കത്തി ജ്വലിക്കുന്ന സൂര്യന്‍ . വിണ്ടു കീറി പൊളിഞ്ഞിളകിയ റോഡില്‍ നഗ്ന പാദങ്ങള്‍ പതിയുമ്പോള്‍ പൊള്ളുന്നത് കാല്‍വെള്ള മാത്രമല്ല . മനസ്സ് കൂടി ആണ് .
അമ്മയുടെ കൈ പിടിച്ചു ശൂന്യമായ മനസ്സോടെ നടക്കുമ്പോള്‍ കാലിന്റെ പൊള്ളല്‍ അറിയുന്നില്ലെന്നോ ? ചുമലില്‍ തൂക്കിയ തുണിസഞ്ചിയുടെ ഭാരം കാലുകളെ തളര്‍ത്തുന്നു . അമ്മയുടെ മുഖത്തേക്ക് നോക്കി .
നിര്‍വികാരമായ മുഖം . കണ്ണുകളില്‍ പൊഴിയാന്‍ വെമ്പി നില്‍ക്കുന്ന രണ്ടു തുള്ളി ചുടുകണങ്ങള്‍ . ചേച്ചി നന്നേ ക്ഷീണിച്ചിരിക്കുന്നു . പൊള്ളുന്ന കാലുകള്‍ ഇടയ്ക്കിടെ കുടയുന്നു .
മുന്നില്‍ നീണ്ടു പരന്നു കിടക്കുന്ന പാത . അനന്തതയിലേക്ക് തന്നെ അല്ലെ ഈ യാത്രയും ? എവിടെ ചെന്നെത്തി നില്‍ക്കും ?
" പതിനാറു കഴിഞ്ഞില്ലേ ? നിങ്ങള്‍ പോകുന്നില്ലേ ? " അച്ഛമ്മയുടെ അസഹിഷ്ണുതയോടെ ഉള്ള സ്വരം . മടുത്തിരിക്കുന്നു അവര്‍ക്ക് . അച്ഛന്‍ മരിച്ചതിനു ശേഷം പതിനാറു ദിവസം എന്തൊക്കെ കുത്തുവാക്കുകള്‍ കേട്ടു . അപ്പോള്‍ അമ്മ എത്ര കേട്ടിട്ടുണ്ടാവും ? സ്വന്തം മകന്റെ ഭാര്യയും മക്കളും ആണെന്ന് ഒരു നിമിഷം പോലും ചിന്തിച്ചിട്ടില്ല അച്ഛമ്മ . അച്ഛമ്മ മാത്രം അല്ല . ചിറ്റപ്പനും ഇളയമ്മയും ആരും . ഏതോ അഭയാര്‍ഥികളോട് പെരുമാറുന്ന പോലെ .
അമ്മ ഇടയ്ക്കു പറഞ്ഞു . " അവര്‍ എന്ത് വേണമെങ്കില്‍ പറഞ്ഞോട്ടെ . നീ ഒന്നും പറയാന്‍ നില്‍ക്കണ്ട . നാട്ടുകാരെ ബോധ്യപ്പെടുത്താനെങ്കിലും അടിയന്തിരം കഴിയുന്നത് വരെ ഇവിടെ നില്‍ക്കണം . "
സഹനത്തിന്റെ കഠിന പാതകളില്‍ നിരന്തരം സഞ്ചരിച്ച അമ്മയുടെ സ്വരത്തില്‍ കരച്ചിലിന്റെ ധ്വനി ഉണ്ടായിരുന്നു .
എടുക്കാനുള്ള തുണിയും മറ്റും എടുത്തു ഞങ്ങളുടെ കൈ പിടിച്ചു അമ്മ ഇറങ്ങി . അച്ഛമ്മയുടെയും മറ്റും മുഖത്ത് ഒരു ശല്യം ഒഴിവായി എന്ന ഭാവം ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവായി മനസ്സില്‍ കിടന്നു .
വീട്ടിലേക്കുള്ള ഇടവഴിയിലേക്കു കയറി . നോക്കിയാല്‍ കാണാം . തകര്‍ന്നു വീഴാറായ ഓല കൊണ്ട് മറച്ച വീട് . മുറ്റത്തേക്ക് കയറാന്‍ വയ്യ . ചപ്പു ചവറുകള്‍ കുന്നു കൂടി കിടക്കുന്ന മുറ്റം .
പതിനാറു ദിവസം കൊണ്ട് ഒരു വീടിനു ഇത്രയും മാറ്റങ്ങള്‍ സംഭവിക്കുമോ ? അമ്മയെ നോക്കി . നടുങ്ങിയിട്ടെന്ന പോലെ നില്‍ക്കുകയാണ് അമ്മ . ചേച്ചി തളര്‍ന്നു കൂനി മുറ്റത്തിന്റെ ഒരു കോണില്‍ ഇരുന്നു . വാടിതളര്‍ന്നിരിക്കുന്നു അവള്‍ . ഇടയ്ക്കിടെ വരുന്ന അപസ്മാരം അവളെ ഒരൊറ്റ നോട്ടത്തില്‍ തന്നെ ഒരു രോഗിയാക്കി മാറ്റിയിട്ടുണ്ട് .
" നീ ആ ചൂലെടുത്തു മുറ്റം ഒക്കെ വൃത്തിയാക്ക് . അകത്തേക്ക് കയറണ്ട. ചിലപ്പോ എല്ലാം കൂടി തലയിലേക്ക് വീഴും . അമ്മൂനെ നോക്കിക്കോ "
പറഞ്ഞു കൊണ്ട് അമ്മ അകത്തേക്ക് കയറി . എല്ലാം വൃത്തിയാക്കി വന്നപ്പഴേക്കും തളര്‍ന്നു തൂങ്ങി .
" നാളെ വിഷു അല്ലെ അമ്മെ ? "
കിടക്കുമ്പോള്‍ കാതുകളില്‍ പടക്കം പൊട്ടിക്കുന്നതിന്റെ ശബ്ദം വന്നലച്ചു .
"ഉം .... !!! " അമ്മ ദീര്‍ഘമായി ഒന്ന് നിശ്വസിച്ചുകൊണ്ട് പുറംതിരിഞ്ഞു കിടന്നു .
എപ്പോഴോ ഉറങ്ങിപ്പോയി . കാതടപ്പിക്കുന്ന ഒരു മുഴക്കം കേട്ടുകൊണ്ടാണ് ഞെട്ടിയുണര്‍ന്നത് .
പുറത്തു നിന്നും " കണി ... കണി ... " എന്നുള്ള ശബ്ദഘോഷം .
കലാവേദിക്കാര്‍ ഓരോ വീട്ടിലും കണി ഒരുക്കി കൊണ്ട് പോകും . വീട് വീടാന്തരം കയറി ഇറങ്ങി കണി കാണിച്ചു ദക്ഷിണയും വാങ്ങി പോകും . കണി ഒരുക്കാത്തവര്‍ക്ക് ഒരു നല്ല കാര്യമാണ് അവര്‍ ചെയ്യുന്നത് . മുറ്റത്ത് നിന്നും ഉള്ള ഭജന ഉച്ചത്തിലായി .
" അമ്മെ .. അമ്മേ ... എനീക്ക് .. കനിയും കൊണ്ട് വന്നിരിക്കുന്നു .... !!! "
" എണീക്കണ്ട . ആരും ഇല്ലെന്നു കരുതി അവര് പോയ്ക്കോളും . "
അമ്മ ഉണര്‍ന്നിരിക്കുകയായിരുന്നോ ?
" അപ്പൊ കണി കാണണ്ടേ അമ്മേ ? "
" അവര്‍ക്ക് ദക്ഷിണ വെക്കാന്‍ പൈസ ഇല്ല ... " ഗദ്ഗദം അമ്മയുടെ വാക്കുകളെ മുറിച്ചു .
പതിയെ എണീറ്റു . ശബ്ദമുണ്ടാക്കാതെ ഓലമറയുടെ വിടവിലൂടെ കോലായില്‍ വച്ചിരിക്കുന്ന കണി കണ്ടു . ശബ്ദമുണ്ടാക്കാതെ തന്നെ വന്നു കിടക്കുമ്പോള്‍ കണ്ണ് നിറഞ്ഞിരുന്നു .
******************************************************************************
കുളി കഴിഞ്ഞു വന്നപ്പോഴേക്കും അമ്മ ചേച്ചിയെ കുളിപ്പിച്ചിരുന്നു ,
" നീ ഇവളെ നോക്ക് . ഞാനൊന്ന് മുങ്ങിയിട്ട് വരാം " എന്റെ കയ്യില്‍ നിന്ന് സോപ്പും തോര്‍ത്തും വാങ്ങി അമ്മ കുളത്തിലേക്ക് പോയി . ചായ തിളപ്പിച്ച് ചേച്ചിക്ക് കൊടുത്ത ശേഷം അരി ഇട്ടു വച്ച പാത്രത്തിന്റെ മൂടി തുറന്നു .
ശൂന്യം ... !!!
വിഷുവിനു ചോറ് വെക്കാന്‍ അരി ഇല്ല . അമ്മ വരട്ടെ . അമ്മയുടെ കയ്യില്‍ പൈസ ഇല്ലെന്നാണല്ലോ രാവിലെ പറഞ്ഞത് . എന്താ ഇനി ചെയ്യാ ?
" അമ്മേ .. അരി തീര്‍ന്നു . വാങ്ങിക്കണ്ടേ ? "
കുളി കഴിഞ്ഞു വന്ന അമ്മ ഒന്ന് മൂളിക്കൊണ്ട് അകത്തേക്ക് കയറി . പഴയ തകരപ്പാട്ടയില്‍ നിന്ന് ഏതാനും ചില്ലറത്തുട്ടുകള്‍ പെറുക്കിയെടുത്തു . ആകെ അതില്‍ അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ . കുറച്ചു നേരം അമ്മ ആ ചില്ലറത്തുട്ടുകളിലേക്ക് ഇമവെട്ടാതെ നോക്കി .
" നീ പോയി അരക്കിലോ അരി വാങ്ങിച്ചു കൊണ്ട് വാ " അമ്മ ആ പൈസ എന്റെ നേരെ നീട്ടി
" അരക്കിലോ അരി എങ്ങനെയാ അമ്മേ വാങ്ങിക്കുക ? ഇന്ന് വിഷു അല്ലെ ? കടക്കാര്‍ എന്ത് വിചാരിക്കും ? "
അമ്മ ഒന്ന് ഞെട്ടിയത് പോലെ തോന്നി .
" എങ്കില്‍ ...... അരക്കിലോ പച്ചരി വാങ്ങിച്ചോ ..... "
പൊട്ടി വന്ന കരച്ചില്‍ അമ്മ പണിപ്പെട്ടു അടക്കിയത് ആര്‍ത്തലയ്ക്കുന്ന ഹൃദയത്തോടെ ആണ് കണ്ടത് .
അറിയും വാങ്ങി തിരിച്ചു വരുമ്പോള്‍ അയല്വക്കത്തെ വീടുകളില്‍ കുട്ടികള്‍ കമ്പിത്തിരിയും മത്താപ്പും ചക്രവുമെല്ലാം കത്തിക്കുന്നത് കൊതിയോടെ ഇത്തിരി നേരം നോക്കി നിന്നു .
അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ ......
അറിയാതെ വിതുമ്പി .
" നിനക്ക് വേണോ ... ? " കുട്ടികളില്‍ ആരോ വിളിച്ചു ചോദിച്ചു .
വേണം ... വേണം ... മനസ്സ് കുതി കുതിച്ചു . എങ്കിലും നാവില്‍ നിന്നു വീണത് വേണ്ട എന്നാണു .
പച്ചരിച്ചോറും പച്ചമുളകും തേങ്ങയും ചേര്‍ത്തരച്ച ചമ്മന്തിയും കൂട്ടി വിഷു സദ്യ ഉണ്ണുമ്പോള്‍ അമ്മയുടെ മിഴികളില്‍ നിന്നും ചോറിലേക്ക് ഹൃദയം വെന്തു ചോര പെയ്തു .
ഒരു പൊട്ടിക്കരച്ചിലോടെ അമ്മ എന്നെയും ചേച്ചിയും മാറോട് ചേര്‍ത്ത് അമര്‍ത്തി .
ഗദ്ഗദം തൊണ്ടയില്‍ പിടുത്തമിട്ട നിമിഷം വായിലിട്ട ചോറുരുള പുറത്തേക്കു വിക്കി .
ആ വിഷുസദ്യക്ക് കണ്ണീരിന്‍റെ ഉപ്പുണ്ടായിരുന്നു . അച്ഛന്റെ ചോരയുടെ ഗന്ധം ഉണ്ടായിരുന്നു . എത്ര നല്ല സദ്യ ഉണ്ടാലും ആ ഒരു പിടി പച്ചരിച്ചോറിന്റെയും ചമ്മന്തിയുടെയും രുചി തന്നെ ജീവിതത്തിലെ ഏറ്റവും രുചിയുള്ള നിമിഷം
ശരിക്കും മനസ്സിനെ നല്ല വണ്ണം വേദനിപ്പിച്ച അനുഭവ കുറിപ്പ്
ReplyDeleteഅരിയും വാങ്ങി തിരിച്ചു വരുമ്പോള്‍ അയല്വക്കത്തെ വീടുകളില്‍ കുട്ടികള്‍ കമ്പിത്തിരിയും മത്താപ്പും ചക്രവുമെല്ലാം കത്തിക്കുന്നത് കൊതിയോടെ ഇത്തിരി നേരം നോക്കി നിന്നു .
അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ ......
അറിയാതെ വിതുമ്പി .
*********************** മുകളിലെ വരികളിലേക്ക് കണ്ണോടിച്ചപ്പോൾ എന്റേയും കണ്ണ് നിറഞ്ഞത് പോലെ , ഇതൊക്കെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിൽ ഒന്ന്,
അച്ഛനില്ലാത്ത വിശമങ്ങൾ ഇത്തരം സന്ദർഭങ്ങളിലാണു മനസ്സിലാകുക,
വായിച്ചപ്പോൾ വായിക്കണ്ടാന്ന് തോന്നിപ്പോയി , ശരിക്കും കണ്ണ് നനയിച്ചു മിഴി,
ഇതൊക്കെ മനസ്സിൽ എന്നും മായാതെ നിൽക്കും, മറക്കാൻ ശ്രമിച്ചാലും ഒരിക്കലും നടക്കാത്ത അനുഭവങ്ങളിൽ ഒന്ന്.
vayich kazhinjapo sankadaayi.. sherikum kannu niranju.. mizheeeesss :sad: keep writinggg......
ReplyDelete