Thursday, December 9, 2010

അയനം


"കാപ്പി കാപ്പീ ...."



ട്രെയിനില്‍ കാപ്പി വില്‍ക്കുന്ന പയ്യന്‍റെ ശബ്ദമാണ് ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തിയത് . പുറത്തേക്കു നോക്കി . ഷൊര്‍ണൂര്‍ എത്താറായിരിക്കുന്നു. മുഖത്തേക്ക് മഴത്തുള്ളികള്‍ തെറിച്ചു വീണു. മഴ പെയ്യുന്നുണ്ട്. വെള്ളം തുടച്ചു മാറ്റാന്‍ തോന്നിയില്ല. ഏറെ കാലത്തിനു ശേഷം നാടിന്‍റെ എന്‍റെ പ്രിയ ഗ്രാമത്തിന്‍റെ ശ്വാസ ഗതി ഈ മഴയിലൂടെ തിരിച്ചരിയാനാകുന്നുണ്ട്. എത്ര കാലമായി ഇതുപോലെ ശാന്തമായ മനസോടെ മഴ നനഞ്ഞിട്ട്‌ . പുറത്തു അലറികുതിക്കുന്ന ഭാരത പുഴ . തന്റെ നാടിന്റെ സുകൃതം .


ഈ പുഴ ആണോ മരിച്ചു കൊണ്ടിരിക്കുന്നു എന്ന് മാധ്യമങ്ങളും മറ്റുംവിലപിക്കുന്നത് ? യമുനക്ക് അറിയാതെ ചിരി വന്നു . എന്തൊക്കെ കോപ്രായങ്ങളാണ് ഇവര്‍ കാണിച്ചു കൂട്ടുന്നത്‌ . വെറും വാര്‍ത്തക്കും പണത്തിനും വേണ്ടി . താന്‍ കണ്ടിട്ടുള്ള ഭാരതപ്പുഴ എന്നും ഇങ്ങനെ ആയിരുന്നു. നിറഞ്ഞു കവിഞ്ഞു കുഞ്ഞോളങ്ങള്‍ മണല്‍ പരപ്പില്‍ കുസൃതി കാണിച്ചു അലസമായി ഒഴുകുന്ന ഭാരതപ്പുഴ . ആ ഒരു ചിത്രം മാത്രമേ മനസ്സില്‍ ഉള്ളൂ. എന്നും അത് തന്നെ മതി .

"കാപ്പി കാപ്പീ ...."


ഒരു കാപ്പി വാങ്ങി . നല്ല ചൂട്. പുറത്തു നിന്നും അടിക്കുന്ന തണുത്ത കാറ്റില്‍ ഈ ചൂട് നല്ലതാണ്. പതിയെ കാപ്പി ഊതി കുടിച്ചു. പുറത്തു മഴക്ക് ശക്തി കൂടിയെന്ന് തോന്നുന്നു . മുഖത്തിന്‍റെ ഒരു വശം ആകെ

നനഞ്ഞു .

"ആ ജനല്‍ അങ്ങ് ക്ലോസ്‌ ചെയ്യൂ കുട്ടീ " .


മുമ്പിലത്തെ സീറ്റില്‍ ഇരിക്കുന്ന വൃദ്ധ അല്പം ഈര്‍ഷ്യയോടെ ആണത് പറഞ്ഞത് . കാപ്പി ഗ്ലാസ്‌ പുറത്തേക്കു എറിഞ്ഞു യമുന വിന്‍ഡോ താഴ്ത്തി. ഒരു നേര്‍ത്ത ഇരുട്ട് കമ്പാര്‍ട്ട് മെന്റില്‍ തളം കെട്ടി . ജാലകത്തിലേക്ക് തല ചായ്ച്ച് യമുന ചിന്തകളുടെ ലോകത്തേക്ക് ഊളിയിട്ടു.


നിര്‍വികാരമായിരുന്നു ഇത് വരെ മനസ്. ഇപ്പോള്‍ എന്തോ അഭൌമമായ ഒരു ശാന്തത കളിയാടുന്നു . ഇതാണോ ജന്മ നാടിന്റെ പുണ്യം? നീണ്ട വര്‍ഷങ്ങള്‍ . ഒരു തരം പകയായിരുന്നു മനസ്സില്‍ . ജീവിതത്തില്‍

മനസിനെക്കാള്‍ പണത്തിനും പ്രതാപത്തിനും പ്രാധാന്യം നല്‍കിയവരുടെ മുന്നില്‍ ഒരു നിമിഷമെങ്കിലും അതെ അഹന്തയോടെ നില്‍ക്കണം എന്നുള്ള പക . ചിതറി ഉടഞ്ഞ കുന്നിക്കുരു ഭരണിയില്‍ നിന്നും ചോരപ്പൊട്ടുകള്‍ പോലെ പടര്‍ന്നു വീണ കുന്നിക്കുരുക്കള്‍ . കണ്ണീര്‍ കണങ്ങള്‍ പോലെ അവ തെക്കിനിയില്‍ തുള്ളിതെറിച്ചത് ഇപ്പോഴും കണ്മുന്നില്‍ ഉണ്ട് .
സ്നേഹം അല്ലായിരുന്നു ദേവേട്ടനോട് തനിക്ക്‌ . ഒരു തരം അഭിനിവേശം ആയിരുന്നു. തനിക്കായ് ഈ ലോകത്തില്‍ ദൈവം തന്ന വരദാനം . ദേവേട്ടനും അങ്ങനെ തന്നെ ആയിരുന്നല്ലോ . അതോ വെറും സഹാനുഭൂതി മാത്രം

ആയിരുന്നോ ? ഒരു പാവം പെണ്‍കുട്ടിക്ക് സാന്ത്വനമായി നല്കിയതായിരുന്നോ ആ സ്നേഹം? അറിയില്ല. പക്ഷെ ക്ഷയിച്ചു പോയ തറവാട്ടില്‍ നിന്നും ഒരു പെണ്ണിനെ താലി കെട്ടാനുള്ള മകന്റെ ആഗ്രഹം പുത്തന്‍ പണക്കാരനായ അച്ഛന്റെ ഗര്‍വിനു മുന്നില്‍ പത്തി താഴ്ത്തുന്നത് താനും നേരിട്ട് കണ്ടതാണല്ലോ . " ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ അവള്‍ " എന്നുള്ള അച്ഛന്റെ കര്‍ശനമായ കല്പനയ്ക്ക് മുന്നില്‍ തലയും താഴ്ത്തി നടന്നു മറഞ്ഞ ദേവേട്ടന്റെ ചിത്രം. വേദനയെക്കാളേറെ പുച്ഛമാണ് തോന്നിയത്. ദേവേട്ടനോട് മാത്രമല്ല, പുരുഷ വര്‍ഗത്തിനോട് മുഴുവന്‍ .


തകര്‍ന്നു നിന്ന തനിക്കരികിലെത്തി തലയില്‍ തലോടി സാന്ത്വനം പകര്‍ന്നത് അമ്മയായിരുന്നു . " ന്‍റെ കുട്ടിക്ക് ഇതിലും നല്ലൊരു ബന്ധം കിട്ടും. ഈശ്വരന്‍ വിധിചിട്ടില്ല്യാന്നു കരുതി സമാധാനിക്കാനല്ലാതെ എന്താ ഞാന്‍ ന്‍റെ മോളോട് പറയാ ? കരഞ്ഞോളൂ കുട്ട്യേ . ഒന്നുറക്കെ കരഞ്ഞാല്‍ ഈ വേദന മാറിക്കോളും. അത്രേ ഉള്ളൂ ജീവിതം. കണ്ണീരില്‍ ഒഴുക്കി കളയാന്‍ മാത്രമുള്ള വേദനകളെ ദൈവം നമുക്ക് തരൂ . "


അമ്മയുടെ നെഞ്ചില്‍ തല ചേര്‍ത്ത് വിങ്ങി കരഞ്ഞു . അമ്മയും കരയുകയാനെന്നു തലയിലേക്ക് കണ്ണീരിന്‍റെ നനവ്‌ തട്ടിയപ്പോഴാണ് മനസിലായത് . പാവം അമ്മ. മനസുറച്ച കാലം മുതല്‍ കാണാന്‍ തുടങ്ങിയതാണ്‌ അമ്മയുടെ കണ്ണീര്‍ . എന്നും കരയാന്‍ മാത്രമാണ് അമ്മയുടെ വിധി .

"പ്രേമവും സ്നേഹവും ഒക്കെ പാവപ്പെട്ടവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല മോളെ.

പാവപ്പെട്ടവര്‍ക്ക് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും അര്‍ഹത ഇല്ല.

പണക്കാര്‍ക്ക് തട്ടിക്കളിക്കാന്‍ ഉള്ള വെറും ഉപകരണം മാത്രമാ നമ്മളൊക്കെ. "


അമ്മക്ക് ആശ്വസിപ്പിക്കാന്‍ മാത്രേ കഴിയൂ . അതേ അറിയൂ . വഴക്ക് പറയാന്‍

അറിയില്ല. കണ്ണീരു വീണു തലയിണ നനഞ്ഞു കുതിര്‍ന്ന ദിനരാത്രങ്ങള്‍ കടന്നുപോകെ ഒരു സത്യം മനസിലാക്കി. മറ്റൊരു സ്ത്രീയുടെ കൂടെ ദേവേട്ടനെ കാണാനുള്ള കരുത്ത് തനിക്കില്ല . അതുകൊണ്ടാണ് അമ്മാവന്റെ കെയറോഫില്‍ ഒരു ജോലി ശരിയായപ്പോ ഒന്നും ചിന്തിക്കാതെ ഡല്‍ഹിക്ക് യാത്രയായത്. പക്ഷെ ആ യാത്ര ഇത്രയും നീളുമെന്ന് ഒരിക്കലും കരുതിയില്ല.
 

എല്ലാം വെട്ടിപ്പിടിക്കാനുള്ള വാശി ആയിരുന്നു. പണത്തിന്റെ കരുതുകൊന്ദ്

ജീവിതം മാത്രമല്ല സ്വഭാവവും രീതികളും മാറ്റാന്‍ കഴിയുമെന്ന് മനസിലാക്കിയ

ദിനങ്ങള്‍. യമുന എന്ന ആ നാട്ടിന്‍പു
റത്ത്കാരി മാറുകയായിരുന്നു. ജീവിക്കാന്‍ തന്നെ മറന്നുപോയി. ജീവിതം പണമാണെന്ന് വിശ്വസിച്ചു. അതിനു മുന്നില്‍ അമ്മയുടെ കണ്ണീരിനും യാനകള്‍ക്കും നേരെ മുഖം തിരിച്ചു. മുഖം തിരിച്ചതല്ല. ജീവിതത്തില്‍ തന്നെ തോല്പ്പിച്ചവരോടുള്ള പക അമ്മയുടെ കണ്ണീരിനേക്കാള്‍ വലുതാണെന്ന് മനസ്സില്‍ ആഴത്തില്‍ കൊത്തിവച്ചിരുന്നു.

കാതടപ്പിക്കുന്ന ഒരു ശബ്ദം കേട്ടാണ് കണ്ണു തുറന്നത്. ട്രെയിന്‍ ഏതോ

പാലത്തിന്റെ മുകളിലൂടെ പോയതാണ്. സ്റ്റേഷന്‍ എത്താറായി എന്ന് തോന്നുന്നു. പതിയെ എഴുനേറ്റു. യാത്രക്കാര്‍ എല്ലാം എഴുനേറ്റു വാതിലിനടുത്തേക്ക് നടക്കുന്നു. പാലക്കാട് സ്റ്റേഷനില്‍ ട്രെയിന്‍ കിതച്ചുകൊണ്ട് നിന്നു . ലഗ്ഗെജെസ് എടുത്തുകൊണ്ട് പുറത്തിറങ്ങി. ഒരു ടാക്സി പിടിക്കാം .
 

 ഡ്രൈവറോട് സ്ഥലം പറഞ്ഞു . ബാഗുകള്‍ ഒക്കെ ഡിക്കിയില്‍ അടുക്കി വച്ചു പിന്‍ സീറ്റില്‍ കയറി ഇരുന്നു .
 

അമ്മക്ക് തീരെ വയ്യ . അവസാനമായി ഒന്ന് കാണണം. അമ്മയല്ല വിളിച്ചത്. ശേഖരമാമയാണ് . എണീക്കാന്‍ പോലും വയ്യത്രെ. ഇത്രയം കാലത്തെ അമ്മയുടെ കണ്ണീരിന്റെ നനവും ചൂടും മനസിനെ  പൊള്ളിച്ചുവോ

ഒരു നിമിഷം ? അത് തന്നെ ആവാം കാരണം. പൊക്കിള്‍ കൊടി ബന്ധം ... അമ്മ എന്ന സ്നേഹ മന്ത്രം ... പോവണം . അമ്മയെ കാണണം . ഇത്രയും കാലം അമ്മയെ വിഷമിപ്പിച്ചതിനും വേദനിപ്പിച്ചതിനും കാലില്‍ വീണു മാപ്പ് പറയണം .

" മാഡം .. സ്ഥലം എത്തി . "


 ഡ്രൈവറുടെ സ്വരം . ചിന്തകള്‍ക്ക് കൂച്ചുവിലങ്ങിട്ടു .

 തന്റെ ഗ്രാമം . കൂലി കൊടുത്തു പുറത്തേക്കു കാല്‍ വച്ചപ്പോള്‍ അവാച്യമായ

ഒരു ചൈതന്യം തന്റെ സിരകളിലേക്ക് പടരുന്നതായി യമുനക്ക് തോന്നി . ബാഗുകള്‍ എടുത്തു തിരിഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത് . വീടിനു മുന്നില്‍ ആളുകള്‍ കൂടി നില്‍ക്കുന്നു . താന്‍ വരുന്നത് കാത്തു ഇത്രയധികം ആളുകളോ ? യമുനക്ക് ചിരി വന്നു . മുറ്റത്തേക്ക് കയറിയപ്പോള്‍ ആളുകള്‍ അടക്കം പറയുന്നതും

എല്ലാവരുടെയും കണ്ണുകള്‍ തന്റെ മേലേക്ക് നീളുന്നതും ഒട്ടൊരു അസ്വസ്ഥതയോടെ യമുന നോക്കി കണ്ടു .
 

അറിയാതെ യമുനക്ക് ഒരു ഉള്‍ക്കിടിലം അനുഭവപ്പെട്ടു . സാമ്പ്രാണിയുടെയും

ചന്ദന തിരിയുടെയും അഷ്ട ഗന്ധത്തിന്റെയും സമ്മിശ്ര ഗന്ധം ഉണ്ടോ

അന്തരീക്ഷത്തില്‍ ?
 

വെള്ള പുതപ്പിച്ചു കിടത്തിയ അമ്മയുടെ ചേതനയറ്റ രൂപം . മനസിലും കണ്ണിലും

ഇരുള്‍ വന്നു നിറയുന്നതായി യമുനക്ക് തോന്നി . ഒന്ന് മാപ്പിരക്കാന്‍ പോലും

സമയം തരാതെ അമ്മ പോയ്ക്കളഞ്ഞോ?

അമ്മേ ....


ദീനമായ ഒരു നിലവിളിയോടെ യമുന അമ്മയുടെ കാല്‍ക്കലേക്ക് വീണു .

" ഈ പാപിയായ മോളോട് ക്ഷമിക്കണേ അമ്മേ .. മഹാ പാപിയാണ് ഞാന്‍ .. അമ്മയുടെ "മോളേ " എന്ന വിളി കേള്‍ക്കാന്‍ പോലും എനിക്ക് സമയം തന്നില്ലല്ലോ ... "

മലയിറങ്ങി വന്ന ഒരു പാലക്കാടന്‍ കാറ്റില്‍ നിലവി
ക്കിലെ തിരികള്‍ ചാഞ്ചാടി . അമ്മയുടെ കര സ്പര്‍ശം പോലെ ആ തെന്നല്‍ യമുനയുടെ ശിരസ്സിലൂടെ തഴുകി കടന്നു പോയി ..

അമ്മയുടെ സ്വരം ആ കാറ്റില്‍ അലയടിക്കുന്ന പോലെ യമുനക്ക് തോന്നി
 

" മനുഷ്യരെ ശിക്ഷിക്കാന്‍ നമ്മള്‍ ആരും അല്ല കുട്ടീ . മറ്റുള്ളവരെ

ശിക്ഷിക്കാന്‍ പുറപ്പെടുമ്പോള്‍ നമ്മള്‍ നമ്മെ തന്നെയാണ്

ശിക്ഷിക്കുന്നതെന്ന് മനസിലാക്കണം. നല്ലതേ വരൂ മോള്‍ക്ക്‌ . ഈ അമ്മ ഉണ്ടാകും കൂടെ. എന്നും ഇപ്പോഴും ..... "

പുറത്തു മഴ പെയ്യുകയാണ് .. യമുനയുടെ കണ്ണീര്‍ പോലെ ... വിങ്ങി വിതുമ്പി ..

1 comment:

  1. കണ്ണീരില്‍ ഒഴുക്കി കളയാന്‍ മാത്രമുള്ള വേദനകളെ ദൈവം നമുക്ക് തരൂ . " അമ്മ പറഞ്ഞതാ ശരി ,യമുനയുടെ മാനസികാവസ്ഥ അഛനുണ്ടോ മനസ്സിലാക്കുന്നു, അമ്മയ്ക്ക് പകരമായി അമ്മ മാത്രം,
    നന്നായി എഴുതി, ഇനിയും എഴുതുക , അഭിനന്ദനം

    ReplyDelete