Monday, May 23, 2011

കടലാസു തോണി


" ഏട്ടാ .. എനിച്ചൊരു തോണീണ്ടാക്കി തര്വോ ? .. "

കുഞ്ഞു പെങ്ങള്‍ ഏട്ടന്റെ അടുത്തേക്ക് ചെന്ന് ചിണുങ്ങി 

" അച്ചോടാ .. ന്റെ പാറൂന് എത്ര തോണി വേണം ? ഏട്ടന്‍ ഉണ്ടാക്കി തരാല്ലോ !!! "

കുഞ്ഞു പാറുവിന്റെ കയ്യില്‍ നിന്നും കടലാസു വാങ്ങി ഏട്ടന്‍ തോണി ഉണ്ടാക്കാന്‍ തുടങ്ങി . 

കര്‍ക്കിടകം അലച്ചു തല്ലി പെയ്യുന്ന മുറ്റം . ഓടില്‍ നിന്നും വെള്ളം വീണു ചാലുകളായി മാറിയ ഇറയത്ത് കലക്ക വെള്ളം പതഞ്ഞൊഴുകുന്നു. 

കടലാസു തോണികളുമായി പാറു ഉമ്മറതിണ്ടില്‍ ഇരുന്നു . മുന്നോട്ടാഞ്ഞപ്പോഴേക്കും ഏട്ടന്റെ സ്വരം

" മോളേ .. വെള്ളത്തിലേക്ക്‌ ഇറങ്ങല്ലേ .. ഇടിമിന്നല്‍ ഉള്ളതാ .. "

" ആം .. " പാറു തല കുലുക്കി .

പൊടുന്നനെ ഒരു ഇടി മിന്നി . പാറുവിന്റെ കണ്ണ് മഞ്ഞളിച്ചു പോയി .

ഒരു നിമിഷത്തെ ഇരുട്ട് .. പെട്ടെന്ന് എന്തോ ഓര്‍മ്മ വന്നത് പോലെ പാറു തിരിഞ്ഞ് ഏട്ടനെ നോക്കി .

" ഏട്ടാ .. ഇടി മിന്നല്‍ കൊണ്ടാല്‍ അമ്മേടെ അടുത്തേക്ക് എനിച്ചും പോയ്ക്കൂടെ ? ... !!! "

മിന്നലിന് പിറകെ ഒരു ഇടി കൂടി മുഴങ്ങി . ഏട്ടന്‍ വ്യഥയോടെ കുഞ്ഞു പെങ്ങളെ ചേര്‍ത്തു പിടിച്ചു . മുറ്റത്ത്‌ കരുവാളിച്ചു കിടന്ന അമ്മയുടെ ശരീരത്തിന്റെ പിന്മുറക്കാരിയെന്നോണം  ഒരു കടലാസു തോണി മഴയില്‍ കുതിര്‍ന്നലിഞ്ഞു .

കടപ്പാടിന്‍റെ നേര്‍ രേഖ

ഈ പാഴ് ജന്മത്തില്‍
എനിക്കാരോടാണ് കടപ്പാട് ..
എന്നെ
ഈ ഭൂമിയിലേക്ക്‌ ദൌത്യത്തിനായി
തള്ളി വിട്ട ദൈവത്തിനോടോ

ഒരു ചെറു ബീജമായ്
നാട വിര പോല്‍ ജനിച്ചു കൈകാല്‍ കുടഞ്ഞു
ഗോളാകൃതിയില്‍
എനിക്ക് പ്രാണന്‍റെ ആദ്യ പാഠം
ചൊല്ലിതന്ന
ഗര്‍ഭ പാത്രത്തിനോടോ

അമിഞ്ഞപാലിന്‍റെ മാധുര്യം
എന്‍റെ നാവിന്‍ തുമ്പില്‍
ജീവാമൃതമായ് സ്നേഹവും ലാളനയും
സമം ചേര്‍ത്ത് നല്‍കിയ
അമ്മ തന്‍ വാല്‍സല്യത്തിനോടോ

ജീവിച്ചു തുടങ്ങും മുമ്പേ
ജീവിതത്തെക്കാള്‍ വലിയ ഭാരം
ചുമടായ് ചുമന്നു രക്തം ചുടു വിയര്‍പ്പായ്‌
ഒഴുക്കി എനിക്ക് അന്നം നല്‍കിയ
അച്ഛന്‍റെ വിയര്‍പ്പു തുള്ളികളോടോ ...

ഒരു നേര്‍ത്ത തെന്നല്‍ പോലെ
ധമനികളില്‍ പ്രേമത്തിന്‍ മുദ്രകള്‍ ചാര്‍ത്തി
സൌഹൃദത്തിന്റെ മൂട് പടം
അണിയിച്ചു ഹൃദയം
പിച്ചി പറിച്ചു കണ്‍ മുന്നിലൂടെ
തകര്‍ന്ന മനസ്സില്‍ ചവിട്ടി അനന്തതയിലേക്ക്
നടന്നു കയറിയ പ്രണയത്തോടോ .....

ഒരു നുള്ള് കുങ്കുമം സീമന്ത രേഖയിലും
താലി ചരടിന്റെ പരുക്കന്‍ ബാന്ധവം
കഴുത്തിലും വലം കയ്യിലേക്ക് ചേര്‍ത്ത് വച്ച് തന്ന
മറു കയ്യിന്‍റെ സംരക്ഷണയില്‍
വലതു കാല്‍ വച്ച് ജീവിതത്തിലേക്ക്
നടന്നു കയറിയ
ജീവിതത്തിന്‍റെ മറു പാതിയോടോ ....

മാതൃത്വത്തിന്‍ ആനന്ദം
കൈ കാലുകള്‍ കുടഞ്ഞു
ലോകത്തെ നോക്കി അലറിക്കരഞ്ഞു
പിഞ്ചു കൈകളാല്‍
മാതൃത്വത്തെ തൊട്ടുണര്‍ത്തിയ
കടിഞ്ഞൂല്‍ കുരുന്നിനോടോ .....

അമ്മെ എന്നാദ്യം കൊഞ്ചി
അമ്മിഞ്ഞ പാലിന്റെ കൂടെ
ജീവനും ജീവിതവും പകുത്തു വാങ്ങി
മാതൃത്വത്തിന്റെ താപം ശമിപ്പിച്ച
പിന്ജിളം ചുണ്ടിനോടോ ...

വാര്‍ധക്യത്തിന്റെ തണുത്തു മരവിച്ച
പായിലിരുന്ന് മരണത്തെ കൈ നീട്ടി
വിളിച്ചു അനന്ത വിഹായസ്സിലേക്ക് പറന്നുയരുമ്പോള്‍
അത് വരെ എനിക്ക് കൂട്ടിരുന്ന
മുഷിഞ്ഞു നാറിയ കീറിപ്പറിഞ്ഞ
പുല്‍ പായയോടോ ....

ചിതയിലോടുങ്ങും മുന്‍പേ
നാവില്‍ വീണ അരി മണികളും ഗംഗാ ജലവും
അഷ്ട ഗന്ധവും സാമ്പ്രാണിയും
ചന്ദന തിരികളും നിലവിളക്കും
എന്‍റെ കടപ്പാടിന്‍റെ അംശം
കൈക്കൊള്ളാനായി കാത്തു നില്‍ക്കില്ലേ ....

തെക്കേ ചിതയില്‍ എന്നെ ജ്വലിപ്പിക്കുന്ന
മൂവാണ്ടന്‍ മാവിനോടോ ...
ആരോടാണ് എനിക്ക് അവസാന കടപ്പാട് ...
അറിയില്ല ...

ഈ ജന്മം എനിക്ക് മരണത്തെ വരിക്കാനാവില്ല
കടങ്ങളും കടപ്പാടുകളും ജീവിതത്തിന്‍റെ
ഏകാന്ത നിമിഷങ്ങളും
സ്നേഹത്തിന്‍ ദ്യുതി ഉച്ചി മുതല്‍ ഉടല്‍ വരെ
എനിക്കായ് നല്‍കിയ എന്നെ അറിഞ്ഞ ഞാന്‍ അറിഞ്ഞ
ഓരോ പുല്‍ക്കൊടിയോടും ഉള്ള
കടപ്പാടുകളുടെ ആകെത്തുക
ഈ ജന്മമാണ് ...
ഇത് നിങ്ങള്‍ എടുക്കുക ...
ഈ ജന്മമാണ് നിങ്ങള്‍ക്ക് ഞാന്‍
നല്‍കുന്ന എന്‍റെ പ്രത്യുപകാരം ...

അമ്മേ ഞാന്‍ ഇവിടെ തനിച്ചാണ്



അനന്തതയിലേക്ക് മിഴി ചേര്‍ത്ത് തേങ്ങുമ്പോള്‍
ഹൃദയത്തില്‍ വിരിയുന്നു അമ്മതന്‍ സ്നേഹം
പര ശത സഹസ്ര ദലങ്ങളായ് പൂക്കുന്നു
വറ്റാത്തോരുറവയാം വാത്സല്യ സാഗരം

കണ്ണീരിന്‍ ചാലുകള്‍ പലരറിയും എന്നാല്‍
കരളിന്റെ വേദന ആരറിയും ?
അമ്മക്കിനാവിന്റെ സാന്ത്വന മേഘങ്ങള്‍
ആശ്വാസ ഗീതമായ് വന്നുവെങ്കില്‍ ....

പിറവി മുതലിന്നു വരെയും ശാപത്തിന്‍
വിത്തുകള്‍ എറിയുന്നു ബാന്ധവരോക്കെയും
എകാന്തതയിലാനെന്റെ ബാല്യം
ഇരുളും നിലാവുമാനെന്റെ തോഴര്‍

ദേഹത്തിന്‍ മുറിവുകള്‍ മായ്ച്ചു കളയാം പക്ഷെ
ദേഹി തന്‍ മുറിവുകള്‍ ആരുണക്കും?
കൂരമ്പ്‌ പോലത്തെ വാക്കുകളേറ്റെന്റെ
മനസ് മുറിയുന്നതും അമ്മേ നീ അറിയുന്നുവോ

അമ്മ തന്‍ മാറില്‍ തല ചായ്ച്ചുറങ്ങാന്‍
അമ്മിഞ്ഞ പാലിന്റെ മാധുര്യം നുണയാന്‍
താരാട്ട് പാട്ടിന്റെ ഈണങ്ങള്‍ കേള്‍ക്കാന്‍
കഴിയാത്തൊരീ ജന്മം എന്തിനു നല്‍കി നീ

ഇനിയൊരു ജന്മമുന്ടെന്കിലെനിക്കെന്റെ
അമ്മക്കിനാവിന്റെ സ്നേഹാമൃതമുണ്ണണം
ശാപത്തിന്‍ കറകളെ ഈ ജീവിതം തീര്‍ത്ത
കണ്ണീരിനാല്‍ മായ്ച്ചു വിട വാങ്ങിടുന്നു ഞാന്‍ 

ഗന്ധര്‍വ യാമം




നവര നെല്ല് ഇടിച്ചു കുത്തി ചളുങ്ങിയ അലൂമിനിയ പാത്രത്തിലേക്ക് തവിട് കളഞ്ഞു ഇടുമ്പോള്‍ അശ്വതിയുടെ കൈ പതറി ഒരല്‍പം അരി താഴെ വീണു . 

"ക്ഷമിക്കണേ ഭഗവാനെ ... !!! "

മനസ്സില്‍ പ്രാര്‍ഥിച്ചു കൊണ്ട് അശ്വതി ആ അരിമണികള്‍ പെറുക്കിയെടുത്തു കലത്തിലേക്ക് ഇട്ടു . കലം ഒന്ന് കുടഞ്ഞു നിവര്‍ത്തിയ ശേഷം അശ്വതി എണീറ്റു . 

മൂന്നു മണി ആയതെ ഉള്ളൂ സമയം. എങ്കിലും ഇരുട്ട് മൂടിയ പോലെ . രണ്ടു ദിവസമായി ഇതാണ് സ്ഥിതി . മഴക്കാറ് മൂടി പെട്ടെന്ന് ഇരുട്ടാകുന്ന പ്രതീതി . 

" ആതിരേച്ചീ ... ഒന്നിങ്ങട് വര്വോ ? .."

അശ്വതി അകത്തേക്ക് നോക്കി വിളിച്ചു .

" എന്താ അച്ചൂട്ടീ ? .. ഞാന്‍ കുളിച്ചോണ്ടിരിക്യാ .. "

" ഓ .. എന്നാ വേണ്ട . ഞാന്‍ പശൂനെ അഴിക്കാന്‍ പോവ്വാ ട്ടോ . നല്ല മഴക്കാറ്ണ്ട് . ചെലപ്പോ പെയ്തേക്കും "

"ശരി ... " 

അശ്വതി അരിക്കലം അടുക്കളയിലെ ഒരു പലകയിലേക്ക് വച്ചു . അഴയില്‍ കിടന്ന ഒരു തോര്‍ത്തും എടുത്തുകൊണ്ട് പറമ്പിലേക്ക് ഓടി . 

" കുട എടുത്തോണ്ട് പോ അച്ചൂട്ട്യെ .... "

പിന്നില്‍ നിന്നും ആതിരയുടെ സ്വരം കേട്ടില്ലെന്നു നടിച്ചു . അധികം ദൂരെ ഒന്നും അല്ലല്ലോ . 

മഴ വീണു തുടങ്ങി . ചീറിയടിക്കുന്ന തണുത്ത പിശറന്‍ കാറ്റില്‍ അശ്വതിയുടെ വസ്ത്രങ്ങള്‍ ഉലഞ്ഞു . 

" അച്ചൂട്ട്യെ ... എങ്ങടാ ഓടണെ ? അതും കുട പോലും എടുക്കാണ്ട് ? "

രാമേട്ടനാണ് . രാവിലെ പെയ്ത മഴയില്‍ ഇടിഞ്ഞു പോയ വരമ്പ് ശരിയാക്കുകയാണ് . പാടത്ത്‌ നിന്നും ചെളി കോരി വരമ്പിലേക്ക് വെക്കുന്ന രാമേട്ടന്റെ തലയിലെ കൂമ്പാള തൊപ്പിയില്‍ നിന്നും മഴവെള്ളം ഒലിച്ചു ചെന്നിയിലൂടെ ഒഴുകുന്നു ...

" പശൂനെ അഴിക്കാന്‍ പോവ്വാ രാമേട്ടാ .. "

അശ്വതി വേഗം കൂട്ടി .

കാവിനടുത്താണ് പശുവിനെ കെട്ടിയിരിക്കുന്നത് . എത്ര പറഞ്ഞാലും ചേച്ചി കേള്‍ക്കില്ല . ഒരു നൂറാവര്‍ത്തി പറഞ്ഞിട്ടുള്ളതാണ് കാവിനടുത്തു പശുവിനെ കെട്ടരുതെന്ന് . എന്തോരം കഥകളാ കാവിനെപ്പറ്റി ഉള്ളത് .. പേടിപ്പെടുത്തുന്ന കഥകള്‍ . 

അശ്വതി പശുവിനെ അഴിച്ചു . കാവിന്റെ നേരെ നോക്കാന്‍ ഭയം തോന്നി അവള്‍ക്ക് . മഴയും ഇരുട്ടും കൂടിക്കലര്‍ന്നു ഒരു പ്രേതഭൂമിയുടെ അന്തരീക്ഷം സൃഷ്ടിച്ചു അവിടം . മുത്തശി പണ്ട് പറഞ്ഞു തന്നിട്ടുള്ള കഥകളിലെ വാചകങ്ങള്‍ അശ്വതിയുടെ മനസ്സില്‍ പ്രതിധ്വനിച്ചു , 

" മരിച്ചിട്ടും ഗതി കിട്ടാതെ നടക്കുന്ന ആത്മാക്കളുടെ താവളമാ അത് . പണ്ട് വലിയൊരു മാന്ത്രികന്‍ ജീവിച്ചിരുന്നു ആ കാവിനടുത്തുള്ള മനയില്‍ . ആ മാന്ത്രികന്‍ പ്രേതാത്മാക്കളെ  ആവാഹിച്ചു കുടിയിരുത്തിയിരിക്കുന്നത് ആ കാവിലാ . രാത്രി കാലങ്ങളില്‍ ആ കാവില്‍ അവറ്റകള്‍ വിഹരിക്കും . ചിലപ്പോള്‍ അവിടന്ന് കരച്ചിലും അലര്‍ച്ചയും എല്ലാം കേള്‍ക്കാം ... രാത്രി ആ വഴിക്ക് പോവുന്ന ആളുകളെ യക്ഷികള്‍ കൊന്നു ചോര കുടിക്കും . ... പ്രത്യേകിച്ച് പെണ്‍കുട്ടികളെ .... "

ഒരുപാട് പേര്‍ മരിച്ചു കിടന്നിട്ടുള്ള കാവിന്റെ മുന്നിലാണ് താന്‍ നില്‍ക്കുന്നത് . അശ്വതിയുടെ സിരകളില്‍ നടുക്കത്തിന്റെ ദ്യുതി മിന്നി . 

" ഈശ്വരാ .. കാത്തോളണെ ... !! " അശ്വതി മനസ്സില്‍ പ്രാര്‍ഥിച്ചു . തലയില്‍ ഇട്ട തോര്‍ത്ത്‌ നനഞ്ഞു കുതിര്‍ന്നിരുന്നു . ഒരു കൈ കൊണ്ട് അവള്‍ തോര്‍ത്തെടുത്ത് പിഴിഞ്ഞു . ആ കൈ കൊണ്ട് തന്നെ വീണ്ടും തലയില്‍ വിതര്‍ത്തിയിട്ടു.പശുവിനെയും കൊണ്ട് വേഗത്തില്‍ നടന്നു. 

" ആ .............................. !!!!! "

പൊടുന്നനെ കാവില്‍ നിന്നും ഹൃദയം നടുക്കുന്ന ഒരു അലര്‍ച്ച ഉയര്‍ന്നു . 

നടുങ്ങി വിറച്ച അശ്വതി നിലവിളിച്ചു പോയി . നടുക്കവും തണുപ്പും കാരണം ഒരു ചെറിയ ശബ്ദമേ പുറത്തു വന്നുള്ളൂ . 

അശ്വതിയുടെ രോമകൂപങ്ങള്‍ ഷോക്കടിച്ച പോലെ എഴുന്നു നിന്നു . മുന്നോട്ടു കുതിക്കാന്‍ തുടങ്ങിയ അവളെ തല്‍ക്ഷണം രണ്ടു ബലിഷ്ഠ കരങ്ങള്‍ വരിഞ്ഞു മുറുക്കി . നൊടിയിടയില്‍ അശ്വതി കാവിനുള്ളിലേക്ക് വലിച്ചിഴക്കപ്പെട്ടു . 

ശ്വാസം കിട്ടാതെ ഉള്ള പിടച്ചില്‍ ശബ്ദം കാവിനെ നടുക്കി . വെട്ടേറ്റ മൃഗത്തിന്‍റെത് പോലെ ഉള്ള ഒരു ആക്രന്തനം മഴയിലേക്ക് തുളഞ്ഞിറങ്ങി . ഒരു നിമിഷം പ്രകൃതി നിശ്ചലമായത് പോലെ . കെട്ടഴിഞ്ഞ പശു പ്രാന ഭീതിയാലെന്നോണം വിരണ്ടോടി .

പിറ്റേ ദിവസം തണുത്തു വിറങ്ങലിച്ച അശ്വതിയുടെ മൃതദേഹം കാണാന്‍ വന്ന ആള്‍ക്കൂട്ടത്തില്‍ ആ ഗന്ധര്‍വ്വനും ഉണ്ടായിരുന്നു . ആര്‍ത്തി പൂണ്ട അയാളുടെ കണ്ണുകള്‍ അടുത്ത കന്യകയെ ആള്‍ക്കൂട്ടത്തില്‍ പരതി .