Sunday, June 19, 2011

മുടിയാട്ടം

ചെണ്ടയുടെ രൌദ്രതാളം കേട്ടാണ് കണ്ണ് തുറന്നത് . തലയ്ക്കു വല്ലാത്ത ഭാരം . രാത്രി കിടക്കാന്‍ ഒരുപാട് വൈകി . നോട്ട്സ് ഇനിയും എഴുതി തീര്‍ന്നിട്ടില്ല . രണ്ടു ദിവസം പനിച്ചു കിടന്നതിന്റെ ശിക്ഷ . എഴുതിയില്ലെങ്കില്‍ പിന്നെ ക്ലാസ്സില്‍ പോകാതിരിക്കുന്നതാണ് നല്ലത് . ഒന്നും ഒട്ടു മനസ്സിലാവേം ഇല്ല . ചുമ്മാ സാറിന്റെ മുഖത്ത് നോക്കി ഇരിക്കാം . അത്ര തന്നെ .

കീര്‍ത്തന പുതപ്പ് മാറ്റി എണീറ്റു . കണ്ണ് തിരുമ്മി മൂരി നിവര്‍ത്തു . ചെണ്ട മേളം നിലച്ചിട്ടില്ല .

" എന്താമ്മേ ആ ചെണ്ടകൊട്ട് കേള്‍ക്കുന്നത് ? " കീര്‍ത്തന വിളിച്ചു ചോദിച്ചു .

പാത്രങ്ങളുടെ കലപില ശബ്ദത്തോടൊപ്പം അമ്മയുടെ മറുപടിയെത്തി . " ഇന്ന് നമ്മടെ മുണ്ടിയമ്മേടെ ശ്രാദ്ധമാണത്രേ. നിനക്കോര്‍മ്മയില്ലേ മുണ്ടിയമ്മയെ ? കൊടുതിത്തറയില്‍ ഇന്ന് പ്രത്യേക പൂജേം വഴിപാടും ഒക്കെ ഉണ്ട് .. "

" ഈശ്വരാ ... എത്ര പെട്ടെന്നാ ഒരു വര്‍ഷം കഴിഞ്ഞേ ... !!! . എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു "

ബ്രഷിലേക്ക് പേസ്റ്റ്‌ പകര്‍ന്ന് ബാത്രൂമിലേക്ക് കയറി . പല്ല് തേക്കുമ്പോള്‍ മനസ്സ് പിന്നിലേക്ക്‌ പാഞ്ഞു . കരിങ്കുട്ടിത്തറയുടെ ചുറ്റും ചെണ്ടയുടെ മേളത്തിനൊപ്പിച്ച് മുടിയഴിച്ചാടുന്ന സ്ത്രീകള്‍ക്കിടയില്‍ അവര്‍

മുണ്ടിയമ്മ .

തലയെല്ലാം പഞ്ഞിക്കെട്ടു പോലെ നരച്ച അവരെ ഏതു ആള്‍ക്കൂട്ടത്തിലും തിരിച്ചറിയാം . പ്രായം തളര്‍ത്തിയ ശരീരവും കാലം തളര്‍ത്താത്ത മനസ്സും ഉള്ള സ്ത്രീ . വടി കുത്തിയാണ് നടക്കുന്നതെങ്കിലും കാഴ്ച പാതിയിലധികം വാര്‍ധക്യം കവര്‍ന്നെടുത്തെങ്കിലും ചെണ്ടപ്പുറത്ത് കോല് വീഴുന്ന ശബ്ദം എവിടെയെങ്കിലും കേട്ടാല്‍ പിന്നെ അവിടെ ഉണ്ടാവും അവര്‍ . നാട്ടുകാര്‍ക്ക് മനസ്സില്‍ പതിഞ്ഞ ഒരു ആചാരം പോലെ മുണ്ടിയമ്മയില്ലാത്ത ഉത്സവം ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും വയ്യ .

മുത്തപ്പന് കൊടുക്കുന്ന ചടങ്ങിന് മുന്‍പന്തിയില്‍ ഉണ്ടാവും അവര്‍ . മുത്തപ്പന് ഏറെ പ്രിയങ്കരമാണത്രേ കള്ള് . വീടുകളിലും മുത്തപ്പന്‍ തറയിലും മറ്റും വലിയ ആഘോഷത്തോടെ നടത്തുന്ന ചടങ്ങാണ് മുത്തപ്പന്‍ കൊടുതി . മുത്തപ്പന്‍ തറയില്‍ വച്ച് അറുത്ത കരിങ്കോഴിയും കടലയും തേങ്ങാക്കൊത്തും ചേര്‍ത്ത് തയ്യാറാക്കുന്ന വിഭവവും കള്ളും ആണ് മുത്തപ്പന് നേദിക്കുന്നത് . നേദിച്ച പ്രസാദം എല്ലാര്‍ക്കും പങ്കിട്ടു കൊടുക്കും . ആണുങ്ങള്‍ കള്ളും റാക്കും ( വാറ്റുചാരായം ) കുടിക്കും . മുണ്ടിയമ്മ കള്ളുകുടിക്കുന്നത് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് . ആണുങ്ങള്‍ കുടിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഒരു സ്ത്രീ കള്ളുകുടിക്കുന്നത് കണ്ടപ്പോള്‍ ആദ്യമൊക്കെ ഒരു വല്ലായ്മ തോന്നിയിരുന്നു . അമ്മയോട് അത്ഭുതത്തോടെയാണ് ആ രഹസ്യം പറഞ്ഞത് . അമ്മ ചിരിച്ചു അപ്പോള്‍ .

" മുണ്ടിയമ്മ ദേവീ ചൈതന്യം ഉള്ള സ്ത്രീയാ . അതാ കാവിലൊക്കെ വെളിച്ചപ്പാട് സമയത്ത് അവര്‍ മുടിയഴിച്ചാടുന്നെ !!! "

അല്‍പ്പം ഭീതിയോടെയും അതിലേറെ ആരാധനയോടെയുമേ താന്‍ പിന്നെ മുണ്ടിയമ്മയെ കണ്ടിട്ടുള്ളൂ . ഇടക്കൊക്കെ അവര്‍ വീട്ടില്‍ വരും . വരുമ്പോള്‍ തന്നെ അടുത്ത് വിളിച്ചിരുത്തി പല്ലില്ലാത്ത മോണ കാട്ടി ചിരിക്കും . " കീത്തനൂട്ടീ ... " നീട്ടി വിളിച്ച് തലയില്‍ തലോടും . മടിക്കുത്തില്‍ നിന്നും തെങ്ങാപ്പൂള്കള്‍ എടുത്ത് തനിക്ക് നീട്ടും .

ആദ്യമൊക്കെ അവരുടെ അടുത്ത് പോവാന്‍ പേടിയായിരുന്നു . അവരെ കാണുമ്പോള്‍ കള്ള് കുടിക്കുന്നതും , തറയിലും കാവിലും മുടിയഴിച്ച് ആടുന്നതും മനസ്സിലേക്ക് ഓടിയെത്തും . പക്ഷെ ആ ഭയമെല്ലാം അവരുടെ കുഞ്ഞിനെപ്പോലെ ഉള്ള നിഷ്കളങ്കമായ ചിരിയില്‍ അലിഞ്ഞു തീര്‍ന്നു .

ഒരു ദിവസം കൊടുതിത്തറയില്‍ തല പൊട്ടി മരിച്ചു കിടക്കുന്ന മുണ്ടിയമ്മയെയാണ് നാട്ടുകാര്‍ കണ്ടത് . കള്ളുകുടിച്ച് വീണു മരിച്ചതാണെന്നും ഗുരുതിത്തറയില്‍ തല തല്ലി മരിച്ചതാണെന്നും അതല്ല ദേവി തിരികെ വിളിച്ചതാണെന്നും നാട്ടുകാര്‍ക്കിടയില്‍ കഥകള്‍ പ്രചരിച്ചു .

രാത്രി കാലങ്ങളില്‍ കൊടുതിത്തറക്കടുത്ത് കൂടി പോവുന്നവരില്‍ പലരും മുണ്ടിയമ്മയെ കണ്ടിട്ടുണ്ടത്രേ . തറയ്ക്ക് മുന്നില്‍ ഇരുന്നു വിമ്മിക്കരയുന്ന മുണ്ടിയമ്മയെ . പലരും പനിച്ചു വിറച്ചു കിടന്നു . മന്ത്രവാദികള്‍ വന്നു ഹോമവും പൂജയുമെല്ലാം നടത്തി . പക്ഷെ രാത്രികാലങ്ങളില്‍ മുണ്ടിയമ്മയെ കാണുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു .

അവസാനം ഏതോ മന്ത്രവാദി പറഞ്ഞതനുസരിച്ച് മുണ്ടിയമ്മക്ക് ശ്രാദ്ധം ചെയ്യണം . അവര്‍ മരിച്ചു കിടന്ന തറയില്‍ പൂജയും വഴിപാടും നടത്തണം !!!

ചെണ്ടമേളം നിലച്ചിട്ടില്ല . കീര്‍ത്തന കുളിച്ച് തുവര്‍ത്തി .ഡ്രസ്സ്‌ മാറി അടുക്കളയിലേക്കു നടന്നു . പ്രാതലിനുള്ള വിഭവങ്ങള്‍ എല്ലാം അമ്മ ഒരുക്കി വച്ചിട്ടുണ്ട് .

" അച്ഛന്‍ എന്ത്യേ അമ്മേ ? ... " ആവി പറക്കുന്ന ദോശയില്‍ നിന്നും ഒരു കഷ്ണം എടുത്ത് ചവച്ചുകൊണ്ട് കീര്‍ത്തന അമ്മയോട് ചോദിച്ചു .

അച്ഛന്‍ അവിടേക്ക് പോയതാ ... " അമ്മ കുരുതിത്തറയുടെ ഭാഗത്തേക്ക് മുഖം തിരിച്ചു . " അല്ല നീ എന്തെ ഇത്രേം വൈകിയേ ? "

കീര്‍ത്തന അത് ശ്രദ്ധിക്കാതെ ഫ്ലാസ്കില്‍ നിന്നും അല്പം ചായ ഗ്ലാസിലേക്ക് പകര്‍ന്ന് കുടിക്കാന്‍ തുടങ്ങി .

" നീ പോയി ഒന്ന് തൊഴുതിട്ട് വാ കീര്‍ത്തനേ ... !!! "

" ഓ എനിക്കെങ്ങും വയ്യ . ഒരുപാട് എഴുതാനുണ്ടമ്മേ ... " കീര്‍ത്തന അമ്മയെ ചുറ്റിപ്പിടിച്ച് കൊഞ്ചി .

" അങ്ങനെ പറയാതെ മോളേ .. ആയമ്മക്ക് ഒരുപാട് ഇഷ്ടായിരുന്നില്ലേ നിന്നെ ? എന്റെ മോള് ചെല്ല് . നല്ല കുട്ടിയല്ലേ ? " അമ്മ വാല്‍സല്യത്തോടെ കീര്‍ത്തനയുടെ മുടിയില്‍ തലോടി .

" ഉം .. ശരി !! " മനസ്സില്ലാ മനസ്സോടെ സമ്മതിച്ച് കീര്‍ത്തന തറയുടെ അടുത്തേക്ക് നടന്നു . ഒരുപാട് പേര്‍ ഉണ്ട് . ഒരു ഉത്സവത്തിന്റെ ആള്‍ക്കൂട്ടം . കീര്‍ത്തനയുടെ കണ്ണുകള്‍ ആള്‍ക്കൂട്ടത്തില്‍ അച്ഛനെ പരതി .

അപ്പുമാഷോട് എന്തോ സംസാരിച്ചു നില്‍ക്കുന്ന അച്ഛന്റെ അടുത്തേക്ക് കീര്‍ത്തന നീങ്ങി .

" ആ ... മോള് വന്നോ ? നീ ഒന്ന് തോഴുതിട്ട് വാ . " ഭണ്ഡാരത്തില്‍ ഇടാനുള്ള ചില്ലറത്തുട്ടുകള്‍ അച്ഛന്‍ അവള്‍ക്കു നല്‍കി . കൊടുതിത്തറയുടെ മുന്നില്‍ കണ്ണടച്ച് തൊഴുതു .

" കീത്തനൂട്ടീ ..... !!! "

കാറ്റിന്റെ മന്ത്രണം പോലെ ആ വിളിയൊച്ച കേട്ട് കീര്‍ത്തന നടുങ്ങിപ്പോയി . കണ്ണ് തുറന്നു ചുറ്റും നോക്കി . പുരുഷാരം മാത്രം . തോന്നിയതായിരിക്കും . വീണ്ടും അവള്‍ കണ്ണടച്ചു .

" കീത്തനൂട്ടീ ..... !!! " വീണ്ടും മുണ്ടിയമ്മയുടെ സ്വരം കാതില്‍ . കീര്‍ത്തനയുടെ രോമകൂപങ്ങള്‍ ഭീതിയാല്‍ എഴുന്നു നിന്നു . മുണ്ടിയമ്മയുടെ ചിരിയുടെ അലയൊലികള്‍ കാതില്‍ മുഴങ്ങുന്നു . " കീത്തനൂട്ടീ ..... !!! " എന്നുള്ള വിളിയൊച്ച ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുന്നു ...

" അടുത്ത ദേവി നീയാ ..... " മുണ്ടിയമ്മയുടെ സ്വരം തലച്ചോറിനെ മന്ദീഭവിപ്പിച്ചുവോ ? കീര്‍ത്തനയെ വിറയ്ക്കാന്‍ തുടങ്ങി . തന്റെ ചുറ്റും ഉള്ള പുരുഷാരം മങ്ങി മങ്ങി ഇല്ലാതാവുന്നു . ചെണ്ടയുടെ രൌദ്ര താളം അന്തരീക്ഷത്തില്‍ ലയിച്ചു ചേരുന്നു . ശൂന്യത മാത്രം ...

" അമ്മേ .... ദേവീ ..... !!!!! " കീര്‍ത്തനയില്‍ നിന്നും ഒരു നിലവിളി പോലെ ആ ശബ്ദം ഉയര്‍ന്നു . ആളുകള്‍ നടുങ്ങി നോക്കി നില്‍ക്കെ കീര്‍ത്തന മുടിയഴിച്ച് കുരുതിത്തറയ്ക്ക് മുന്നില്‍ ആടാന്‍ തുടങ്ങി .

അവളുടെ കാതില്‍ അച്ഛന്റെ നിലവിളിയേക്കാള്‍ കൂടുതല്‍ ഉച്ചത്തില്‍ മുണ്ടിയമ്മയുടെ ചിരി മുഴങ്ങുകയായിരുന്നു അപ്പോള്‍ .

Monday, June 13, 2011

താളവട്ടം



" കൊലയാളി ... കൊലപാതകി .... കൊല്ലവളെ ...... "

നാല് പാട് നിന്നും അലര്‍ച്ചകള്‍ മുഴങ്ങുന്നു . ക്രൌര്യ മുഖത്തോടെ പാഞ്ഞടുക്കുന്ന പുരുഷാരം . 

" കൊല്ലവളെ .. ഇങ്ങനെ ഒരു ജന്മം ഇനിയീ നാട്ടില്‍ വേണ്ട .. " 

അമല കാതുകള്‍ പൊത്തി . വയ്യ .. ഇനിയും സഹിക്കാനുള്ള കരുത്തില്ല . കണ്ണുകള്‍ ഇറുക്കിയടച്ചിട്ടും ചിതറി തെറിക്കുന്ന ചോരത്തുള്ളികള്‍ തലച്ചോറിനെ പ്രകമ്പനം കൊള്ളിക്കുന്നു . 

"അമ്മേ ......................... "

തണുത്ത പരുപരുത്ത തറയിലേക്കു അമല തളര്‍ച്ചയോടെ ഇരുന്നു . വീണ്ടും അതേ നിലവിളി . പുരുഷാരത്തിന്റെ ഗര്‍ജ്ജനത്തിനൊപ്പം പ്രാണന്‍ വേര്‍പെട്ടു പോകുമ്പോഴുള്ള  അവസാനത്തെ പിടച്ചില്‍ . പ്രാവിന്റെ കുറുകല്‍ പോലെ ശ്വാസ നാളത്തില്‍ ജീവന്റെ അവസാന മുടിയാട്ടം . 

"അമ്മേ .................... "

"മോളേ ............. " നെഞ്ച് പൊട്ടിയ ഒരു വിലാപത്തോടെ അമല ജയിലിന്റെ ചുമരില്‍ തലയിടിച്ചു . പല തവണ . കണ്ണുകള്‍ ചിന്തുന്നത്‌ ചോരത്തുള്ളികള്‍ ആണെന്ന് അമലക്ക് തോന്നി . ഹൃദയത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുന്നു . നെറ്റി പൊട്ടി ചോര ചുവരിലൂടെ ഒഴുകി . തണുത്ത തറയിലേക്കു അമല കുഴഞ്ഞു വീണു .

ഓര്‍മയുടെ അഗാധതയിലെങ്ങോ കുപ്പിവളകള്‍ ഉടയുന്നത് പോലുള്ള കുസൃതിച്ചിരി. കൊച്ചരിപ്പല്ലുകള്‍ കാട്ടി കാലം തനിക്കായ് നല്‍കിയ പുണ്യം പുഞ്ചിരിക്കുന്നു . മനസിലേക്ക് ഒരു അഭൌമ ചൈതന്യം വന്നു നിറയുന്നത് പോലെ അമലക്ക് തോന്നി . മനസ് ശാന്തമാവുകയാണോ? അതോ കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തതയോ ? അറിയില്ല ...

ഓര്‍മയുടെ പുസ്തകത്താളുകള്‍ മറിയുന്നു .പരന്നു കിടക്കുന്ന വയലേലകളില്‍ കാറ്റിന്റെ നടനം . ഒരു നേര്‍ത്ത മന്ത്രണം പോലെ കൊയ്ത്തു പാട്ടിന്റെ ഈണം ചുരമിറങ്ങി വരുന്നു . ചെണ്ടയുടേയും ഇലത്താളത്തിന്റെയും രൌദ്ര നാദം . മനസ് ചരടറ്റ ഒരു പട്ടം പോലെ  പായുകയാണ് തന്റെ ഗ്രാമത്തിലേക്ക് ... വയല്‍ക്കരയില്‍ ദേവാലയം പോലെ ശാന്തമായ ആ കൊച്ചു വീട്ടിലേക്ക് ...

പെറ്റു വീണപ്പോള്‍  തന്നെ തന്തയെ കൊന്ന കരിം പൂരാടക്കാരി എന്ന കുത്ത് വാക്കുകള്‍ ഓര്മ വച്ച കാലം മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്‌ . അമ്മാവന്മാരുടെയും അമ്മാവിമാരുടെയും കണ്ണിലെ കരടായി   ജീവിച്ച നരച്ച ബാല്യം. ആകെയുള്ള ഒരു ആശ്വാസം അമ്മയുടെ സാന്ത്വനം മാത്രം. കണ്ണീരു കൂട്ടി കഴിച്ച ഒരു പിടി ചോറിന്റെ രുചി അച്ഛന്റെ പട്ടടയില്‍ എത്തി നില്‍ക്കുന്നത് വരെയുള്ള ചീത്ത വിളികള്‍ . തന്റെ പ്രതികരണ ശേഷി അമ്മയുടെ കണ്ണീരോടെയുള്ള യാചനകള്‍ക്കു മുന്നില്‍ മുനയൊടിഞ്ഞു പോകുന്നത് ഒട്ടൊരു അപമാനത്തോടെയെ നോക്കി കാണാന്‍ കഴിഞ്ഞുള്ളു അന്ന്. എന്നാല്‍ ഇന്ന് ഈ അവസ്ഥയില്‍ എത്തി നില്‍ക്കുമ്പോള്‍ അറിയുന്നു അമ്മയുടെ കണ്ണീരിന്റെ വില എത്ര ഉണ്ടായിരുന്നെന്ന്. ജീവിതത്തിന്റെ ഊഷര ഭൂമിയില്‍ പകച്ചു നില്‍ക്കുമ്പോള്‍ താങ്ങും തണലുമായി വന്ന പ്രിയപ്പെട്ടവനെ സ്വീകരിക്കാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. 

അമ്മയുടെ പോലും എതിര്‍പ്പിനെ അവഗണിച്ച് ഇറങ്ങി പുറപ്പെടുമ്പോള്‍ ഒരു കാരാഗൃഹത്തില്‍ നിന്നുള്ള മോചനത്തിന്റെ സുഗന്ധ മാരുതന്‍ തഴുകി തലോടാന്‍ ഉണ്ടായിരുന്നു.   

സ്വര്‍ഗമായിരുന്നു ആ വീട് . രാഹുലിന്റെ  വലിയ ഒരു ആഗ്രഹമായിരുന്നു. വയല്‍ക്കരയില്‍ ഒരു വീട്. ശാന്തമായ അന്തരീക്ഷത്തില്‍ ഗ്രാമ സൌന്ദര്യം അനുഭവിക്കാന്‍ രാഹുല്‍ തെരഞ്ഞെടുത്തതായിരുന്നു ആ മലഞ്ചെരുവിലെ സ്വപ്ന ഗേഹം .ജീവനായിരുന്നു രാഹുലിന് തന്നെ . ശാപത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും സ്നേഹത്തിന്റെ താഴ്വരയിലേക്ക് പറിച്ചു മാറ്റപ്പെട്ടപ്പോള്‍ മനസും ഹൃദയവും മന്ത്രിച്ചു . ഇത്രയും കാലം കണ്ണീരു കുടിച്ചതിനു ദൈവം തന്ന കാരുണ്യമായിരിക്കാം ഈ ജീവിതം. 

തേവരുടെ മുന്നില്‍ നിത്യം നമിക്കുന്നതിന്റെ പുണ്യമായിരുന്നോ തങ്ങള്‍ക്കിടയിലേക്ക്‌ പിറന്നു വീണ പൊന്നു ?  ആയിരിക്കാം. തങ്ങളുടെ സ്നേഹ സാമ്രാജ്യത്തിലേക്ക് സന്തോഷത്തിന്റെ വര്‍ണ രാജികള്‍ വിതറിക്കൊണ്ട് മാലാഖയെപ്പോലെ വന്ന പൊന്നു . അവളായിരുന്നു തങ്ങള്‍ക്കു എല്ലാം. അവള്‍ക്കു വേണ്ടിയായിരുന്നു ജീവിതം. തങ്ങളുടെ .....

" ഇങ്ങോട്ട് എണീക്കെടീ .... തലയെല്ലാം തല്ലിപ്പൊട്ടിച്ചു ഇവിടെ കിടന്നെങ്ങാന്‍ ചത്ത്‌  പോയാല്‍ ഉത്തരം പറയേണ്ടത് ഞങ്ങളാ .. "

ജയില്‍ വാര്‍ഡന്റെ  സ്വരം . അമല തല ഉയര്‍ത്തി . ചുമരിലൂടെ ഒഴുകിയ ചോരച്ചാലുകള്‍ ഉണങ്ങി  തുടങ്ങിയിരിക്കുന്നു .  

" പിടിച്ചു കൊണ്ട് വാ അവളെ . മരുന്ന് വച്ചു കെട്ടാം. എന്നിട്ട്  പിന്നേം പോയി തല തല്ലി പൊട്ടിക്കട്ടെ . മനുഷ്യനെ മെനക്കെടുത്താനായിട്ടു . ശവം .  "

മുറിവില്‍ മരുന്ന് വച്ചു കെട്ടുമ്പോള്‍ നല്ല സുഖം തോന്നി. " അവളെ അങ്ങ് ബോധം കെടുത്തി ഇട്ടേക്കു ഡോക്ടറെ . അല്ലെങ്കില്‍ അവളിനീം തലമണ്ട അടിച്ചു  പൊട്ടിക്കും. അല്ലെങ്കിലെ സ്വൈര്യം ഇല്ല. അതിനെടയിലാ ഇവളുമാരുടെ ഓരോ സൂക്കേട്‌ . " വാര്‍ഡന്റെ പ്രാക്ക് . ഞരമ്പുകളില്‍ സൂചിയുടെയും മരുന്നിന്റെയും തണുപ്പ് . കാഴ്ച മങ്ങുന്നു. ബോധ മണ്ഡലം ചുരുങ്ങി ചെറുതാവുന്നു . വയലേലകളില്‍ കാറ്റിന്റെ മര്‍മരം . കൊയ്ത്തു പാട്ടിന്റെ ഈണം ...
ദൈവത്തിനു പോലും അസൂയ തോന്നിയിരിക്കാം തങ്ങളുടെ ജീവിതം കണ്ടിട്ട്. സ്നേഹിച്ചു കൊതി തീരും മുമ്പേ രാഹുലിനെ വിധി തന്നില്‍ നിന്നും തട്ടിയെടുത്തു . പ്രജ്ഞയില്‍ ഇരുള്‍ മൂടിയ ദിനരാത്രങ്ങള്‍ . പ്രതീക്ഷയുടെയും മുന്നോട്ടുള്ള പ്രയാണത്തിന്റെയും കൈത്തിരി നാളമായി പൊന്നു കൂടെ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ജീവിതം അവസാനിപ്പിക്കാതിരുന്നത് . പൊന്നുവിനെ പഠിപ്പിക്കണം. വല്യ ആളാക്കണം ... 

മോളെ ചേര്‍ത്ത് പിടിച്ചു ഇരുളിലേക്ക് കണ്ണും നട്ട്‌ അനിശ്ചിതത്വത്തിന്റെ അഗാധതയിലേക്ക്‌ കൂപ്പു കുത്തുമ്പോഴാണ് വാതിലില്‍ മുട്ട് കേട്ടത് . 

" ആരാ ... ? "

" ഞങ്ങളാ .. വാതില്‍ തുറക്ക് .. !!! "

" ഞങ്ങള്‍ക്ക് പേരില്ലേ? ... ഞങ്ങള്‍ എന്താ ഈ അസമയത്ത് ? " വാക്കുകള്‍ പേടി കൊണ്ട് അല്പം ഇടറിയോ എന്ന് സംശയിച്ചു .

" മര്യാദക്ക് വാതില്‍ തുറക്കുന്നോ അതോ ഞങ്ങള്‍ ചവിട്ടി തുറക്കണോ ... ??? !!! "
വാതിലില്‍ ഉള്ള മുട്ട് ഉച്ചത്തിലായി . മോള്‍ ഉണര്‍ന്നു കരയാന്‍ തുടങ്ങി . അടുത്തെങ്ങും വീടുകള്‍ ഇല്ലാത്തതില്‍ അന്നാദ്യമായി അമലക്ക് ഉള്‍ക്കിടിലം ഉണ്ടാക്കി . ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കിയാല്‍ പോലും ആരും കേള്‍ക്കില്ല . തലയിണക്കടിയില്‍ വച്ചിരിക്കുന്ന വെട്ടു കത്തിയില്‍ അമല പിടി മുറുക്കി. രാഹുല്‍ പോയതിനു ശേഷം എപ്പോഴും ആ കത്തി തലയിണക്കടിയില്‍ വെക്കാന്‍ മറക്കാറില്ല . 
" നീ അത്ര പുണ്യാളത്തി ഒന്നും ചമയണ്ട . മര്യാദക്ക് വാതില്‍ തുറക്കെടീ .. "
വാതില്‍ ചവിട്ടി  പൊളിക്കാനുള്ള ശ്രമമാണ് . മോളെ ഒന്ന് കൂടി മുറുകെ പിടിച്ചു . എന്ത് തന്നെ വന്നാലും കീഴടങ്ങില്ല .
വാതില്‍ തകര്‍ന്നു വീണു . അകത്തേക്ക് പാഞ്ഞു കയറിയ മൂന്നു പേരില്‍ ആദ്യത്തെ ആള്‍ക്ക് നേരെ വെട്ടു കത്തി ആഞ്ഞു വീശി. കാളക്കൂറ്റന്റെ അമറിച്ച പോലെ ഒരു ആക്രന്തനം അയാളില്‍ നിന്നുയര്‍ന്നു . വെട്ടുകത്തിയിലൂടെ ചോര കയ്യിലേക്ക് ഒഴുകിയിറങ്ങി . കൂടെയുള്ള രണ്ടു പേര്‍ പകച്ചു നില്‍ക്കുകയാണ് . മോള്‍ ഒരു മൂലയില്‍ പേടിച്ചരണ്ടു വിതുമ്പുന്നു . 
" ആര്‍ക്കാടാ എന്നെ വേണ്ടത് ? വരിനെടാ ... !!! " കോമരങ്ങള്‍ ഉറഞ്ഞു തുള്ളി . രൌദ്ര താളങ്ങള്‍ മുഴങ്ങുന്നു ചുറ്റിലും . അങ്കക്കലി പൂണ്ടു നില്‍ക്കുകയാണ് മനസ്സ് . അടുത്തവന്‍ മുന്നോട്ടാഞ്ഞതും വീണ്ടും വെട്ടുകത്തി വീശി . ഒരു നിമിഷം . ഒരു കുഞ്ഞുടുപ്പിന്റെ മിന്നല്‍ മുന്നില്‍ . ഒരുത്തന്‍ പൊന്നുവിനെ വാരിയെടുത്ത് മുന്നിലേക്ക്‌ നീട്ടിപ്പിടിച്ചതാണെന്ന് കാണാന്‍ വൈകി . മുഖത്തേക്ക് ചോര ചിതറിത്തെറിച്ചു .
"അമ്മേ .............. !!! " 
മോളുടെ അലരിക്കരച്ചില്‍ ഇടയ്ക്കു വച്ചു മുറിഞ്ഞു . പിഞ്ചു കണ്ണുകളില്‍ ദയനീയത ഓളം വെട്ടി . ചിറകൊടിഞ്ഞ പക്ഷിയെപ്പോലെ പൊന്നു .....
രൌദ്ര താളം വീണ്ടും . മുടിയാട്ടത്തിനുള്ള സംഘം  നിരന്നു കഴിഞ്ഞു .  വീരാളിപ്പട്ടുടുത്ത കോമരങ്ങള്‍ വാളും ചിലമ്പുമായി  ഉറഞ്ഞു തുള്ളുന്നു . കതിനാ വെടികള്‍ മുഴങ്ങി . തലയിലൂടെ അനേകം ചെറു വണ്ടുകള്‍ മൂളിപ്പറക്കുന്നു .
" മോളേ .................... !!! " 
അമല ചാടി എണീറ്റു . ചെണ്ടയുടെ നാദം ചെവികളില്‍ അല തല്ലുന്നു .  തലച്ചോര്‍ പ്രകമ്പനം കൊള്ളുന്നു . ദംഷ്ട്ര കാട്ടി കോലങ്ങള്‍ അലറി വിളിക്കുന്നു . 
വയ്യ .. സഹിക്കാന്‍ വയ്യ . ചിതറി വീണ മുടിയിഴകള്‍ വലിച്ചു പറിച്ചു അമല . തലക്കുള്ളില്‍ കൊടുംകാറ്റിന്റെ ഇരമ്പം . അലറി തിമര്‍ത്തു പെയ്യുന്ന മഴ . മിന്നാമിനുങ്ങുകള്‍ തലക്കകത്ത് വെള്ളി വെളിച്ചം നിറക്കുന്നു . സെല്ലിന്റെ  കമ്പിയഴികളില്‍  ഭ്രാന്തമായ മനസ്സോടെ അമല  തലയിടിച്ചു . 
" മോളേ ..................... !!! " ഹൃദയം തകര്‍ന്ന നിലവിളി പകുതിക്ക് വച്ചു മുറിഞ്ഞു . പകരം അനിയന്ത്രിതമായ അട്ടഹാസം ചിറകടിച്ചുയര്‍ന്നു . വിതുമ്പലുകളുടെ രാക്കോലങ്ങള്‍   ഇനി മടങ്ങിവരാത്ത അവസാന യാത്ര ചൊല്ലി പുറത്തെ മഴയിലേക്ക്‌ ഇറങ്ങിപ്പോയി . എല്ലാത്തിനും സാക്ഷിയായി മങ്ങി കത്തുന്ന വൈദ്യുതി വിളക്ക് പതിയെ കണ്ണടച്ചു .  

Wednesday, June 8, 2011

മഴ



മഴ പെയ്യുന്ന വയല്‍ക്കരയില്‍
ഒരു നിലാപക്ഷിയായ് ഞാന്‍
വ്രണിത ഹൃദയമോടെ നില്‍ക്കെ
കേള്‍പ്പൂ പ്രകൃതിതന്‍ ദുന്ദുഭി നാദം

ഇടിമിന്നല്‍ പിണരുകള്‍ ഭൂവിന്‍റെ മാറില്‍
ക്ഷതമെല്‍പ്പിച്ചു മരിച്ചു വീഴ്കെ
ഓര്‍മ തന്‍ മാറാല നീക്കി ജ്വലിക്കുന്നു
മഴയിറ്റു വീഴും മിഴിക്കോണിന്‍ ചിത്രങ്ങള്‍

പുകപിടിച്ചു ദ്രവിച്ച പനയോല ചുമരിലൂ -
ടിറ്റിറ്റു വീഴുന്നു കണ്ണീര്‍ പോലെ മഴത്തുള്ളികള്‍
മനസ് പോലെ മങ്ങി ആളുന്ന ചിമ്മിനി വിളക്കിന്‍ ചുറ്റും
രാത്രീന്ജരന്മാര്‍ വട്ടമിട്ടു പറക്കുന്നു

നനഞ്ഞു കുതിര്‍ന്ന പായയില്‍ വിശപ്പിന്‍ രോദനം
പിഞ്ഞിത്തുടങ്ങിയ പുതപ്പിനാല്‍ മൂടി വെക്കവേ
ശരീരത്തിലാഴുന്നു നനവിന്‍ തണുത്ത സൂചികള്‍
മനസിനെക്കാള്‍ തണുപ്പോടെ വീണ്ടും വീണ്ടും

മഴയുണ്ടായിരുന്നെനിക്ക് കൂട്ടായെപ്പോഴും
ചിരിക്കു മുന്നിലും കരയുമ്പോള്‍ കൂടെ കരഞ്ഞും
മനസും ശരീരവും മരവിച്ച ഹൃദയവും
മഴ പോലെ അലിയട്ടെ ഈ ജീവ വായുവും

സമ്മാനം


ഇന്നെന്‍ ജന്‍മദിനം
ഭൂമിയെ കാണാന്‍ കൊതിച്ചു
വര്‍ണത്തിന്‍ വെളിച്ചത്തിലേയ്ക്കു ഞാന്‍
ഊളിയിട്ടിറങ്ങിയിട്ടിന്നു
ഒരു വര്‍ഷമാകുന്നു
അമ്മിഞ്ഞപ്പാലിന്‍ മാധുര്യം ; ചുണ്ടില്‍
മാതൃത്വത്തിന്‍ വാത്സല്യം
പറിച്ചു മാറ്റപ്പെട്ടിട്ടു ഇന്നേക്ക്
നാളേറെ കഴിയുന്നു
വര്‍ണ വിളക്കുകള്‍ തെളിഞ്ഞ
വീടിന്റെ ചുറ്റിലും
വിരുന്നുകാര്‍ വന്നെത്തി
വിളിച്ചവരും വിളിക്കാത്തവരും
കൌതുകം കണ്ണില്‍ വിരുന്നിനെത്തി
വിളക്കിന്‍ ചുവട്ടില്‍
ഈയം പാറ്റ പോലെ ഞാനെന്ന
വിളക്കിന്‍ മുന്നില്‍ പൊതിയുന്നു പുരുഷാരം
ഹാപ്പി ബര്‍ത്ത് ഡേ പാടി എല്ലാവരും
അര്‍ത്ഥമെന്തെന്നറിയാത്ത
കൊച്ചു കിടാങ്ങള്‍ അതേറ്റു ചൊല്ലി
കൈ കൊട്ടി പാടുമ്പോഴും അവരുടെ കണ്ണില്‍
വിരിയുന്നു എന്നെക്കാളേറെ
മുന്നില്‍ വച്ചിരിക്കുന്ന
മെഴുകു തിരി കാലുകള്‍ നാട്ടിയ
കേക്കിന്റെ സൌരഭ്യം
അച്ഛന്റെ കൈയില്‍ തിളങ്ങും
കത്തിയാല്‍ വെട്ടിമുറിച്ച്
മധുരത്തിന്‍ തുള്ളികള്‍ തെറിപ്പിക്കെ
ഒരു വാക്കിനാല്‍ എന്റെ പിറന്നാള്‍
ഒതുക്കിയവര്‍
മധുരത്തിനായി
മല്‍പ്പിടിത്തം നടത്തുന്നു
ബഹളത്തില്‍ പിന്നിലേക്കെറിയപ്പെട്ട
പിഞ്ചിളം കണ്ണുകള്‍ ചുറ്റിലും പരതവേ
പീള മൂടിയ കണ്ണുകള്‍ വലം വെക്കുന്നു
മുത്തശ്ശി എന്നാണതിന് പേരെന്ന്
ആരോ ചൊല്ലി തന്നതോര്‍ക്കുന്നു
പഴയ ചാക്കുകള്‍ അടുക്കിയ മുറിയില്‍
ഇരുള്‍ മൂടിയ പുക പിടിച്ച
ചുമരുകള്‍ക്കുള്ളില്‍
ഞാനും ഒരു ജന്മമാണെന്നു
ദീന ദീനം കേഴുന്ന
വിളര്‍ത്തു മെലിഞ്ഞ ഒരു അസ്ഥി പഞ്ജരം
മുത്തശ്ശി എന്ന വിരോധാഭാസം
അതിഥികള്‍ പോകും വരെ
മുറിയില്‍ കിടക്കണം
പുറത്തേക്കു വരരുത്.
അപമാനമാണ് ഞങ്ങള്‍ക്കത്
അച്ഛന്റെ ആജ്ഞ മുത്തശ്ശിയുടെ കണ്‍കളില്‍
ദിവാ സ്വപ്നത്തിന്റെ ഭീതി നിറക്കെ
കണ്ണുകള്‍ തേടുന്നു
വിശപ്പ്‌ മണക്കുന്ന സുഭിക്ഷമായ
പാത്രങ്ങളിലേക്ക്
വിശപ്പിന്‍ മൂര്‍ധന്യതയില്‍
ആര്‍ത്തിയോടെ നോക്കുന്ന മുത്തശ്ശി
കയ്യില്‍ ഇപ്പോഴും ബാക്കി കിടക്കുന്ന 
മധുരത്തിന്‍ തുണ്ടുമായ് ഇരുള്‍ വീണ
ഇടനാഴിയിലൂടെ ആ കയ്യിലേക്ക്
പകരവേ അറിയുന്നു ഞാന്‍
ഇതാണെന്‍ സമ്മാനം. മുത്തശ്ശിയുടെ വിറയാര്‍ന്ന
കൈകളാല്‍ തലയില്‍ തലോടലിന്‍
വാത്സല്യം വിളമ്പിയ ഈ സ്നേഹമാണെനിക്ക്
ലഭിച്ച അമൂല്യ സമ്മാനം

തവപ്പുതല്‍വന്‍


" പണ്ട് പണ്ടൊരു രാജ്യത്ത് ഒരു രാജാവുണ്ടായിരുന്നു . ആ രാജാവിന് അതി സുന്ദരിയായ ഒരു മകള്‍ . രാജകുമാരിയുടെ പേര് .... "

അപ്പു മാഷ്‌ അംഗ വിക്ഷേപങ്ങളോടെ കഥ പറഞ്ഞു തുടങ്ങി. കുട്ടികള്‍ ഉദ്വേഗം തിങ്ങുന്ന മിഴികളോടെ ഇമ വെട്ടാതെ മാഷിന്റെ മുഖത്തേക്ക് നോക്കി നിന്നു . 

" ആ രാജ കുമാരിയുടെ പേരാണ് ..... "

അപ്പോഴാണ്‌ അപ്പു മാഷ് അത് കണ്ടത്. 

ഓട മുള കൊണ്ടുള്ള പരമ്പു ചുമരിനിടയിലൂടെ  കൌതുകം വിരിഞ്ഞ രണ്ടു കുഞ്ഞി കണ്ണുകള്‍ . മാഷിന്റെ കഥാ കഥനത്തില്‍ ലയിച്ചു നില്‍ക്കുകയാണ് . 

" ആരാ അത് ? ..... "

കുഞ്ഞി കണ്ണുകളില്‍ നടുക്കത്തിന്റെ ഒരു അല മിന്നി .

" ഇങ്ങു വന്നേ ... " മാഷ് അവനെ നോക്കി .

സംശയത്തോടെ അവന്‍ ചുറ്റും നോക്കി . ഇരുന്നിടത്ത് നിന്നും പതിയെ എണീറ്റ്‌ മാഷിന്റെ അടുത്തേക്ക് ചുവടു വച്ചു .

പിഞ്ഞി തുടങ്ങിയ ട്രൌസര്‍ . ബട്ടണുകള്‍ ഇല്ലാത്ത മുഷിഞ്ഞ കുപ്പായം. വലതു വശത്തേക്ക് വീണു കിടക്കുന്ന അലസമായ പാറിപ്പറന്ന തലമുടി . 

" എന്താ നിന്റെ പേര് ? " 

സംശയത്തോടെ അവന്‍ ചുറ്റും നോക്കി. മറ്റു  കുട്ടികളുടെ എല്ലാം ശ്രദ്ധ തന്റെ മേലാണെന്ന് അവന്‍ തിരിച്ചറിഞ്ഞു . 

" ശെന്തില്‍ "

താഴേക്കു നോക്കിയാണവന്‍ അത് പറഞ്ഞത് . 

" ആരാ നീ ? നിന്റെ വീടെവിടെയാ? "

" ആ വിറകു വെട്ടാനൊക്കെ പോകുന്ന അണ്ണാച്ചിയുടെ മോനാ മാഷേ ... "

കുട്ടികളുടെ കൂട്ടത്തില്‍ നിന്നും ആരൊക്കെയോ ഉറക്കെ പറഞ്ഞു . മാഷ്‌ അവന്റെ മുഖത്തേക്ക് സാകൂതം നോക്കി. 

" എന്തിനാ ശെന്തില്‍ ഒളിച്ചു നിന്നത്? "

അവന്റെ മുഖത്ത് വിഹ്വലത കളിയാടി . " എനക്ക് കഥ നാ റൊമ്പ പുടിക്കും സാര്‍ . അതിനാലെ താം ..... " 

അവന്‍ വീണ്ടും തല താഴ്ത്തി . മാഷ് ആകെ വല്ലാത്തൊരു അവസ്ഥയില്‍ ആയി. തമിഴ് അത്രയ്ക്ക് വശമില്ല. കേട്ടാല്‍ മനസിലാകും എന്നല്ലാതെ പറയാന്‍ അറിഞ്ഞു കൂടാ. പുറം നാടുകളില്‍ ഒന്നും പോകാത്തത് കൊണ്ടായിരിക്കാം. എന്തായാലും അറിയുന്ന തമിഴില്‍ പറയാം 

" ഉനക്ക് പടിക്കണോന്നു ആസയിരുക്കാ ? "

" ആം ... !!! "

"എങ്കി അവരുടെ കൂടെ പോയി ഇരുന്നോ . "

അവന്റെ മുഖത്ത് അവിശ്വനീയത വന്നു നിറഞ്ഞു . കളിയായിട്ടു പറഞ്ഞതാണോ എന്ന മട്ടില്‍ അവന്‍ മാഷിന്റെ മുഖത്തേക്ക് നോക്കി . മാഷ് അതെ എന്ന അര്‍ത്ഥത്തില്‍ കണ്ണ് ചിമ്മി . 

അവന്റെ കുഞ്ഞു കണ്ണുകള്‍ നിറഞ്ഞു തുളുമ്പി . മാഷ് കൈ നീട്ടി ആ കണ്ണീര്‍ തുടച്ചു . " ഇനിമേ അഴക്കൂടാത് . എപ്പോതും ഉന്‍ മുഖത്തിലെ സിരിപ്പ് താന്‍ വരണം . പുരിയിതാ ? . പോയി ഉക്കാര് "

അവന്‍ സമ്മതത്തോടെ തലയാട്ടി. നിറഞ്ഞ പുഞ്ചിരിയോടെ പിന്‍ ബെഞ്ചില്‍ പോയി ഇരുന്നു . മറ്റു കുട്ടികളെല്ലാം ഒരു അത്ഭുത വസ്തുവിനെ കാണുന്ന പോലെ അവനെ നോക്കി 

" ഇനി ശേന്തിലും നിങ്ങളുടെ കൂട്ടത്തില്‍ ഒരാളാണ്. നിങ്ങളുടെ കൂട്ടുകാരന്‍ . അങ്ങനെ വേണം അവനോടു പെരുമാറാന്‍ . കേട്ടല്ലോ ? "

" ശരി സാര്‍ .. !!! " കുഞ്ഞുങ്ങള്‍ ഏക സ്വരത്തില്‍ വിളിച്ചു കൂവി .

" ഉനക്ക് മലയാളം തെരിയുമാ? "

" കൊഞ്ചം തെരിയും സാര്‍ .  കേട്ടാ തെരിയും. ആനാ പേസ തെരിയാത് "

ഭാഗ്യം. മലയാളം കേട്ടാല്‍ അറിയാമല്ലോ. തന്നെപ്പോലെ തന്നെ . മാഷ്‌ നേര്‍ത്തൊരു പുഞ്ചിരിയോടെ കുട്ടികളെ നോക്കി . എല്ലാരും അവനെ തന്നെ സാകൂതം നോക്കി നില്‍ക്കുകയാണ് . 

അപ്പു മാഷ്‌ കഥ തുടര്‍ന്നു . ഏതോ അത്ഭുത ലോകത്ത് എത്തിപ്പെട്ട പോലെ കുട്ടികള്‍ കഥയില്‍ മുഴുകി. 

" ഡേയ് ശെന്തില്‍ .......... !!!!! "

പെട്ടെന്ന് ഒരു അലര്‍ച്ച മുഴങ്ങി . മാഷും കുട്ടികളും ഒരുപോലെ ഞെട്ടിത്തിരിഞ്ഞു നോക്കി . വാതില്‍ക്കല്‍ നില്‍ക്കുന്നു കറുത്ത് തടിച്ചു ഭീമാകാരനായ ഒരാള്‍ . കയ്യില്‍ മൂര്‍ച്ചയേറിയ കോടാലി . അയാളെ കണ്ടതേ ശെന്തില്‍ ചാടി എണീറ്റു . പേടി കൊണ്ട് ആ കുരുന്നു വിറക്കാന്‍ തുടങ്ങി . 

" ഇങ്കെ എന്നടാ ഉനക്ക് വേല ? .... "

" അപ്പാ അത് വന്ത് ... നാന്‍ സുമ്മാ ... "

ഇതാണോ ആ വിറകുവെട്ടുകാരന്‍ അണ്ണാച്ചി ? മുഖം കണ്ടാല്‍ അറിയാം മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്തവനാണെന്ന് . മാഷ് എഴുന്നേറ്റു അയാളുടെ അടുത്തേക്ക് ചെന്നു .

" അണ്ണാച്ചി . അവന്‍ ഇവിടെ ഇരുന്നു പഠിച്ചോട്ടെ . അവനു പഠിക്കാന്‍ നല്ല ആഗ്രഹം ഉണ്ട് . പഠിത്തത്തിന്റെ ചെലവുകളെല്ലാം ഞാന്‍ നോക്കിക്കോളാം .. "

" സാറ് സാറിന്റെ കാര്യം പാത്താ പോതും. എന്‍ പുള്ളയെ എപ്പടി വളക്കണോങ്ക്രത് എനക്ക് നല്ലാവേ തെരിയും . !!!  വാടാ ഇങ്കെ  . ഉനക്ക് പടിക്കണുമാ ? നാന്‍ കത്ത് തറേണ്ടാ നായെ  .. "
അണ്ണാച്ചി കലി കൊണ്ട് തുള്ളി വിറച്ചു. ശെന്തില്‍ ഇപ്പൊ തളര്‍ന്നു വീഴും എന്ന മട്ടില്‍ നില്‍ക്കുകയാണ്. മാഷിനു സഹതാപം തോന്നി ആ കുരുന്നിനോട് . ഒപ്പം അണ്ണാച്ചിയോടു  അല്പം രോഷവും .

" അതേയ് .. ഇതൊരു സ്കൂളാണ് . അല്പം കൂടി മാന്യമായി സംസാരിക്കണം . കൊച്ചു കുട്ടികളുടെ മുന്നില്‍ വച്ചാണോ ഇങ്ങനെ ഒക്കെ പറയുന്നത് ? " ശബ്ദം അല്പം കൂടിപ്പോയോ എന്ന് മാഷ്‌ സംശയിച്ചു .

" ഉങ്കക്കിട്ടെ എന്ന പേച്ച് .  " അയാള്‍ ക്ലാസ്സിലേക്ക് കയറി ശെന്തിലിന്റെ കയ്ക്കു പിടിച്ചു പുറത്തേക്കു വലിച്ചിഴച്ചു . പിഞ്ചു കണ്ണുകള്‍ നിറഞ്ഞൊഴുകി. ദയനീയമായി അവന്‍ മാഷേ നോക്കി . 
" എന്നെ പറഞ്ഞയക്കല്ലേ മാഷേ .. " എന്നവന്റെ കണ്ണുകള്‍ തന്നോട് പറയുകയാണോ? ആ കാഴ്ച കാണാനാവാതെ മാഷ് മുഖം തിരിച്ചു . 

ലാസ്റ്റ് പിര്യേഡ്‌ ആണ് . ഇനി ക്ലാസ്സെടുക്കാന്‍ ഒരു മൂഡില്ല .  മാഷിന്റെ മനസ് വായിചിട്ടെന്നോണം നീണ്ട ബെല്‍ മുഴങ്ങി . അത് കേള്‍ക്കാന്‍ കാത്തു നിന്ന പോലെ കുട്ടികള്‍ പുറത്തേക്കു കുതിച്ചു . വീട്ടിലേക്കു നടക്കുമ്പോഴും മാഷിന്റെ മനസ്സില്‍ ആ കുരുന്നു മുഖമായിരുന്നു . വീട്ടിലേക്കു പോണോ ? വേണ്ട. ഒരു ചായ കുടിച്ചാല്‍ മനസിന്‌ ഒരു ലാഘവം കിട്ടും. അല്ലെങ്കില്‍ തന്നെ വീട്ടിലേക്കു പോയിട്ട് ആരിരിക്കുന്നു അവിടെ? 

പത്തു വര്‍ഷം മുമ്പ് തന്നെ വിട്ടു പോയ ഭാര്യയും മോനും. ദൈവത്തിന്റെ മറ്റൊരു വികൃതി . സ്നേഹിച്ചു കൊതി തീരുന്നതിനു മുമ്പ് പറിച്ചു മാറ്റിക്കളഞ്ഞു ദൈവം. ആ തമിഴ് പയ്യന്‍റെ അതേ പ്രായം തന്നെ ആയിരുന്നു മരണത്തിന്‍റെ ഇരുളിലേക്ക് നടന്നു കയറിയ തന്‍റെ കണ്ണനും . 

" എവിടെക്കാ മാഷെ ? ചായക്കട ഇതാണ് .... !!! " ചായക്കടക്കാരന്‍ ഗോവിന്ദന്റെ ശബ്ദമാണ് ചിന്തയില്‍ നിന്നുണര്‍ത്തിയത് . കടയും കഴിഞ്ഞു കുറെ മുന്നോട്ടു പോയിരിക്കുന്നു . അല്പം ഒരു ജാള്യതയോടെ മാഷ് കടയിലേക്ക് കയറി . ഭക്ഷണം എല്ലാം ഗോവിന്ദന്റെ കടയില്‍ നിന്നാണ്. ക്ലാസ്സ്‌ കഴിഞ്ഞാല്‍ പിന്നെ ചായക്കടയില്‍ വന്നിരുന്നു വെടിവട്ടം പറയുന്നതാണ് മാഷിന്റെ പതിവ് ദിനചര്യ . 

" എന്താ മാഷെ ഇത്ര വല്യ ആലോചന ? " ഗോവിന്ദന്‍ ചായ മേശപ്പുറത്തു വച്ചു .

" ഇന്നൊരു സംഭവം ഉണ്ടായി ഗോവിന്ദാ സ്കൂളില്‍ " മാഷ് ചായ പതിയെ മൊത്തിക്കുടിച്ചു കൊണ്ട് സംഭവം വിവരിച്ചു. ഗോവിന്ദന്‍ ശ്രദ്ധാപൂര്‍വ്വം കേട്ടുകൊണ്ടിരുന്നു . 

" അയാക്ക് പ്രാന്താ മാഷേ . ഇപ്പൊ അടുത്ത് വന്നതാ. ഇതിന്റെ അപ്പുറത്ത് തന്നെയാ അയാള് താമസിക്കണേ . കേശവന്‍ ചേട്ടന്റെ വാടക വീട്ടില്‍ . ആ ചെക്കനെ എടുത്തിട്ട് പേപ്പട്ടിയെ തല്ലുന്ന പോലെയാ മാഷേ അയാള് തല്ലി ചതക്കുന്നത് . കള്ള് കുടിച്ചാല്‍ പിന്നെ യാതൊരു ബോധവും ഉണ്ടാകില്ല . മാഷ് കൊച്ചീല്‍ അല്ലായിരുന്നോ . അതാ അറിയാതെ പോയത് . "

ശരിയാണ് . ഒരു ബന്ധു വീട്ടിലേക്കു പോയതായിരുന്നു. രണ്ടാഴ്ച അവിടെ ആയിരുന്നു . ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഗ്രാമത്തില്‍ നടക്കുന്ന എല്ലാ വിവരങ്ങളും വള്ളി പുള്ളി വിടാതെ ചായക്കടയില്‍ നിന്നു അറിഞ്ഞേനെ . 

" മനസ്സ് ആകെ പതറി നില്‍ക്കുവാ . ആ കുഞ്ഞിന്റെ മുഖം മനസീന്നു പോണില്ല "

" ഹാ വിട്ടു കള മാഷേ . അതൊക്കെ ചിന്തിച്ചു തല പുണ്ണാക്കാന്‍ നിന്നാല്‍ അതിനെ നേരം കാണൂ " ഗോവിന്ദന്‍ കാലിയായ ഗ്ലാസും എടുത്തുകൊണ്ട് തിരിഞ്ഞു നടന്നു . മാഷ് മുടിയില്‍ വിരലുകലാഴ്ത്തി മേശയിലേക്ക്‌ തല ചായ്ച്ചു 

" എനക്ക് കഥ നാ റൊമ്പ പുടിക്കും സാര്‍ "

 " ഉനക്ക് പടിക്കണോന്നു ആസയിരുക്കാ ? "

" ആം ... !!! "

**********************
ബസ്‌ കുത്തനെ ഉള്ള കയറ്റം കയറുകയാണ് . വിതുമ്പുന്ന കുരുന്നു മുഖം . പൊള്ളിയടര്‍ന്ന കൈപ്പത്തിയിലേക്കു സ്നേഹത്തിന്റെ സ്പര്‍ശനം. തന്‍റെ നെഞ്ചിലേക്ക്‌ തല ചായ്ച്ചു മയങ്ങുന്ന ശെന്തിലിനെ മാഷ് കാരുണ്യത്തോടെ നോക്കി . തനിക്കു കണ്ണന് പകരം ദൈവം വച്ചു നീട്ടിയ നിധി . അവന്റെ പൊള്ളി കരിഞ്ഞു കരുവാളിച്ച വലത്തേ കയ്യിലേക്ക് മാഷ് നോക്കി . മരുന്ന് വച്ചിട്ടുണ്ട്.  

" അപ്പാ .. വലിക്കിതപ്പാ .. യ്യോ .... കൊല്ലല്ലേ .... "

"സത്തു പോടാ നായെ ... !!! "

മാംസം കരിയുന്ന ഗന്ധം . പ്രാണന്‍ പിടയുന്ന നിലവിളി . തടസ്സം പിടിക്കാന്‍ ചെന്നവരുടെ നേരെ പഴുത്ത കമ്പി നീട്ടി അലറി വിളിക്കുന്ന രാക്ഷസന്‍ . മനസ്സില്‍ തീരുമാനിച്ചത് പെട്ടെന്നാണ് . തനിക്കു വേണം ഇവനെ . കണ്ണന് പകരം . അല്ല കണ്ണനായി തന്നെ ...

തളര്‍ന്നു മയങ്ങുന്ന ശെന്തിലിനെ മാഷ്‌ ഒന്ന് കൂടി ചേര്‍ത്ത് പിടിച്ചു . ആരും തന്നില്‍ നിന്നു പറിച്ചു മാറ്റാതിരിക്കാനെന്നവണ്ണം . പറിച്ചു മാറ്റില്ല. അത് കൊണ്ട് തന്നെയാണ് കണ്ണെത്താത്ത ദൂരത്തേക്കു ശേന്തിലിനെയും കൊണ്ട് പോകുന്നത് .
നരഭോജികള്‍ ആക്രമിക്കാതിരിക്കട്ടെ . ഈ നെയ്ത്തിരി നാളം അണയാതിരിക്കട്ടെ .