചു തിന്നാനാണ് നോക്കുന്നത് .

മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത് ചുണ്ണാമ്പും കരിങ്കല്ലും സുര്‍ക്കിയും ചേര്‍ത്താണ് . ഒരു അണക്കെട്ടിന്റെ ആയുസ്സ് അമ്പതു മുതല്‍ അറുപതു വര്‍ഷം വരെ മാത്രം ആണെന്നിരിക്കെ നൂറു കഴിഞ്ഞും നിലനില്‍ക്കുന്ന ഒരു അണക്കെട്ടിനെ ചൂണ്ടി ദൈവഹിതം എന്ന് മാത്രമേ നമുക്ക് പറയാന്‍ കഴിയൂ . ഇടയ്ക്കിടെ നടത്തുന്ന അറ്റകുറ്റപ്പണികള്‍ വിള്ളല്‍ വീണ ഭാഗം ഓട്ടയടക്കുക എന്നത് മാത്രമാണ് . 136 അടി വെള്ളം സംഭരിക്കാന്‍ കെല്‍പ്പുള്ള ഈ അണക്കെട്ടിലെ ഇന്നത്തെ സംഭരണം 142.2 അടി ആണെന്നുള്ളത് തന്നെ നമ്മെ ഭീതിയിലാഴ്ത്താന്‍ പോന്ന വാര്‍ത്തയാണ് . 136  എന്നത് ഡാം ഉണ്ടാക്കിയ കാലത്ത് പറഞ്ഞിട്ടുള്ള കണക്കാണ് . അതായത് ഡാമില്‍ സംഭരിക്കാവുന്ന ഏറ്റവും കൂടിയ വെള്ളത്തിന്റെ അളവാണിത് . ഈ വെള്ളം കൊണ്ടും മതിയാവാതെ തമിഴ്നാടിന്റെ വികസനം മാത്രം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ശാസിച്ചതിന്റെ ഫലമായി ഡാമിലെ വെള്ളത്തിന്റെ അളവ് പിന്നെയും കൂട്ടി . ഡാമിന്റെ കേടുപാടുകളും ബലക്ഷയവും ജനങ്ങളുടെ ജീവന് തന്നെ അപകടം ഉണ്ടായേക്കാവുന്ന സ്ഥിതി വിശേഷവും കേരളം ഇവരുടെ മുന്നില്‍ അവതരിപ്പിച്ചെങ്കിലും കേരളത്തില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ മറിയുന്ന തമിഴ്നാടിനോടായിരുന്നു അന്നും കേന്ദ്ര ഭരണത്തിനും സര്‍ക്കാരിനും കൂറ് . തമിഴ്നാടിന്റെ കടും പിടിത്തത്തിന് മുന്നില്‍ കേരളം അപഹാസ്യരായ കാഴ്ചയാണ് അന്ന് നാം കണ്ടത് .

കൃത്രിമ അണക്കെട്ടുകള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തന്നെ തകിടം മറിക്കും എന്നുള്ള കാര്യം പണ്ടെങ്ങോ പുസ്തകത്തില്‍ വായിച്ചതോര്‍ക്കുന്നു . ഭൂമി ശാസ്ത്രപരമായി ഇടയ്ക്കിടെ ചലനം സംഭവിക്കുന്ന ഭൂവിഭാഗമാണ് ഇടുക്കി . ഇടയ്ക്കിടെ ഉണ്ടാവുന്ന ഭൂചലനങ്ങളും ഉരുള്‍പൊട്ടലുകളും വാര്‍ത്തകളില്‍ ഇടവേളകളിട്ടു വരാരുള്ളതും നാം കാണുന്നതാണ് . അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന അണക്കെട്ടുകള്‍ക്ക് വരെ പൊളിച്ചു പണി ആവശ്യപ്പെടുമ്പോള്‍ തമിഴന്റെ കൃഷിയും വൈദ്യുതിയും മാത്രം മുഖവിലക്കെടുത്ത് ; ഇതെപ്പറ്റി ഗൌരവമായി ചിന്തിക്കാന്‍ വരെ സമയം ചോദിക്കുന്ന സര്‍ക്കാര്‍ നമുക്ക് ആവശ്യമുണ്ടോ ? ചിന്തിക്കുക .

തൊട്ടതിനും പിടിച്ചതിനും ബന്തും ഹര്‍ത്താലും ആചരിക്കുന്ന നമ്മുടെ പ്രബുദ്ധ കേരളത്തില്‍ മരുന്നിനു പോലും ഈ കാര്യത്തില്‍ പ്രതിഷേധം ഉയരാത്തത് മലയാളിയുടെ മഹത്വം തന്നെയാണ് . നമ്മള്‍ ആവേശത്തോടെ ആദരിക്കുകയും അനുകരിക്കുകയും ചെയ്യുന്ന നമ്മുടെ പ്രിയപ്പെട്ട നടന്മാരും നടികളും ഒന്നും ഇതിനെതിരെ ഒരു വാക്ക് പോലും പ്രതിഷേധിച്ചു കണ്ടില്ല . നമ്മള്‍ അവര്‍ക്ക് നല്‍കുന്ന സ്നേഹത്തിന് പകരമായി വേണ്ട. നമ്മുടെ ജന്മനാട് കൂലം കുത്തി ഒഴുകിപ്പോകുന്ന അവസ്ഥാ വിശേഷം കണ്ടിട്ടെങ്കിലും അവര്‍ പ്രതികരിക്കുന്നില്ലെങ്കില്‍ അതിനര്‍ത്ഥം ഒന്നേയുള്ളൂ . ചോറ് ഇവിടെയും കൂറ് അവിടെയും എന്ന ആണും പെണ്ണും കെട്ട പണിയാണ് അവര്‍ ചെയ്യുന്നത് . സ്വന്തം ജന്മനാട് നശിച്ചു പോകുന്നത് കണ്ടിട്ടും കാണാത്ത ഭാവത്തില്‍ തമിഴന്മാരുടെ മൂട് താങ്ങി നടക്കുന്ന ഇവന്മാരെ നാം എന്ത് പേരിട്ടു വിളിക്കും ? നാല്പതു ലക്ഷം ജനങ്ങളുടെ ജീവനേക്കാള്‍ അവര്‍ക്ക് മുഖ്യം തമിഴ്നാട്ടില്‍ അങ്ങോളമിങ്ങോളം അവര്‍ പണിഞ്ഞിരിക്കുന്ന കെട്ടിടങ്ങള്‍ക്കാണ് . നാടിനെയും നാട്ടാരെയും അവരുടെ ജീവനെയും പുല്ലുപോലെ അവഗണിക്കുന്ന ഇവര്‍ക്കൊക്കെ നാം പൂമാല തന്നെ ഇടണം .

മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഡാം നില്‍ക്കുന്ന ഇടുക്കി , അയല്‍ ജില്ലകളായ എറണാകുളം , കോട്ടയം, പത്തനംതിട്ട , ആലപ്പുഴ , കൊല്ലത്തിന്റെ പകുതിയോളം ഭാഗം എന്നിവ കല്ലിന്മേല്‍ കല്ല്‌ ശേഷിക്കാതെ തകര്‍ന്നടിയും . മുല്ലപ്പെരിയാര്‍ തകരുമ്പോള്‍ ബേബി ഡാം കൂടെ തകരും . ഈ വെള്ളമെല്ലാം ഒഴുകിയെത്തുന്നത് ഇടുക്കി ഡാമിലേക്കാണ് . കേരളത്തിന്‌ ആവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഇടുക്കി ഡാം ഈ വെള്ളത്തെ തടഞ്ഞു നിര്‍ത്താന്‍ പര്യാപ്തമല്ല തന്നെ . ഇടുക്കി ഡാം തകരുന്നതോടെ ഈ സ്ഥലങ്ങളെല്ലാം വെറും വെള്ളവും ചെളിയും കൊണ്ട് നിറയും . നാല്പതു ലക്ഷത്തില്‍പരം ആളുകള്‍ കൊല്ലപ്പെടും . അഞ്ചു ജില്ലകള്‍ എന്നെന്നേക്കുമായി അപ്രത്യക്ഷമാവും.  അത്രയോളം ആളുകള്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയില്‍ ആയിരിക്കും . ലോകം കണ്ട ഏറ്റവും വലിയ ദുരന്തമായ ഹിരോഷിമ നാഗസാക്കി അണുവിസ്ഫോടനത്തില്‍ പോലും ഒരു ലക്ഷത്തില്‍ താഴെ ആളുകളെ കൊല്ലപ്പെട്ടിട്ടുള്ളൂ എന്ന വസ്തുത നമ്മുടെ ഈ കൊച്ചു കേരളം അനുഭവിക്കാന്‍ പോകുന്ന ദുരന്തത്തിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു .

സായിപ്പിനെ ഈ നാട്ടില്‍ നിന്ന് ഓടിച്ച കൂട്ടത്തില്‍ അവര്‍ ഉണ്ടാക്കി വച്ച നൂറുകണക്കിന് കരാറുകളും നമ്മുടെ നാട് കീറിയെറിഞ്ഞു . പക്ഷെ കേരളവും തമിഴ്നാടും തമ്മില്‍ ഉള്ള ഈ പാട്ടക്കരാര്‍ മാത്രം ആരും കണ്ടില്ല . അതോ ഇനി തമിഴന്മാര്‍ അധികാരികളുടെ കണ്ണ് മൂടിക്കെട്ടിയതോ ? ഡാം സ്ഥിതി ചെയ്യുന്ന നദിയുടെ 155 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന 8000 ഏക്കർ സ്ഥലവും നിർമ്മാണത്തിനായി 100 ഏക്കർ സ്ഥലവുമാണ്‌ പാട്ടമായി നൽകിയിരിക്കുന്നത് . പാട്ടത്തുകയായി 40000 രൂപ കേരളത്തിനു അതായത് അന്നത്തെ തിരുവിതാം കൂറിന് ലഭിക്കും . ചുരുക്കി പറഞ്ഞാല്‍ ആയിരം ഗ്യാലന്‍ വെള്ളത്തിനു തമിഴ്നാട് നമുക്ക് നല്‍കുന്നത് 0.047 പൈസയാണ് . കരാര്‍ ഉണ്ടാക്കിയ കാലത്തെ അതേ തുക തന്നെ ആണ് ഇന്നും തമിഴന്മാര്‍ നമുക്ക് നല്‍കി വരുന്നത് .

ഇന്ന് കാലത്തും ഇടുക്കി ജില്ലയില്‍ ഭൂചലനമുണ്ടായി . റിക്റ്റര്‍ സ്കെയിലില്‍ 3.2 രേഖപ്പെടുത്തിയ ചലനം നമ്മളേവരും നടുക്കത്തോടെയാണ് കേട്ടത് . ഉറക്കമുണരുമ്പോള്‍ ആരൊക്കെ അവശേഷിക്കും എന്ന ഭയത്തില്‍ ഉറങ്ങാന്‍ കിടക്കുന്ന ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലെ ജനങ്ങളുടെ അവസ്ഥ ദന്ത ഗോപുര നിവാസികളായ നേതാക്കന്മാര്‍ക്കും നമ്മുടെ തലതൊട്ടപ്പന്മാര്‍ക്കും എങ്ങനെ മനസ്സിലാവാനാണ് ? ഭീതിയോടെ അര്‍ദ്ധമയക്കത്തിലും ഉറങ്ങാതെയും ഇരുട്ടി വെളുപ്പിക്കുന്ന ലക്ഷക്കണക്കായ ജനങ്ങളുടെ ജീവന് അധികാരപ്പെട്ടവര്‍ വില കല്പിച്ചില്ലെങ്കിലും നാം മലയാളികള്‍ എങ്കിലും വില കല്‍പ്പിക്കെണ്ടതല്ലേ ?

നമുക്ക് ചെയ്യാന്‍ കഴിയുന്നത് :

ഈ വിപത്തിനെതിരെ നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം ശക്തിയായി പ്രതിഷേധിക്കുക എന്നുള്ളതാണ് . കൊച്ചിയില്‍ മെഴുകുതിരി കത്തിച്ചു പ്രതിഷേധ പ്രകടനം നടത്തിയ ജനങ്ങളുടെ അംഗ സംഖ്യ തന്നെ നാം എത്ര വലിയ അപകടത്തിലാണ് എന്നുള്ള കാര്യം വിളിച്ചോതുന്നു . നമ്മെക്കൊണ്ട് ഒരു പുല്‍ക്കൊടി എങ്കിലും ഇളക്കാന്‍ കഴിഞ്ഞാല്‍ അത്രയും ആയില്ലേ ?

ഫെയ്സ്ബുക്കിലും ട്വിറ്ററിലും എന്ന് വേണ്ട ... സകലവിധ ഓണ്‍ലൈന്‍   കമ്മ്യൂണിറ്റികളിലും പ്രതിഷേധ തരംഗം അലയടിക്കുകയാണ് . ഓരോ ഗ്രൂപ്പിലും ആയിരക്കണക്കിന് അംഗങ്ങള്‍ ഉണ്ടെന്നുള്ളതാണ് സത്യം . ഇത്രയും ആളുകളെ ഏകോപിപ്പിച്ച് ഒരൊറ്റ ഗ്രൂപ്പ് ആക്കി പ്രതിഷേധിച്ചാല്‍ അത് കണ്ടില്ലെന്നു നടിക്കാന്‍ ഒരാള്‍ക്കും കഴിയില്ല . ആയിരം പേര്‍ പ്രതിഷേധിച്ചാല്‍ ഇവിടെ ഒരു ചുക്കും നടക്കില്ല എന്നുള്ള കാര്യം നമുക്കെല്ലാവര്‍ക്കും അറിയാം . പക്ഷെ ലക്ഷക്കണക്കിന് ആളുകളുടെ പ്രതിഷേധത്തിന് അധികാരികളുടെ ചെറുവിരല്‍ അല്ല അവരെ മുഴുവനോടെ പിഴുതെറിയാന്‍ കഴിയും .

ഒരു നിമിഷം ചിന്തിക്കുക . നമ്മള്‍ മലയാളികള്‍ ഒഴുകിപ്പോയാല്‍ തമിഴന് ഒന്നുമില്ല . അവര്‍ക്ക് വേണ്ടത് ചുളുവിലക്ക് കിട്ടുന്ന വെള്ളം മാത്രമാണ് . മുല്ലപ്പെരിയാര്‍ പൊളിച്ചു പുതുക്കിപ്പണിതാല്‍ അടുത്ത ഇരുപതു വര്‍ഷത്തേക്ക് അവര്‍ക്ക് കേരളത്തില്‍ നിന്നും വെള്ളം കിട്ടാതെയാവും എന്നുള്ളത് തന്നെയാണ് അവരെ ഇത്രമേല്‍ പ്രകൊപിതരാക്കാന്‍ കാരണം . കേരളത്തില്‍ പിറന്നു കേരളത്തില്‍ തന്നെ അവസാനിക്കുന്ന പെരിയാറിന്റെ മേല്‍ തമിഴ്‌നാടിനു എന്ത് അവകാശം ?

ഇനിയും വൈകരുത് . കേരളം ലക്ഷക്കണക്കിന് ആളുകളുടെ കുരുതിക്കളമാവുന്നതിനു മുമ്പ്‌ ഒരു നിമിഷം ചിന്തിക്കുക .. ഇതില്‍ നാം കൂടി ഉള്‍പ്പെടും , നമ്മുടെ ബന്ധുജനങ്ങള്‍ , സുഹൃത്തുക്കള്‍ , അതിലുപരി അനേക ലക്ഷം നിരപരാധികള്‍ ചത്തൊടുങ്ങും . ധനുഷ്‌കോടിക്ക് പ്രേത നഗരി എന്ന് പേരിട്ട പോലെ കേരളത്തിലെ ശവപ്പറമ്പായ അഞ്ചു ജില്ലകള്‍ക്കും ഇതുപോലെ ഓരോ ഓമനപ്പേരും കണ്ടുപിടിച്ചുകൊണ്ട് നമ്മുടെ നേതാക്കള്‍ കണ്ണീരും ഒലിപ്പിച്ചുകൊണ്ടു വരും . അവരുടെ മുതലക്കണ്ണീര്‍ കണ്ടു അന്നും നമ്മള്‍ കയ്യടിക്കും . അവര്‍ക്ക് ജയ് വിളിക്കും . അതാണ്‌ മലയാളി .
അതാവണമെടാ മലയാളി .

Wednesday, October 19, 2011

മലയാളി മങ്കമാരുടെ ഭാവശുദ്ധി - പണ്ഡിറ്റിന്റെ നായികമാരിലൂടെ ഒരു പുനരവലോകനം


നാം ഇന്ന് ചര്‍ച്ച ചെയ്യുന്ന ഏറ്റവും വലിയ ഹാസ്യ വിഷയമാണ് സന്തോഷ്‌ പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും എന്ന ചിത്രം ( ? ) . ഒരു ശരാശരി മലയാളിയുടെ ക്ഷമയെ പരീക്ഷിക്കുന്ന ഗാനാലാപനം കൊണ്ടും ഗാന ചിത്രീകരണം കൊണ്ടും ഒരുപടി മുന്നില്‍ നില്‍ക്കുന്ന ഈ ചിത്രം അടുത്തു തന്നെ റിലീസ്‌ ആവുമെന്നാണ് ഏലിയന്‍ സ്റ്റാര്‍ പണ്ഡിറ്റിന്റെ പ്രഖ്യാപനം . നാം ഒരുപാട് ചര്‍ച്ച ചെയ്ത ഒരു വിഷയം ആണ് ഇതെന്നുള്ളത് കൊണ്ട് സന്തോഷ്‌ പണ്ഡിറ്റിനെ നമുക്ക് തല്‍ക്കാലം വെറുതെ വിടാം . എന്നാല്‍ ഈ ഒരു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്ന (? ) നായികമാരെക്കുറിച്ചു ഒരു മലയാളി സ്ത്രീ എന്ന ഒരൊറ്റ കാരണത്താല്‍ എനിക്ക് ചിലത് പറയാതിരിക്കാന്‍ വയ്യ . 

1930 ഇല്‍ വിഗത കുമാരന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയുടെ ചരിത്രം തുടങ്ങുന്നത് . സ്ത്രീകളാരും മുഖ്യധാരയിലേക്ക് വരാന്‍ മടിച്ചു നിന്ന അക്കാലത്ത് ധൈര്യസമേതം ആ സിനിമയിലേക്ക് നായികയായി കടന്നു വന്ന സ്ത്രീ ആയിരുന്നു പി കെ റോസി . എന്നാല്‍ സിനിമയില്‍ അഭിനയിച്ചു എന്ന ഒറ്റ കാരണം കൊണ്ട് മലയാളികള്‍ ആ സ്ത്രീയെ അധിക്ഷേപിച്ചത് ചരിത്ര താളുകളിലൂടെ നമുക്ക് കാണാന്‍ കഴിയും . തിയേറ്റര്‍ സ്ക്രീനില്‍ അവരെ കാണുമ്പോഴൊക്കെ ആളുകള്‍ കൂവിയും ചെരുപ്പ് വലിച്ചെറിഞ്ഞും ആയിരുന്നു എതിരേറ്റത് . നഗരമധ്യത്തില്‍ വച്ച് പരസ്യമായി വസ്ത്രാക്ഷേപം ചെയ്യുക വരെ ചെയ്തു എന്ന് സിനിമാ ചരിത്രം നമുക്ക് തെളിവ് നല്‍കുന്നു . 

ആ ഒരു കാലഘട്ടത്തില്‍ നിന്നും പിന്നീട് മലയാള സിനിമക്ക് ഒട്ടനവധി നായികമാരെ ലഭിച്ചു . സൌന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും അഭ്രപാളികളെ കോരിത്തരിപ്പിച്ച ആ നായികാ വസന്തത്തിലൂടെ തന്നെയാണ് ഒരു തരത്തില്‍ പറഞ്ഞാല്‍ മലയാള സിനിമ മുന്നോട്ടു കുതിച്ചത് . ഭാരത സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധി എന്താണെന്നും സ്ത്രീ ബഹുമാനിക്കപ്പെടെണ്ടവളാണെന്നും നമ്മെ പഠിപ്പിച്ചവരായിരുന്നു ആ നായികമാര്‍ . പികെ റോസിയില്‍ തുടങ്ങി എം കെ കമലത്തിലൂടെ വളര്‍ന്നു ശാരദ , ജയഭാരതി , ഷീല , മോനിഷ  തുടങ്ങിയ നടിമാരിലൂടെ പടര്‍ന്നു പന്തലിച്ച് സംയുക്ത , മഞ്ജുവാര്യര്‍ മീര , കാവ്യ , തുടങ്ങിയ നടിമാരിലൂടെ മുന്നോട്ടു നീങ്ങുന്ന മലയാള സിനിമയില്‍ മലയാള സ്ത്രീയുടെ മകുടോദാഹരണമായി നമുക്ക് ചൂണ്ടിക്കാണിക്കാന്‍ പേരുകള്‍ ഏറെ . 

എന്നാല്‍ നാം ഇന്ന് കാണുന്ന ചിത്രങ്ങളില്‍ മുഖം മൂടികള്‍ അഴിഞ്ഞു വീഴുന്നു . ചായക്കൂട്ടുകളില്‍ നാം തീര്‍ത്ത നായികാ സങ്കല്പങ്ങള്‍ മാറ്റി രചിക്കപ്പെടുകയാണ് . നിങ്ങള്‍ക്കെന്നെ കൊല്ലാം എന്നാലും സിനിമയില്‍ അഭിനയിക്കാന്‍ വരില്ല എന്ന് പറഞ്ഞിരുന്ന മലയാള സ്ത്രീകളില്‍ നിന്നും ഇന്നത്തെ സ്ത്രീകള്‍ ഒരുപാട് വളര്‍ന്നിരിക്കുന്നു . ക്യാമറ കണ്ടാല്‍ തുണിയുരിയാന്‍ വരെ മടിയില്ലാത്ത ഒരു കൂട്ടം സ്ത്രീകളായി അധ:പതിച്ചിരിക്കുന്നു ഇന്നത്തെ മലയാളി നായിക ( ? ) . എല്ലാവരെയും അല്ല ഞാന്‍  പറയുന്നത് . ഇന്നത്തെ സിനിമാ രംഗത്ത് നാം കാണുന്ന നഗ്ന സത്യങ്ങള്‍ . 

കൃഷ്ണനും രാധയും എന്ന ചിത്രത്തിലെ ഗാന രംഗങ്ങള്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ . പക്ഷെ ആ ചില രംഗങ്ങള്‍ മാത്രം മതി എന്റെ ചിന്തകള്‍ സത്യമെന്നു അടിവരയിടാന്‍ . സഭ്യതയുടെ അതിര്‍വരമ്പുകള്‍ തകര്‍ക്കുന്ന തരത്തില്‍ ചിത്രീകരിച്ച രാത്രി ശുഭരാത്രി എന്ന ഗാനം കാണുക ( നിങ്ങളില്‍ പലരും കണ്ടിട്ടുണ്ടാവും . കാണാത്തവര്‍ ; എന്തും സഹിക്കാനുള്ള കെല്‍പ്പുള്ളവര്‍ മാത്രം ഒന്ന് കാണുക . കണ്ടവര്‍ ഒരിക്കല്‍ കൂടി കാണുക ) വെറും നാലാം കിട ചിത്രങ്ങളില്‍ അഭിനയിക്കുന്നത് ഇതിനേക്കാള്‍ മാന്യത ഉള്ള കാര്യമാണെന്ന് ബോധ്യമാവും നിങ്ങള്‍ക്ക് . അതിനു ശേഷം " കണ്ണന്റെ ലീലകള്‍ " എന്ന ഗാനം കൂടി ഒന്ന് കാണുക . 

ആ ചിത്രത്തില്‍ അഭിനയിച്ച ( ? ) നടിമാരോട് ഒരൊറ്റ കാര്യം മാത്രമേ എനിക്ക് ചോദിക്കാനുള്ളൂ . നിങ്ങള്‍ക്കൊന്നും വീട്ടില്‍ ചോദിക്കാനും പറയാനും ആരും ഇല്ലേ? ഒരു സിനിമയില്‍ (?) അഭിനയിക്കുക എന്നുള്ളത് കിളിമാസു കളിക്കുന്ന പോലെ ഉള്ള ഒരു കാര്യം അല്ലല്ലോ . എന്തായാലും വീട്ടില്‍ സ്വന്തം അമ്മയോ അച്ഛനോ അറിയാതെ നടക്കില്ല എന്നുള്ളത് ഒരു സത്യം മാത്രമല്ലേ ? . ശരി . അഭിനയിക്കുന്നു എന്ന് തന്നെ ഇരിക്കട്ടെ . ഇത്തരം കാര്യങ്ങളിലേക്ക് ചാടി വീഴുന്നതിനു മുമ്പ്‌ ഏതൊരു സ്ത്രീ ആണെങ്കിലും ( പുരുഷന്മാരുടെ കാര്യം തല്‍ക്കാലം വിടാം . ) ചോദിച്ചറിയുന്ന ഒരു കാര്യം ഉണ്ട് . എന്താണ് കഥ ? ഞാന്‍ അവതരിപ്പിക്കേണ്ട റോള്‍ എന്താണ് ? . പെണ്‍കുട്ടികളുടെ കാര്യവും നമുക്ക് വിടാം . പ്രായത്തിന്റെ പക്വത ഏറിയും കുറഞ്ഞും ഇരിക്കും ഓരോരുത്തരിലും . ഇതിലെ നടിമാര്‍ക്കും ഇത്തിരി പക്വത കുറവാണെന്ന് നമുക്ക് കരുതി അവരെയും നമുക്ക് വെറുതെ വിടാം . പക്ഷെ ഇവരുടെ രക്ഷിതാക്കള്‍ അങ്ങനെ ആണോ? തന്റെ മകള്‍ ഒരു സിനിമയുടെ ഭാഗഭാക്കാവുന്നത് ഇന്നത്തെ കാലത്ത് ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്നമാണ് എന്നുള്ളത് ഒരു സത്യം മാത്രമാണ് . ഒരു കാവ്യാമാധവനോ മീരാ ജാസ്മിനോ സംവൃതാ സുനിലോ ഒക്കെയായി തന്റെ പെണ്മക്കള്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമാവുന്നത് അവര്‍ സ്വപ്നം കാണുന്നെങ്കില്‍ അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . അത്രമാത്രം സിനിമാ ലോകം നമ്മുടെ ചിന്തകളെ മാറ്റി മറിച്ചിരിക്കുന്നു . പണവും പ്രശസ്തിയും നേടിയെടുക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗം ഇല്ലതന്നെ . 

പക്ഷേ ഇത്തരം പത്താം കിട ( അതിലും താഴെയോ ? ) ചിത്രങ്ങളില്‍ മക്കളെ പരസ്യമായി അഴിഞ്ഞാടാന്‍ വിടുന്ന അച്ഛനെയും അമ്മയെയും വിളിക്കാന്‍ മലയാള ഭാഷയില്‍ ഒരൊറ്റ വാക്കേ ഉള്ളൂ . കൂട്ടിക്കൊടുപ്പുകാര്‍ . അവര്‍ക്ക് പോലും ഇത്തിരി നാണവും മാനവും ഉണ്ടാവും . സ്വന്തം മക്കളെ ഒരിക്കലും അവര്‍ കൂട്ടിക്കൊടുക്കില്ല . അങ്ങനെ ചിന്തിക്കുമ്പോള്‍ ഇവരുടെ സ്ഥാനം ഇന്ന് എവിടെയാണ് ? അറയ്ക്കുകയും വെറുക്കുകയും ചെയ്യപ്പെടേണ്ട ഒരു സമൂഹമാണ് ഇത്തരം മാതാപിതാക്കള്‍ എന്ന് മിഴിപക്ഷം . 

സ്ത്രീകളുടെ അഭിമാനത്തെപ്പറ്റിയും സമത്വത്തെപ്പറ്റിയും ഘോരഘോരം പ്രസംഗിക്കുന്ന ഫെമിനിസ്റ്റുകള്‍ കണ്ടില്ലേ ഇതൊന്നും ? അതോ ഇതൊന്നും സ്ത്രീകളുടെ മാനക്കേടിനെ ബാധിക്കുന്ന കാര്യം അല്ലെന്നു വനിതാ കമ്മീഷനും സ്ത്രീ രക്ഷാവാദികളും അങ്ങ് ഉറപ്പിച്ചോ ? അതുമല്ലെങ്കില്‍ തസ്നി ഭാനുമാര്‍ അപമാനിക്കപ്പെടുമ്പോള്‍ മാത്രമേ വനിതാമേലാളന്‍മാരുടെ രക്തം പതഞ്ഞു പൊങ്ങുകയുള്ളോ? . 

ഞാന്‍ ആദ്യം റോസി എന്ന ആദ്യ നായികയുടെ അനുഭവം ചിത്രീകരിച്ചതിന് കാരണം ഉണ്ട് . ആദ്യ നായിക പീഡനം എറ്റു വാങ്ങിയത് അന്നത്തെ സാമൂഹിക പരിതസ്ഥിതി ആണെന്ന് നമുക്ക് കരുതാം . പക്ഷേ ഈ നടിമാരെ അതിനേക്കാള്‍ ഭീകരമായി ജനം ചിത്രവധം ചെയ്യുന്ന കാലം വിദൂരമല്ല . എന്റെ കണ്മുന്നില്‍ അവളുമാരെ കാണുകയാണെങ്കില്‍ അവരുടെ മുഖത്ത് ഞാന്‍ കാര്‍ക്കിച്ചു തുപ്പിയിരിക്കും എന്നുള്ളത് ഹൃദയത്തില്‍ തട്ടിയ സത്യം . 

സ്വന്തം അഭിമാനത്തിനും മാനത്തിനും ജീവനേക്കാള്‍ വിലമതിക്കുന്നവരാന്  ഭാരത സ്ത്രീകള്‍ . പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീകള്‍ . ആ സ്ത്രീകളുടെ ഭാവ ശുദ്ധിക്ക് കളങ്കം വരുത്തുകയാണ് ; സ്ത്രീയുടെ മാനത്തിന് വില പറയുകയാണ്‌ ഇത്തരം തേഡ് റേറ്റ്‌ നായികമാര്‍ . അഭിനയിക്കുമ്പോള്‍ അവര്‍ അറിഞ്ഞിരുന്നില്ല ഇത്തരം കടന്നു കയറ്റങ്ങള്‍ എന്ന് അവര്‍ക്ക് വാദിക്കാം . പക്ഷേ യൂട്യൂബില്‍ ഇപ്പോഴും ആളുകളെ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാന്‍ പ്രേരിപ്പിക്കുന്ന ആ ഗാന രംഗങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ് .  അതൊന്നും അവര്‍ അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ അതൊരിക്കലും മാപ്പ് കൊടുക്കാന്‍ കഴിയുന്ന കാര്യമല്ല . അവര്‍ പറയണമായിരുന്നു സന്തോഷ്‌ പണ്ടിറ്റിനോട് ആ ഗാന രംഗങ്ങള്‍ ഒഴിവാക്കണം എന്ന് . അവര്‍ അങ്ങനെ പറഞ്ഞിട്ടും സന്തോഷ്‌ പണ്ഡിറ്റ്‌ ആ രംഗങ്ങള്‍ റിമൂവ് ചെയ്തിട്ടില്ലെങ്കില്‍ അതിനര്‍ത്ഥം ഒന്നേ ഉള്ളൂ . സ്ത്രീകളുടെ അഭിമാനത്തിന് വില പറയുകയാണ്‌ അയാള്‍ ചെയ്തിരിക്കുന്നത് . അതൊരിക്കലും അനുവദിച്ചു കൊടുക്കാന്‍ ആവില്ല . ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . ഇവരെപ്പോലെ ഉള്ള അമ്മമാരും അച്ഛന്മാരും ആണ് സന്തോഷ്‌ പണ്ടിറ്റുമാര്‍ക്ക് വളം വച്ച്കൊടുക്കുന്നത് . നിങ്ങള്‍ക്കും ഉണ്ട് പെണ്മക്കള്‍ . അവരാണ് ഇങ്ങനെ ഒരു രംഗത്ത് നിങ്ങളുടെ പൂമുഖത്ത് ജനമദ്ധ്യത്തില്‍ അഴിഞ്ഞാടുന്നതെങ്കില്‍ ; ചിന്തിച്ചു നോക്കുക . 

എവിടെ എത്തി ഇന്ന് വിശുദ്ധിക്കും സ്വഭാവമഹിമയ്ക്കും പേരു കേട്ട മലയാളി മങ്കമാരുടെ മാനാഭിമാനത്തിന്റെ തോത് ? സര്‍വ്വതും കച്ചവടക്കണ്ണു കൊണ്ട് കാണുന്ന സിനിമാ ലോകത്ത്‌ ഇതൊന്നും പുത്തരി അല്ലായിരിക്കാം . സമൂഹത്തിന്റെ അവിഭാജ്യ ഘടകമായ അവിഞ്ഞ സോഷ്യല്‍ മെന്റാലിറ്റിയുടെ മുന്നിലും ഇത് കൊട്ടിഘോഷിക്കപ്പെടെണ്ട കാര്യമായിരിക്കില്ല . പക്ഷേ ഒരു ശരാശരി മലയാളിപ്പെണ്ണിന്റെ കാഴ്ചപ്പാടില്‍ ഇത് ക്ഷമിക്കാനാവാത്ത തെറ്റ് തന്നെയാണ് . 

എനിക്കറിയാം . ചിലപ്പോള്‍ ഇതെന്റെ കാഴ്ചപ്പാടില്‍ മാത്രമേ ശരിയാവുകയുള്ളൂ . മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ ഞാനീ പറഞ്ഞത് തെറ്റായിരിക്കാം . എന്നിരിക്കിലും പറയാതെ വയ്യ . വരുംകാല നായികമാരില്‍ ഒരാള്‍ക്കെങ്കിലും ഈ വരികള്‍ വായിച്ചു ബോധോദയം ഉണ്ടായാല്‍ അത് മതി എനിക്ക് സംതൃപ്തി നല്‍കാന്‍ .

Thursday, September 22, 2011

ചെഞ്ചായം



" താങ്കളുടെ അടുത്ത ചിത്രം എന്താണ് സര്‍ ? "

മാധ്യമ പ്രതിനിധികളുടെ ഇടയില്‍ നിന്നും പെട്ടെന്ന് കൊലുസ് കിലുങ്ങുന്നത് പോലെ ഉള്ള സ്വരം കേട്ട് ക്രിസ്റ്റി ജോസഫ്‌ അങ്ങോട്ട്‌ നോക്കി .

വെളുത്ത് കൊലുന്നനെ ഉള്ള ഒരു പെണ്‍കുട്ടി . ഇവളെ എവിടെയൊക്കെയോ കണ്ടിട്ടുണ്ട് . ഇവളുടെ പേരെന്താണ് ? ക്രിസ്റ്റി ഓര്‍മ്മയില്‍ പരതി

" നീരജ അല്ലേ ? ... !!! " ക്രിസ്റ്റി സംശയത്തോടെ ആ പെണ്‍കിടാവിനെ നോക്കി .

ആ പെണ്‍കുട്ടിയുടെ മുഖത്ത് ഒരു മാത്ര മിന്നി മറഞ്ഞ അത്ഭുതം ക്രിസ്റ്റി കൌതുകത്തോടെ നോക്കി നിന്നു . 

" അതേ സര്‍ !! "

" ഉം . എന്താ ചോദിച്ചത് ? ഒന്നൂടെ ചോദിക്കൂ "

അവള്‍ റൈറ്റിംഗ് പാഡും പേനയുമായി കസേരയില്‍ നിന്നും എണീറ്റു . 

" താങ്കളുടെ മിഥില എന്ന ചിത്രം ഒരുപാട് വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നല്ലോ . അതുപോലെ തന്നെ നിരൂപക ശ്രദ്ധയും പിടിച്ചു പറ്റിയ ഒരു ചിത്രം ഈ അടുത്ത കാലത്തൊന്നും ആരും വരച്ചിട്ടില്ല . ഇനി അങ്ങയുടെ അടുത്ത വര്‍ക്ക്‌ ഏതാണ് ? എന്താണ് വിഷയം ? "

ഒറ്റ ശ്വാസത്തില്‍ അവള്‍ ചോദിച്ചു . ക്രിസ്റ്റി ഒരല്‍പ്പ നേരം പിന്നിലേക്ക്‌ ചാഞ്ഞ്  നെറ്റിയില്‍ തടവി . അനന്തരം നീരജയെ നോക്കി .

" മിഥില ഞാന്‍ ഒരാഴ്ച കൊണ്ട് തീര്‍ത്ത ഒരു രചനയാണ് . ഒരു തരത്തില്‍ പറഞ്ഞാല്‍ അലസ രചന . പക്ഷെ ഞാന്‍ ഇത് വരെ വരച്ച ചിത്രങ്ങളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട രചന എന്ന് നിസ്സംശയം ഞാന്‍ പറയും . " ക്രിസ്റ്റി പതിയെ മേശപ്പുറത്ത് നഖം കൊണ്ട് ചുരണ്ടി .

" അങ്ങനെ എങ്കില്‍ ആ ചിത്രത്തില്‍ എത്രമാത്രം ആത്മാംശം ഉണ്ട് സര്‍ ? " നീരജ ക്രിസ്റ്റിക്ക് നേരെ ചോദ്യ ശരമെയ്തു .

ക്രിസ്റ്റി നീരജയെ കൂര്‍പ്പിച്ചു നോക്കി . ആ നോട്ടം തന്റെ ഹൃദയത്തില്‍ തുളച്ചു കയറിയ പോലെ നീരജക്ക് തോന്നി . 

" അങ്ങനെ ഒന്നില്ല . !!!  "

ക്രിസ്റ്റി ഒന്ന് നിര്‍ത്തിയ ശേഷം തുടര്‍ന്നു . " മിഥിലയുടെ തീം എന്ന് പറയുന്നത് മാംസ ദാഹികളാല്‍ പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീ ആണ് . ആത്മാംശം സന്നിവേശിപ്പിച്ചു എന്ന് പറയാന്‍ എന്താ കാരണം ? ഞാന്‍ ഇതിനു മുമ്പ്‌ ഏതെന്കിലും സ്ത്രീകളെ നശിപ്പിച്ചിട്ടുണ്ട് എന്നാണോ ? " ക്രിസ്റ്റി കിതച്ചു .

ക്രിസ്റ്റിയുടെ ആ ഭാവം കണ്ടു നീരജ വല്ലാതായി . മറ്റു മാധ്യമ പ്രവര്‍ത്തകരും അന്തം വിട്ടു നില്‍ക്കുകയാണ് . സ്വതേ ശാന്ത ശീലനായ ക്രിസ്റ്റി യുടെ ഭാഗത്ത്‌ നിന്നും ആദ്യമായാണ്‌ ഇങ്ങനെ ഒരു ഭാവമാറ്റം . 

" കൂള്‍ ഡൌണ്‍ മിസ്റ്റര്‍ ക്രിസ്റ്റി . ഞാന്‍ അങ്ങനെ അല്ല ഉദ്ദേശിച്ചത് . താങ്കള്‍ ഇതിനു മുമ്പ്‌ വരച്ച ചിത്രങ്ങളില്‍ എല്ലാം ആത്മാംശം ഉണ്ടെന്നു താങ്കള്‍ തന്നെ പറഞ്ഞിട്ടുള്ളതാണ് . അതുകൊണ്ട് ചോദിച്ചെന്നു മാത്രം !! " നീരജ ക്രിസ്റ്റിയെ  ആശ്വസിപ്പിക്കാനെന്ന പോലെ പറഞ്ഞു . ക്രിസ്റ്റിക്ക് അത് മനസിലായെന്നു തോന്നി . പതിയെ അദ്ദേഹം ശാന്തനായി .


" സോറി മൈ ഡിയര്‍ ഫ്രെണ്ട്സ് . നമുക്കിനി പിന്നീടൊരിക്കല്‍ സംസാരിക്കാം . !!! " ക്രിസ്റ്റി തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു . 

 മാധ്യമപ്പടയുടെ ഇടയില്‍ നിന്നും പിറുപിറുക്കലുകള്‍ ഉയര്‍ന്നു . അതൊന്നും കാര്യമാക്കാതെ ക്രിസ്റ്റി ഹാളില്‍ നിന്നും പുറത്തിറങ്ങി .     

പ്രതീക്ഷിച്ച പോലെ തന്നെ അനീറ്റ പുറത്തു കാത്തു നില്‍പ്പുണ്ട് . ക്രിസ്റ്റിയുടെ മുഖഭാവത്തില്‍ നിന്ന് തന്നെ അനീറ്റ കാര്യങ്ങള്‍ ഏതാണ്ട് ഊഹിച്ചെടുത്തു . അവള്‍ ക്രിസ്റ്റിയുടെ കരം കവര്‍ന്ന് മൃദുവായി തലോടി . ഒന്നും പറയാതിരിക്കുന്നതാണ് നല്ലത് . ചിലപ്പോ സാന്ത്വന വാക്കുകള്‍ ആയിരിക്കും വേദനിപ്പിക്കുന്ന ഹൃദയത്തെ കൂടുതല്‍ ആഴത്തില്‍ കീറി മുറിക്കുന്നത് . 

ഡോര്‍ തുറന്നു അകത്തു കയറിയ ക്രിസ്റ്റി അനീറ്റയെ ക്ഷണിച്ചു.

" കയറ് ... " 

നിന്ന വഴിയെ ദാക്ഷിണ്യമില്ലാതെ ഞെരിച്ചുകൊണ്ട് ക്രിസ്റ്റി കാര്‍ മുമ്പോട്ടെടുത്തു . സ്റ്റിയറിംഗ് വീലില്‍ അറിയാതെ കൈകള്‍ ഞെരിഞ്ഞു . നീരജ .... അവള്‍ കുറച്ചു കാലമായി ഇതുപോലുള്ള ചോദ്യങ്ങളുമായി പിറകെ നടക്കുന്നു . അവള്‍ക്കിത് എന്തിന്റെ കേടാണ് ? 

ക്രിസ്റ്റിയുടെ മുഖം ക്രോധത്താല്‍ ചുവന്നു . അനീറ്റ കൌതുകത്തോടെ അതിലേറെ ആരാധനയോടെ ക്രിസ്റ്റിയെ നോക്കി .

ക്രിസ്റ്റി ജോസഫ്‌ . കേവലം നാലു ചിത്രങ്ങളിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയര്‍ന്ന അതുല്യ കലാ പ്രതിഭ . ആദ്യ ചിത്രമായ കാവല്‍മാടം ജനം നോക്കിക്കണ്ടത് ഒരല്‍പം ഭീതിയോടെയാണ് . ഭയാനകമായ ഒരു സൌന്ദര്യം ആയിരുന്നു ആ ചിത്രത്തില്‍ . അതിനടുത്ത ചിത്രങ്ങളായ അരൂപികളുടെ ശയനവും , വിരക്തിയും വരച്ചതോടെ ക്രിസ്റ്റി അതുല്യനായി വളരുകയായിരുന്നു . നാലാമതായി വരച്ച മിഥില എന്ന ചിത്രമാണ് ക്രിസ്റ്റിയുടെ ജാതകം തിരുത്തിയെഴുതിയത് . ചായക്കൂട്ടുകളാല്‍ ഒരു പതിതയാക്കപ്പെട്ട സ്ത്രീയുടെ വിഹ്വലതകള്‍ വരച്ചു ചേര്‍ത്ത ആ ചിത്രം കാഴ്ചക്കാരുടെ മനസ്സില്‍ ഇടിമിന്നല്‍ സൃഷ്ടിക്കാന്‍ പോന്നതായിരുന്നു . 

ക്രിസ്റ്റിയുടെ പ്രതിശ്രുത വധുവാണ് അനീറ്റ . ഒരു വര്ഷം മുമ്പ്‌ പറഞ്ഞുറപ്പിച്ച ബന്ധം . കുറച്ചു കാലം കൂടി കഴിഞ്ഞിട്ട് മതി വിവാഹം എന്നായിരുന്നു ക്രിസ്റ്റിയുടെ നിബന്ധന . കുറച്ചു നല്ല ചിത്രങ്ങള്‍ ചെയ്യണം . കുടുംബം ആയാല്‍ ഇപ്പോള്‍ ഉള്ള ഏകാഗ്രത നഷ്ടപ്പെടും . 

" നീ ഇറങ്ങുകയല്ലേ ? ... "

ക്രിസ്റ്റിയുടെ ചോദ്യമാണ് അനീറ്റയെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത് . തന്റെ വീടെത്തിയിരിക്കുന്നു . 

" ഞാന്‍ ക്രിസ്റ്റിയുടെ വീട്ടിലേക്കു വരുവാ . "

" വേണ്ട . !!! " ക്രിസ്റ്റിയുടെ മറുപടി പെട്ടെന്നായിരുന്നു . " എനിക്ക് കുറച്ചു നേരം തനിച്ചിരിക്കണം "

അനീറ്റയുടെ മുഖം വാടി . " എന്നാല്‍ വീട്ടിലൊന്നു കയറിയിട്ട് പോവാം ക്രിസ്റ്റി . ഇതുവരെ വന്നതല്ലേ ? "

" പിന്നീടൊരിക്കല്‍ ആവട്ടെ . ഇപ്പോള്‍ ഞാന്‍ വന്നാല്‍ ശരിയാവില്ല " ക്രിസ്റ്റി കാര്‍ മുന്നോട്ടെടുത്തു .

പോവട്ടെ . കുറച്ചു നേരം തനിച്ചിരിക്കട്ടെ . അനീറ്റ ദീര്‍ഘമായി നിശ്വസിച്ചുകൊണ്ട് തിരിഞ്ഞു നടന്നു .

അസ്വസ്ഥമായ മനസ്സോടെ ക്രിസ്റ്റി കാറോടിച്ചു . നല്ല തിരക്കുള്ള നിരത്ത് . പൊടുന്നനെ ഒരു മിന്നായം . ബ്രേക്ക് അലറി . ഒരു കൈക്കുഞ്ഞിനെയും ഒക്കത്ത് വച്ചുകൊണ്ട് ഒരു സ്ത്രീ കാറിനു മുമ്പില്‍ . 

" എവിടെ നോക്കിയാടാ വണ്ടിയോടിക്കുന്നെ ? ....... " 

ആ സ്ത്രീ പുഴുത്ത തെറി വിളിച്ചു . ഏതോ തെരുവുപെണ്ണ് . ആരോ സമ്മാനിച്ച കൈക്കുഞ്ഞുമായി അവള്‍ റോഡില്‍ നിന്ന് തുള്ളിയുറഞ്ഞു . ക്രിസ്റ്റിയുടെ മനസ്സില്‍ അലകടല്‍ ഇരമ്പി . 

പോര്‍ച്ചില്‍ വണ്ടി നിര്‍ത്തി ക്രിസ്റ്റി വീട്ടിലേക്കു കയറി . സിറ്റൗട്ടില്‍ ഇന്നത്തെ പത്രം . എടുത്തു നോക്കി . മുന്‍ പേജില്‍ തന്നെ അവള്‍ .. !!!!! 

മിഥില !!!!!!!!! 

ക്രിസ്റ്റിയുടെ ദേഹം ഒന്ന് നടുങ്ങിയുലഞ്ഞു . വാര്‍ത്ത വിശദമായി കൊടുത്തിട്ടുണ്ട്‌ .

മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ തിരോധാനം . അന്വേഷണം വഴിമുട്ടുന്നു .

തലക്കെട്ടിനു താഴെ സില്‍വിയയുടെ ചിത്രം . താന്‍ വരച്ച മിഥില . ക്രിസ്റ്റിയുടെ മനസ്സില്‍ വെള്ളിടി വെട്ടി 

ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനി സില്‍വിയ ആന്റണിയെ കാണാതായ സംഭവത്തില്‍ ദുരൂഹതകള്‍ തുടരുന്നു . വീട്ടില്‍ നിന്നും ക്ലാസ്സിലേക്ക് പോയ സില്‍വിയയെ നാല് ദിവസം മുമ്പാണ് കാണാതായത് ..... വാര്‍ത്തകള്‍ നീളുന്നു .

ക്രിസ്റ്റി പത്രം വലിച്ചെറിഞ്ഞു . വല്ലാത്ത പരവേശം . ഫ്രിഡ്ജ്‌ തുറന്നു വെള്ളം എടുത്തു കുടിച്ചു . കുപ്പി തിരികെ വച്ച് ക്രിസ്റ്റി ഫ്രിഡ്ജിന്റെ താഴെ തട്ടിലേക്ക് നോക്കി . തണുത്തു മരവിച്ച സില്‍വിയയുടെ മൃതദേഹം തന്നെ നോക്കുന്നു . ക്രിസ്റ്റിയുടെ മുഖത്ത് ഇരയെ നോക്കുന്ന വന്യമൃഗത്തിന്റെതായ ഒരു ഭാവം വിരിഞ്ഞു . ഫ്രിഡ്ജില്‍ നിന്നും പ്രവഹിച്ച വെളിച്ചത്തില്‍ അയാളുടെ ഉളിപ്പല്ലുകള്‍ വെട്ടിത്തിളങ്ങി . 

കസേരയിലേക്ക് ചാഞ്ഞിരുന്ന്‍ ക്രിസ്റ്റി കണ്ണുകളടച്ചു . 

" താങ്കളുടെ അടുത്ത ചിത്രം എന്താണ് സര്‍ ? "

നീരജ . വജ്രപ്പൊട്ടുകള്‍ തിളങ്ങുന്ന അവളുടെ കണ്ണുകള്‍ . അയാള്‍ നിശബ്ദമായി പുഞ്ചിരിച്ചു . 

" അടുത്ത ചിത്രം ഏതെന്നു അറിയണമല്ലേ ? അറിയിക്കാം " പിറുപിറുത്തുകൊണ്ട് അയാള്‍ എഴുന്നേറ്റു . ഡ്രോയിംഗ് ഷീറ്റ് സെറ്റ് ചെയ്ത ശേഷം പാലെറ്റിലേക്ക്  ചായങ്ങള്‍ നിറച്ചു . ചുവന്ന ചായത്തില്‍ ബ്രഷ് മുക്കി അയാള്‍ ആദ്യം തന്നെ അടിക്കുറിപ്പെഴുതി . 

" ചെഞ്ചായം "

നീരജയുടെ രൂപം മനസ്സിലേക്ക് ആവാഹിച്ച് അയാള്‍ വരയ്ക്കാന്‍ തുടങ്ങി . ആ ക്ഷണം ഫോണ്‍ റിംഗ് ചെയ്തു .

അനീറ്റയാണ് . 

" ഹലോ ... "

" ക്രിസ്റ്റീ ... നീ പത്രം കണ്ടോ ? നീ വരച്ച മിഥിലയുടെ രൂപമുള്ള ഒരു പെണ്ണിനെ കാണാതായി എന്ന് "

" ഉം ... ഞാനും കണ്ടു !!! "

" എന്താ ക്രിസ്റ്റീ ഇതൊക്കെ ? ആ കുട്ടിയെ നീ കണ്ടിട്ടുണ്ടോ ?  എന്താ നിങ്ങള്‍ തമ്മില്‍ ബന്ധം ? ... " അനീറ്റ കരയാനുള്ള പുറപ്പാടാണ് .

" എനിക്കറിയില്ല അനീറ്റ . എന്റെ മനസ്സില്‍ വന്ന ഒരു രൂപം ഞാന്‍ പകര്‍ത്തി എന്നേ ഉള്ളൂ . ... " ക്രിസ്റ്റി പതിയെ പറഞ്ഞു .

അനീറ്റ കരയാന്‍ തുടങ്ങി " എന്തൊക്കെയാ നടക്കുന്നെ ? എനിക്കറിയാന്‍ മേല എന്റെ കര്‍ത്താവേ .... " 

" ഞാന്‍ പിന്നെ വിളിക്കാം അനീറ്റ . " ക്രിസ്റ്റി ഫോണ്‍ വച്ചു . അനന്തരം ഫ്രിഡ്ജ്‌ തുറന്നു സില്‍വിയയുടെ മൃതദേഹം എടുത്തു കാറിന്റെ ഡിക്കിയില്‍ കൊണ്ടിട്ടു . കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്ത് അതിവേഗം പുറത്തേക്കു ഓടിച്ചു പോയി . 

**********************************************
രക്തത്തില്‍ കുളിച്ച് ചേതനയറ്റു കിടക്കുന്ന നീരജയെ നോക്കി ക്രിസ്റ്റി ചിത്രം വരയ്ക്കാന്‍ തുടങ്ങി . ചുവന്ന നിറവും കറുത്ത നിറവും ബ്രഷില്‍ മുക്കുമ്പോഴെല്ലാം അയാള്‍ പല്ല് ഞെരിച്ചു . 

ഭീകരമായ ഇരുളില്‍ രക്തത്തില്‍ മുങ്ങിക്കിടന്നിരുന്ന അമ്മയുടെ ചിത്രം . അച്ഛന്റെ രണ്ടാം ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് സ്വത്തിന് വേണ്ടി വീട് കുരുതിക്കളമാക്കിയപ്പോള്‍ അമ്മയുടെയും അനിയത്തിയുടെയും ചെഞ്ചായം പൂശിയ ശരീരത്തില്‍ കെട്ടിപ്പിടിച്ചു കരഞ്ഞ കുഞ്ഞു ക്രിസ്റ്റി . 

പുറം ലോകം കാണാതെ സൂക്ഷിച്ചു വച്ച ചിത്രങ്ങളില്‍ ചായക്കൂട്ടുകളായി മാറിയ രണ്ടാനമ്മയും ബന്ധുജനങ്ങളും . 

അയാള്‍ കിതച്ചു . തന്നെ ഒരു സാഡിസ്റ്റായി മാറ്റിയ ചുവന്ന നിറം . കറുത്ത രാത്രി ....

നാളെ പുലരുമ്പോള്‍ പ്രശസ്ത ചിത്രകാരന്‍ ക്രിസ്റ്റിയുടെ മറ്റൊരു മുഖം ലോകം കാണും . അതിനു മുമ്പ്‌ തന്റെ അവസാന ചിത്രം തനിക്ക് പൂര്‍ത്തിയാക്കണം . 

ഡ്രോയിംഗ് ഷീറ്റില്‍ ബ്രഷ് തെരുതെരെ ചലിച്ചു . ചായക്കൂട്ടുകള്‍ക്ക് ജീവന്‍ വച്ചു . നീരജയെ അയാള്‍ ബ്രഷിലേക്ക് ആവാഹിച്ചു .

അവസാന വട്ട മിനുക്കുപണികളും തീര്‍ത്തു അയാള്‍ ദീര്‍ഘമായി നിശ്വസിച്ചു . പിറകിലേക്ക് നീങ്ങി ചിത്രത്തെ വീക്ഷിച്ച ക്രിസ്റ്റിയുടെ മനസ്സില്‍ വെള്ളിടി വെട്ടി . 

നീരജയുടെ ചിത്രത്തിന് അനീറ്റയുടെ മുഖം !!!!

അലറി വിളിച്ചുകൊണ്ട് അയാള്‍ ആ ചിത്രത്തിലേക്ക് ബ്രഷിന്റെ മുന കുത്തിയിറക്കി . പെയിന്റ് പാലെററ്റില്‍ നിന്നും ഭീകരതയുടെ നിറങ്ങള്‍ നിലത്ത് ചിതറി . 

അടുത്ത ദിവസത്തെ പത്രത്താളുകളില്‍ വാര്‍ത്തകള്‍ നിറഞ്ഞു . 

ക്രിസ്റ്റി ജോസെഫിന്റെ മരണ വാര്‍ത്തയുടെ കൂടെ സില്‍വിയ ആന്റണി ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തയും ഒരു കോണില്‍ ഇടം പിടിച്ചു . ക്രിസ്റ്റിയുടെ രചനാമുറിയില്‍ അപ്പോഴും ചായക്കൂട്ടുകള്‍ ഉണങ്ങാതെ കിടന്നു .

Thursday, July 7, 2011

ശലഭം



മര്‍ത്ത്യ ജന്‍മം വെടിഞ്ഞു ഞാനൊരു

ശലഭമായീ ഭൂവില്‍ പിറന്നു

ദര്‍ഭ മുനയുടെ താഡനമേല്‍ക്കാതെ

പട്ടുനൂല്‍ പുതപ്പില്‍ ഞാനെന്‍
പിറവിയെ കാത്തു കിടന്നു
കൊതിച്ചപോലൊരുദിനം
വസന്തത്തിന്‍ പട്ടുമെത്തയിലേക്ക്
വര്‍ണ വിളക്കുകള്‍ ചിറകായ്
തെളിയിച്ചു ഞാനെന്‍ ജന്മം
ഭൂവിനായ് പകുത്തു നല്‍കി
സൌന്ദര്യമാകെ ദേഹത്ത് വിരിയിച്ച
ദൈവത്തിനൊരു നന്ദി പറയാതെ
മധുവുണ്ണാന്‍ തിടുക്കമായ്‌
പറന്നകന്നു ഞാനെന്‍
ഗര്‍ഭ ഗൃഹത്തെ ഗൌനിക്കാതെ
നിറങ്ങള്‍ ചുടുചായം പൂശിയ
പൂക്കളില്‍ മറ്റൊരു വര്‍ണമായ് ഞാന്‍
മന്ദ മാരുതന്‍ തൊട്ടിലാട്ടി
പച്ചില ചാര്‍ത്തില്‍ നിദ്ര പൂകി
തേന്‍ നുകര്‍ന്നതില്‍ പിന്നെ
പൂമരം തേടി ഞാന്‍
പറന്നകലവേ ചിറകറ്റു വീണു ഞാന്‍
ഇത്തിരി തേനുമായ് ഒത്തിരി ദിനരാത്രം
ഇരുള്‍ വീണു കേഴുന്നു
ഇതളടര്‍ന്ന പൂ പോലെ
വരും ജന്മത്തിലും എനിക്കീ ചിറകുകള്‍ വേണം
വര്‍ണം പടര്‍ത്തും ശലഭ ജന്‍മം